Thursday, November 14, 2019 12:08 AM IST
നിയമസഭാവലോകനം/ കെ. ഇന്ദ്രജിത്ത്
ലോകകേരള സഭയിലെ അംഗങ്ങളിൽ ആരൊക്കെയുണ്ട്? സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്ത ലോകകേരള സഭാംഗങ്ങളിൽ പ്രവാസികളായ ചില പ്രാഞ്ചിയേട്ടൻമാരും കടന്നുകൂടിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തെ വി.ഡി. സതീശന്റെ ആരോപണം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭാംഗങ്ങളുടെ പട്ടിക നിയമസഭയിൽവച്ചു തന്നെ ദീർഘമായി പരിശോധിച്ചു. ശാസ്ത്രജ്ഞർ, കലാ- സാഹിത്യ പ്രതിഭകൾ, വ്യവസായ പ്രമുഖർ... സർഗ പ്രതിഭാധനൻമാരുടെ സംഗമ വേദിയാണിത്. പ്രാഞ്ചിയേട്ടൻമാരെയൊന്നും ലോക കേരളസഭ വഴി പ്രോത്സാഹിപ്പിക്കില്ലെന്നും പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു.
ധൂർത്തും സാധാരണക്കാരായ പ്രവാസികളെ ഉൾപ്പെടുത്താത്തതുമായ ലോകകേരള സഭയിൽനിന്നു പ്രതിപക്ഷം വിട്ടുനിൽക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്ലിന്റെ ചർച്ച വഴി ഭരണ- പ്രതിപക്ഷ ഭേദമന്യേ പ്രവാസിചിന്തകൾ നിറഞ്ഞ ദിനമായിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറായിരുന്നു ചർച്ചകൾക്കു തുടക്കമിട്ടത്. പ്രവാസികളുടെ ആതിഥേയത്വം സ്വീകരിച്ച്, അവർ നൽകുന്ന നല്ല ഭക്ഷണവും കഴിച്ചു മടങ്ങിയെത്തിക്കഴിഞ്ഞാൽ നമ്മൾ രാഷ്ട്രീയക്കാരെല്ലാം അവരെ മറന്നുപോകുമെന്നായിരുന്നു മുനീറിന്റെ പരിദേവനം. ഇനിയെങ്കിലും മറക്കാതെ അവർക്കായി എന്തെങ്കിലും ചെയ്യാനാകണം.
പ്രവാസികളുടെ പണംകൊണ്ടു തടിച്ചുകൊഴുത്ത ബാങ്കുകൾ അവസാനം എല്ലും തോലുമായി മടങ്ങിയെത്തുന്ന പ്രവാസി വായ്പയ്ക്കായി സമീപിക്കുമ്പോൾ എത്ര പുച്ഛത്തോടെയാണ് അവരെ കാണുന്നത്. വിമാനക്കമ്പനികളുടെ ചൂഷണം തടയാൻ നടപടി വേണം. ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടിൽ നിശ്ചിത ശതമാനം വിഹിതം പ്രവാസികളുടെ പുനരുദ്ധാരണത്തിനായി നീക്കിവയ്ക്കണമെന്നും മുൻ തദ്ദേശ വകുപ്പു മന്ത്രി കൂടിയായ മുനീർ നിർദേശിച്ചു.
ചില പ്രവാസി സംഘടനകൾ നടത്തിയ പഠനത്തിൽ ഇന്ത്യൻ ബാങ്കുകളുടെ നിക്ഷേപം ഇപ്പോൾ സുരക്ഷിതമല്ലാതെ വരുകയാണെന്നാണു കണ്ടെത്തലെന്നു കെ.വി. അബ്ദുൾഖാദർ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും അടക്കമുള്ളവർ ബാങ്കുകൾ കൊള്ളയടിച്ചശേഷം വിദേശത്തേക്കു കടക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനു മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. വിമാനക്കന്പനികൾക്ക് ഉത്സവകാലത്ത് പ്രവാസികളെ കൊള്ളയടിക്കാൻ വഴി തുറന്നു കൊടുത്തതു കോണ്ഗ്രസ് സർക്കാരാണെന്നും ഇപ്പോൾ ബിജെപി സർക്കാർ ഇതു തുടരുകയാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക പ്രവാസിയുടെ കാലത്തോ ഭാര്യയുടെ കാലത്തോ ലഭിക്കില്ല അതിനാൽ അനന്തരാവകാശികൾക്കു മാത്രം ലഭിക്കുന്ന നയത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു എം. ഉമ്മറിന്റെ ആവശ്യം. എന്നാൽ, നിക്ഷേപത്തിന് അനുസരിച്ചുള്ള ഡിവിഡന്റ് അവകാശിക്കും ഭാര്യക്കും ജീവിതകാലം മുഴുവൻ ലഭിക്കുമെന്നും മൂന്നു വർഷ പലിശ ഉൾപ്പെടുന്ന നിക്ഷേപത്തുക അനന്തരാവകാശിക്കു ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയെ സ്തംഭിപ്പിച്ച കിഫ്ബി ഓഡിറ്റ് വിഷയം രണ്ടാം ദിനവും നിയമസഭയിലെത്തി. ആദ്യദിനത്തിൽ അടിയന്തരപ്രമേയ നോട്ടീസിനു സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയും സ്പീക്കർ- പ്രതിപക്ഷ പോരിൽ കലാശിക്കുകയും ചെയ്ത കിഫ്ബി, ഇന്നലെ ശൂന്യവേളയിൽ ആദ്യ ഉപക്ഷേപമായാണ് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉപക്ഷേപം അവതരിപ്പിച്ചത്. ഇത്തവണ സ്പീക്കറെ ഒഴിവാക്കി, ധനമന്ത്രി തോമസ് ഐസക് തന്നെയായിരുന്നു പ്രതിപക്ഷ ലക്ഷ്യം. സിആൻഡ് എജിക്ക് വകുപ്പ് 20(2) പ്രകാരം സന്പൂർണ ഓഡിറ്റ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ, മുൻ നിലപാട് ധനമന്ത്രി ആവർത്തിച്ചു. 20(2) പ്രകാരമുള്ള ഓഡിറ്റ് കിഫ്ബിയിൽ നടത്തേണ്ടതില്ലെന്നും 14 (1) പ്രകാരം സന്പൂർണ ഓഡിറ്റിന് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പുല്ലിന്റെ ഇടയിലെ സർപ്പത്തെ ഭയപ്പെടുന്നതിനാലാണ് ഓഡിറ്റ് അനുമതി നിഷേധിക്കുന്നതെന്നും സതീശൻ പറഞ്ഞു. കിഫ്ബിയിലെ ക്രമക്കേടും അഴിമതിയും മൂടിവയ്ക്കാനാണ് ഓഡിറ്റ് അനുമതി നിഷേധിക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി. ഇന്നലെ നടന്ന രണ്ടാമത്തെ വാക്കൗട്ട്.
പോലീസിന്റെ രഹസ്യസ്വഭാവമുള്ള ഡേറ്റാ വിവരങ്ങൾ സിപിഎമ്മിന്റെ സൊസൈറ്റിയായ ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ ഐടി കന്പനിക്ക് കൈമാറിയെന്ന് ആരോപിച്ചായിരുന്നു ആദ്യ വാക്കൗട്ട്. കേന്ദ്രസർക്കാർ അംബാനിയെ പ്രോത്സാഹിപ്പിക്കുന്നതു പോലെയാണു സംസ്ഥാന സർക്കാർ ഉൗരാളുങ്കലിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.എസ്. ശബരീനാഥൻ ആരോപിച്ചു. മുൻപ് എണ്ണക്കന്പനികളായിരുന്നു ധനികർ. എന്നാൽ, ഇപ്പോൾ ഡേറ്റയാണ് ഓയിൽ. പോലീസിന്റെ ക്രിമിനൽ ഡേറ്റ അടക്കമുള്ള വിവരങ്ങൾ സിപിഎമ്മിന്റെ വിശ്വസ്ത സ്ഥാപനത്തിനു ലഭ്യമായാൽ ഭാവിയിൽ ഇത് പാർട്ടി ബ്രാഞ്ച് കമ്മിറ്റിയിൽ വരെയെത്തും. ഡേറ്റാ ചോർച്ചയുമായി ബന്ധപ്പെട്ടു ഫേസ്ബുക്ക് സ്ഥാപകൻ സുക്കൻബർഗ് യുഎസ് കോണ്ഗ്രസിലെത്തി മാപ്പുപറയേണ്ടി വന്നതിന്റെ കേരള പതിപ്പായി ഇതു മാറും. ഇനി മുഖ്യമന്ത്രിയുടെ കസേര മാത്രമേ ഇവർക്കു നൽകാനുള്ളുവെന്നും ശബരീനാഥൻ ആരോപിച്ചു.
ഉൗരാളുങ്കൽ സൊസൈറ്റിയെന്ന കൈക്കുഞ്ഞ് സിപിഎമ്മിന്റേതാണെന്നു തെറ്റിദ്ധരിപ്പിക്കേണ്ടതില്ലെന്നും മാറിവന്ന എല്ലാ സർക്കാരുകളും സൊസൈറ്റിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തിലെ ഫോർമലിൻ അടക്കമുള്ള വിഷാംശങ്ങൾ തടയാൻ നടപടിയെടുക്കാത്ത നിലപാടിനെതിരേയായിരുന്നു മുസ്ലീം ലീഗിലെ എൻ. ഷംസുദീന്റെ ശ്രദ്ധക്ഷണിക്കൽ. മറുപടി പറയവേ ചോദ്യമുന്നയിച്ച അംഗം പോലും ശ്രദ്ധിക്കാതെ കൂടിയിരുന്നു വർത്തമാനം പറയുന്നെന്നായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെ പരാതി. എന്നാൽ, ഷംസുദീൻ, ഇയർ ഫോണ് വഴി മന്ത്രിയുടെ മറുപടി ശ്രദ്ധിക്കുന്നുണ്ടെന്നും അടുത്തുള്ള പി.കെ. ബഷീറാണ് ശല്യക്കാരനെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കണ്ടെത്തി. മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റ് ഭേദഗതി ബില്ലിൽ ഭരണ പക്ഷത്തെ ഒരംഗം പ്രതിപക്ഷത്തിനു വോട്ട് ചെയ്തു.
മന്ത്രി ഇ.പി. ജയരാജനു വോട്ട് ചെയ്തപ്പോൾ തെറ്റിയതാണോയെന്നു സ്പീക്കർ ചോദിച്ചപ്പോൾ എല്ലാം വ്യക്തമായി. ഭരണപക്ഷത്തിനു വലിയ ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാകുന്നതിനെ ഇതു ബാധിക്കില്ല. ഒടുവിൽ കേരള മുനിസിപ്പാലിറ്റി ക്ഷേമനിധി ബിൽ പാസാക്കി രാത്രി ഏഴോടെയാണ് ഇന്നലെ നിയമസഭാ സമ്മേളനം സമാപിച്ചത്.