Thursday, November 7, 2019 12:45 AM IST
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ച്, അതിന്റെ അവസാന കടന്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചും അനുകൂലമായ കമ്മിറ്റി റിപ്പോർട്ടുകളുടെ പിൻബലമുണ്ട് എന്നതും അവിതർക്കിതമാണ്. പക്ഷേ, പ്രസ്തുത കമ്മിറ്റി എന്താണു പഠിച്ചത്, വേണ്ടതു നിരീക്ഷിച്ചോ എന്നു വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. കാരണം നിർദിഷ്ട നിയമങ്ങൾ വരുംതലമുറകളെ നിർണായകമായ രീതിയിൽ സ്വാധീനിക്കും എന്നതുതന്നെ.
കലാലയ രാഷ്ട്രീയം ചോദ്യമായി മുന്നിൽ നിൽക്കുന്പോൾ, വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മാതൃകകൾ കണ്മുന്നിൽ ളള്ളപ്പോൾ, പഠനം കേവലം ആശയലോകത്തു മാത്രമായി നിലകൊള്ളേണ്ടതില്ല. കലാലയ രാഷ്ട്രീയം നൽകിയ ശ്രേഷ്ഠതകൾകൊണ്ട് സന്പന്നമായ പത്തു കലാലയങ്ങളും ഒപ്പം കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു വേദികളില്ലാതെ “ശുഷ്കിച്ചുണങ്ങിയ’’ പത്തു കലാലയങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിവിധ പഠന ശാഖകളിൽനിന്നുമായി തെരഞ്ഞെടുത്ത് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ട്.
കലാലയ രാഷ്ട്രീയത്തിന്റെ അഭാവത്താൽ “വല്ലാതെ മെല്ലിച്ച’’ പുന്നപ്ര കാർമൽ പോളിടെക്നിക്കിൽ പഠിച്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ എന്നെ നിർബന്ധിക്കുന്നത്. ഒരു വിദ്യാർഥി യൂണിയനും യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവും ഇല്ലാതിരുന്ന അവിടത്തെ സഹപാഠികൾ ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ജോലിചെയ്യുന്നു, അല്ലെങ്കിൽ സംരംഭകർ എന്ന നിലയിൽ ഗുണകരമായ മുന്നേറ്റങ്ങൾക്കു നെടുനായകത്വം വഹിക്കുന്നു എന്നത് ആ കലാലയത്തിലൂടെ കടന്നുപോയവരുടെയെല്ലാം ജീവിതരേഖയാണ്.
വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം സഹകരിച്ചും മത്സരിച്ചും മൂന്നുവർഷംകൊണ്ടുതന്നെ മികച്ച കന്പനികൾ തേടിയെത്തത്തക്കവിധം മിടുക്കരായ പ്രഫഷണലുകളുമായി സാധാരണക്കാരായ വിദ്യാർഥികൾക്ക് അവിടെ രൂപാന്തരീകരണം സംഭവിച്ചിരുന്നു. കാന്പസ് രാഷ്ട്രീയമില്ലാതെതന്നെ മികച്ച കലാ-കായിക നേട്ടങ്ങൾ കൈവരിച്ചതും വ്യക്തിപരമായ രുചിഭേദങ്ങൾക്കനുസരിച്ചു വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാഗമായി അച്ചടക്കത്തോടെ സംഘാതമായി പ്രവർത്തിച്ചു ശീലിച്ചതും മുൻപോട്ടുള്ള ജീവിതത്തെ കരുപ്പിടിപ്പിച്ചത് ഓരോ പൂർവ വിദ്യാർഥി സംഗമത്തിലും ആവർത്തിച്ചുകേൾക്കുന്ന മധുരിക്കുന്ന ശീലാണ്. രാഷ്ട്രീയ ഇടപെടലില്ലാത്ത പ്രസ്തുത കാന്പസിന്റെ ഭാഗമായതുകൊണ്ടു ജീവിതത്തിൽ തോറ്റുപോയവരായി ഇതുവരെയും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
കാർമലിൽ മാർക്കുകൾ സൗജന്യമായി ലഭിച്ചിരുന്നില്ല. ആഭ്യന്തര വിലയിരുത്തലിൽ ലഭിക്കാവുന്ന 25 മാർക്കിനായി 90 ശതമാനത്തിലധികം ഹാജരും ക്രമമായി നടക്കുന്ന പരീക്ഷകളിൽ സ്ഥായിയായി ലഭിക്കുന്ന മാർക്കും കൃത്യസമയത്ത് പൂർത്തിയാക്കി സമർപ്പിക്കുന്ന റിക്കാർഡുകളും അസൈൻമെന്റുകളും എല്ലാം നിർണായകമായിരുന്നു. രക്ഷപ്പെട്ടു പൊയ്ക്കൊള്ളട്ടെ എന്നു കരുതി ഒരു മാർക്കുപോലും ദാനം കിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ട് കിട്ടിയ ഓരോ മാർക്കും അധ്വാനിച്ചു നേടിയതാണെന്ന അഭിമാനബോധത്തോടെയാണ് ഓരോ വിദ്യാർഥിയും പടിയിറങ്ങിയത്. ആ കലാലയത്തിൽനിന്നു ലഭിച്ച അറിവിന്റെയും അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലം ഇന്നും ആ വഴി കടന്നുപോയവരുടെ കരുത്താണ്. ഇത്തരമൊരു കലാലയം സാധ്യമാണെന്നു കാട്ടിത്തന്ന മാനേജ്മെന്റിനോടു രാഷ്ട്രീയ-അധികാര-കേരളം വലിയ മമതയൊന്നും കാണിച്ചിട്ടില്ല.
താരതമ്യം ആവശ്യം
പാലക്കാട് വിക്ടോറിയ കോളജിലും എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ “രാഷ്ട്രീയ സർഗാത്മക’’ പ്രവർത്തനങ്ങളെക്കുറിച്ച് വീണ്ടുമെഴുതുന്നില്ല. ചർച്ച ചെയ്യേണ്ടതിൽ പ്രധാനപ്പെട്ടതിതാണ്: പോയവർഷങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപരിമിത സ്വാതന്ത്ര്യമുണ്ടായിരുന്ന കലാലയങ്ങളും അവയുടെ നേട്ടങ്ങളും പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ടറിയാവുന്ന അളവുകോലുകളുടെ അടിസ്ഥാനത്തിൽത്തന്നെ പഠനവിധേയമാക്കണം. പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ ജീവിതാവസ്ഥ, ജോലിനേടിയവരുടെയും നേടാൻ സാധിക്കാത്തവരുടെയും അനുപാതം, പഠിച്ചിറങ്ങുന്നവരുടെ ജോലിചെയ്യാനുള്ള കഴിവ്, ജോലി തേടാനുള്ള അനുബന്ധ വൈദഗ്ധ്യങ്ങൾ, ജോലിക്ക് ആളെത്തേടി എത്ര സ്ഥാപനങ്ങൾ ഈ കലാലയങ്ങൾ സന്ദർശിക്കുന്നു, ജോലിയുമായി എത്ര വിദ്യാർഥികൾ ഈ കോളജുകളുടെ പടിയിറങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാക്കണം.
രാഷ്ട്രീയത്തെക്കുറിച്ചോ കേരള വിദ്യാഭ്യാസത്തെക്കുറിച്ചോ ഗൗരവമായി പഠിക്കുന്നവർ നടത്തേണ്ട ഒരു ഗവേഷണ വിഷയം തന്നെയാണിത്. വിവിധ കലാലയങ്ങളിലൂടെ കടന്നുപോയ ആയിരങ്ങളെ നിരീക്ഷിച്ചും പഠിച്ചും അവരുമായി സംവദിച്ചും ഇത്തരമൊരു സമഗ്ര ഗവേഷണം നടത്തേണ്ടതു സമകാലീന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരമൊരു ആധികാരിക പഠനം വരുംവരെയെങ്കിലും മറ്റു ജനായത്ത സാധ്യതകൾ പ്രയോജനപ്പെടുത്തണം.
തെരഞ്ഞെടുക്കപ്പെട്ടവർ തെരഞ്ഞെടുത്തവരുടെമേൽ നടത്തുന്ന സർവാധിപത്യമായി ഏതാനും പതിറ്റാണ്ടുകൾകൊണ്ട് ഇന്ത്യൻ ജനാധിപത്യം രൂപാന്തരപ്പെട്ടിട്ടുണ്ട്. ജനാധിപത്യ ത്തിന്റെ ആത്മാവ് നിരന്തരമായി, സ്വതന്ത്രമായി ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും നടത്തുന്ന തെരഞ്ഞെടുപ്പുകളാണ്. കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം, നടത്തുന്ന യാത്രകൾ, ചെയ്യുന്ന ജോലികൾ, സൃഷ്ടിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും, കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾ, നേടുന്ന വിദ്യാഭ്യാസം, താമസിക്കുന്ന സ്ഥലങ്ങൾ, സംസാരിക്കുന്ന ഭാഷ തുടങ്ങി അനുദിന ജീവിതത്തിൽ നിരന്തരമായി തെരഞ്ഞെടുപ്പുകൾ നടത്താനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നതു മാത്രം ജനങ്ങളുടെ ഉത്തരവാദിത്വമായി കാണുന്നുവെങ്കിൽ നമ്മുടെ ജനാധിപത്യം ഇന്നും ബാല്യം കടന്നിട്ടില്ല എന്നു മനസിലാക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസരംഗത്തും നിരന്തരം തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത നിലനിർത്തണം. ഏതുതരത്തിലുള്ള വിദ്യാഭ്യാസം, എങ്ങനെയുള്ള കലാലയങ്ങളിൽ നേടണം എന്നു നിർണയിക്കാനുള്ള അവകാശം വിദ്യാർഥികൾക്കും അവർക്കായി ജീവിതം വ്യയം ചെയ്യുന്ന മാതാപിതാക്കൾക്കും വിട്ടുകൊടുക്കുക എന്നത് ജനായത്ത മര്യാദയാണ്. കലാലയ രാഷ്ട്രീയമുള്ള, രാഷ്ട്രീയ പ്രേരിത സമരങ്ങളും പഠിപ്പുമുടക്കലുകളുമുള്ള, ഇടിമുറികളുള്ള, മാർക്ക് ദാനമായി ലഭിക്കുന്ന കലാലയങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർ അത്തരത്തിലുള്ള കലാലയങ്ങളിൽ പഠിക്കട്ടെ, അത്തരം അന്തരീക്ഷം ആഗ്രഹിക്കുന്ന രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അത്തരം സ്ഥാപനങ്ങളിൽ അയയ്ക്കട്ടെ.
ഉചിതമായതു തെരഞ്ഞെടുക്കണം
തുടക്കത്തിൽ ഉദാഹരിച്ചതുപോലുള്ള സ്ഥാപനങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർ അത്തരം സ്ഥാപനങ്ങളിൽ പഠിക്കട്ടെ. വൈവിധ്യങ്ങളില്ലെങ്കിൽ തെരഞ്ഞെടുപ്പിനു പ്രസക്തിയോ സാധ്യതയോ ഇല്ലല്ലോ. ഓരോ സ്ഥാപനത്തിനും അതിന്റെ നിലപാട് എടുക്കാനും അതു പരസ്യപ്പെടുത്താനും അവകാശമുണ്ടാകണം. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഒരു മഴയത്ത് കിളിർത്തുവന്ന തകരകളല്ല. ഒരുപാടുപേരുടെ ആയുസ് ചെലവഴിച്ച് അധ്വാനിച്ചും യാചിച്ചും ഒക്കെ സ്വരുക്കൂട്ടിയ വിഭവങ്ങൾ എല്ലാം ചേർത്തുവച്ചാണ് ഓരോ സ്ഥാപനവും പടുത്തുയർത്തിയത്. സ്വകാര്യമേഖലയിൽ അവ തുടങ്ങാനായി വിഭവങ്ങൾ കണ്ടെത്തുകയും ആയുസ് വ്യയം ചെയ്യുകയും ചെയ്തവർക്കു തങ്ങളുടെ നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യം കവർച്ചചെയ്യപ്പെടാൻ പാടില്ല.
കുറഞ്ഞപക്ഷം ഓരോ സ്ഥാപനത്തിലെയും രക്ഷിതാക്കളും സ്വന്തം അധ്വാനഫലംകൊണ്ട് പഠനത്തിനാവശ്യമായ ഭാഗിക വിഭവങ്ങളെങ്കിലും കണ്ടെത്തുന്ന വിദ്യാർഥികളും വോട്ടുചെയ്ത് തീരുമാനിക്കട്ടെ, കാന്പസിൽ രാഷ്ട്രീയം വേണമോ എന്ന്. മാതാപിതാക്കളുടെ ഒൗദാര്യത്തിൽ പഠനച്ചെലവ് കണ്ടെത്തുന്ന കുട്ടികൾ മാതാപിതാക്കളുടെ തെരഞ്ഞെടുപ്പുകളെ മാനിക്കാൻ ബാധ്യസ്ഥരാണ്.
നമ്മുടെ സാമാജികരുടെ മക്കൾ എവിടെയാണു പഠിക്കുന്നത്? അറിയാൻ കൗതുകമുണ്ട്. അറിയാൻ ഇവരെ തെരഞ്ഞെടുത്തയച്ചവർക്ക് അവകാശമുണ്ട്. കലാപകലുഷിതമായ കേരള കലാലയങ്ങളിൽനിന്നകന്ന്, സുരക്ഷിതമായ ഇന്ത്യൻ നഗര കലാലയങ്ങളിലും വിദേശ കലാലയങ്ങളിലുമാണ് അവരുടെ കുട്ടികൾ പഠിച്ചതും പഠിക്കുന്നതും എന്ന ആരോപണം മുഖവിലയ്ക്കെടുക്കേണ്ട. അവർ എവിടെ പഠിച്ചാലും അതിനുള്ള ഫീസ് സകലമാന കേരളവാസിയുടെയും ചെലവിലാണ്. ഇവിടത്തെ നികുതിദായകർ നൽകുന്ന പണമല്ലാതെ അവരുടെ വരുമാനം എന്താണ് എന്ന് വ്യക്തമാക്കാനുള്ള ബാധ്യത സാമാജികർക്കുണ്ട്. നിർദിഷ്ട നിയമം പാസാക്കുംമുന്പ് നമ്മുടെ നിയമസഭാംഗങ്ങളും പാർലമെന്റംഗങ്ങളും പരസ്യപ്പെടുത്തട്ടെ അവരുടെ കുട്ടികൾ എവിടെ, ആരുടെ ചെലവിലാണ് പഠിക്കുന്നതെന്ന്.
പിന്നിലായ സംസ്ഥാനം
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന കേരളം പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുന്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി കിട്ടിയ മാർക്കുകൊണ്ട് പരീക്ഷകൾ പാസാകാൻ സാധിച്ചേക്കും. പക്ഷേ അറിവും നൈപുണ്യവും ആർജിക്കുക തന്നെ വേണം, അതിനു കുറുക്കുവഴികളില്ല. അറിവും നൈപുണ്യവും ഉന്നതമായ മൂല്യങ്ങളും കൈമുതലാക്കാത്തവർ നേതാക്കളും ഡോക്ടർമാരും എൻജിനിയർമാരും ഉദ്യോഗസ്ഥരും മാനേജർമാരും ഒക്കെ ആകുന്പോൾ അപകടത്തിലാകുന്നത് ഒരു ജനതയുടെ സുസ്ഥിതിയും ആരോഗ്യവും അനുബന്ധ സംവിധാനങ്ങളുമാണ്.
കേരളം ഇന്നു നിലനിൽക്കുന്നതു മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്താണ്. മറ്റൊരു രാജ്യത്ത്, സംസ്കാരത്തിൽ വിഭിന്നമായ ഭാഷകളുള്ളിടത്തു തദ്ദേശീയരേക്കാൾ നമ്മൾ പരിഗണിക്കപ്പെടണമെങ്കിൽ അവർക്കും മുകളിൽ അറിവും നൈപുണ്യവും മൂല്യങ്ങളും സ്വന്തമായി ഉണ്ടായിരിക്കണം. അതൊക്കെ സ്വായത്തമാക്കാനുള്ള ഭാഗികമായ സൗകര്യങ്ങൾകൂടി തച്ചുടച്ചാൽ നമ്മെ കാത്തുനിൽക്കുന്നത് ഇവിടെ ജോലിതേടിവരുന്ന ബംഗാളികളുടെ അവസ്ഥയായിരിക്കും. 1950കളിലും അറുപതുകളിലും മറ്റും വടക്കേ ഇന്ത്യയിലേക്കു കുടിയേറിയ മലയാളികൾ പലർക്കും അറിയാമായിരുന്ന തൊഴിൽ ചായയിടാനും സൈക്കിളിനു പഞ്ചറൊട്ടിക്കാനും മറ്റുമായിരുന്നു. അതിനുപോലും കൊള്ളാത്ത ഒരു തലമുറയെ വാർത്തെടുക്കുവാനേ നിർദിഷ്ട നിയമത്തിനു സാധിക്കുകയുള്ളൂ.
അറിവിന്റെ നിർമാണം എങ്ങനെ?
അറിവിന്റെ നിർമാണത്തിനും വ്യാപനത്തിനുമായി കോളജുകളും സർവകലാശാലകളും സ്ഥാപിക്കുക എന്നതു യൂറോപ്പ് ലോകത്തിനു നൽകിയ മാതൃകയാണ്. നളന്ദയുടെയും തക്ഷശിലയുടെയും മാതൃകകൾ തകർത്തെറിയപ്പെട്ട ഭാരതചരിത്രവും മറക്കുന്നില്ല. എങ്ങനെയാണു യൂറോപ്പിലെയും അമേരിക്കയിലെയും വിശ്വോത്തര യൂണിവേഴ്സിറ്റികൾ മുന്പോട്ടുപോകുന്നത് എന്നുകൂടി പഠനവിധേയമാക്കേണ്ടതുണ്ട്. അവിടങ്ങളിലെ യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയം തൊഴിലാക്കി മാറ്റിയവരാണോ അതോ അക്കഡേമിക് രംഗങ്ങളിൽ മികവുതെളിയിച്ചവരാണോ നിയന്ത്രണം കൈയാളുന്നത് എന്ന് അന്വേഷിച്ചറിയുന്നതു നന്നായിരിക്കും. നമ്മുടെ കലാലയങ്ങൾ സൃഷ്ടിച്ച നൊബേൽ സമ്മാനിതരുടെയും പ്രസക്തമായ പേറ്റന്റുകളുടെയും എണ്ണമെടുക്കണം എന്നുകൂടി കൂട്ടിച്ചേർക്കുന്പോൾ പരിഹാസമായി തോന്നിയാൽ എന്റെ കുറ്റമാണ്.
കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രളയവർഷങ്ങളാണ് കടന്നുപോയത്. ഏതെങ്കിലും യൂണിവേഴ്സിറ്റി കേരളത്തെ ബാധിച്ചേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് ഗൗരവമായ എന്തെങ്കിലും പഠനം നടത്തിയോ എന്ന് അന്വേഷിക്കേണ്ടത് ഈ നാടിന്റെ കടമയാണ്. പ്രളയാനന്തരം ആരെയൊക്കെയോ കുറ്റക്കാരായി വിധിച്ച ചില ഒറ്റവരി ഉത്തരങ്ങൾക്കപ്പുറം എന്തു സർഗാത്മക ചോദ്യങ്ങളാണ് നമ്മുടെ യൂണിവഴ്സിറ്റികളിൽനിന്നു പുറത്തുവന്നത്?
എങ്ങനെ ഒരു പ്രകൃതിദുരന്തമുഖത്ത് പ്രതികരിക്കണം, പ്രതിരോധിക്കണം എന്നു പഠിപ്പിക്കുന്ന ഒരു ചെറിയ കോഴ്സ് എങ്കിലും കേരളത്തിലെ ഏതെങ്കിലും കലാലയത്തിൽ ആരംഭിച്ചിട്ടുണ്ടോ? എന്താണു പിന്നെ ഈ കലാലയങ്ങൾക്കു കേരളത്തോടു പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടാനുള്ള ന്യായം?
പുറംതിരിഞ്ഞു കേരളം
സഹ്യനപ്പുറമുള്ള ഭാരതഭൂവിൽ ഉന്നതവിദ്യാഭ്യാസരംഗങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വന്നപ്പോഴും പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളം പുറംതിരിഞ്ഞു നിന്നതേയുള്ളൂ. സ്വയംഭരണാവകാശമുള്ള കോളജുകളും സ്വകാര്യമേഖലയിലുള്ള കൽപ്പിത സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും അടക്കം പുത്തൻ സാധ്യതകളിലേക്കു ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങൾ വാതായനങ്ങൾ തുറന്നിട്ടപ്പോൾ യുജിസിയുടെ നിർബന്ധത്തിനു വഴങ്ങി സ്വയംഭരണാവകാശം നൽകിയ കോളജുകളെത്തന്നെ എങ്ങനെ വരിഞ്ഞുമുറുക്കാം എന്ന ഗവേഷണമാണ് സർവകലാശാലകളും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകളുടെ പ്രവർത്തനപാരന്പര്യമുള്ള ഏതാനും ഏജൻസികൾക്ക് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും പൂർണമായ പ്രവർത്തനസ്വാതന്ത്ര്യം - അഡ്മിഷൻ തുടങ്ങി പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വരെ നൽകി നോക്കാൻ എന്തേ നമ്മുടെ പ്രബുദ്ധകേരളത്തിന്റെ നാടുവാഴികൾ തയാറാകാത്തത്? അത് അറിവിനോടുള്ള സ്നേഹംകൊണ്ടല്ല കാൽച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുമോ എന്ന ഭയംകൊണ്ടാണെന്നറിയാൻ പാഴൂർ പടിവരെ പോകേണ്ട കാര്യമൊന്നുമില്ല.
രാഷ്ട്രീയ പാർട്ടികളുടെ ഉപഗ്രഹങ്ങളായി പ്രവർത്തിക്കുന്ന വിദ്യാർഥിസംഘടനകളെ കയറൂരിവിട്ട കാന്പസുകൾ എന്താകും എന്നറിയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ സമകാലീന ചരിത്രം വായിച്ചാൽ മാത്രം മതിയാകും. എന്തിനാണ് കോടതിവിധിയെ മറികടക്കാൻ പുതിയ നിയമനിർമാണവുമായി രാഷ്ട്രീയനേതൃത്വം കടന്നുവരുന്നത് എന്നു പൊതുസമൂഹം വിലയിരുത്തി ഉചിതമായി പ്രതികരിച്ചില്ലെങ്കിൽ എന്തു സംഭവിക്കും എന്നത് പ്രവചനാതീതമല്ല. വരുംതലമുറ ചിന്താശേഷിയും സർഗാത്മകതയും മാനവിക മൂല്യങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണമോ അതോ ഏതെങ്കിലും നേതാവിന്റെയോ പാർട്ടിയുടെയോ അണികളായി, ചാവേറായി ഒടുങ്ങണോ എന്നു തീരുമാനിക്കുക നിങ്ങളുടെ മൗനമോ ശബ്ദമോ ആയിരിക്കും.
ബോബി വടയാറ്റുകുന്നേൽ സിഎംഐ