Monday, November 4, 2019 11:28 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ജമ്മു-കാഷ്മീർ മുറിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തിട്ടു മൂന്നുമാസം. ഇതിനകമുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഏറെയാണ്. തകർന്നടിഞ്ഞ സാമ്പത്തികമേഖലയും നിലച്ചുപോയ വികസനപ്രവർത്തനങ്ങളും ജമ്മു-കാഷ്മീർ എന്ന ഏറ്റവും പുതിയ കേന്ദ്രഭരണ പ്രദേശത്തിന് വരുത്തിവയ്ക്കുന്നതു വലിയ പ്രത്യാഘാതമാണ്.
വിളവെടുപ്പിന്റേയും ടൂറിസത്തിന്റേയും ഈ സീസൺ നഷ്ടപ്പെട്ടു. ലോകപ്രശസ്തമായ കാഷ്മീരി ആപ്പിൾ ഇക്കുറി അധികം പുറംലോകത്തെത്തിയില്ല. കരകൗശലമേഖലയും തളർന്നു. നിർമാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല. പുറംലോകവുമായുള്ള ബന്ധമറ്റതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽനിന്ന് ഇനിയും ജമ്മു-കാഷ്മീർ മോചിതമായിട്ടില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദുചെയ്തുകൊണ്ട് ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് 42,000 ജീവനുകൾ പൊലിഞ്ഞ സംസ്ഥാനമായിരുന്നു ജമ്മു-കാഷ്മീർ. ശത്രുരാജ്യത്തിന്റെ പിൻബലത്തിൽ തീവ്രവാദികൾ സമാധാനം തല്ലിക്കെടുത്താൻ നടത്തിയ ശ്രമങ്ങൾ വികസനത്തെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്. ഇപ്പോൾ കേന്ദ്രഭരണപ്രദേശമായതോടെ സംസ്ഥാനത്തിന്റെ രക്ഷാമാർഗം തെളിഞ്ഞിരിക്കുന്നുവെന്നാണു കേന്ദ്രസർക്കാരിന്റെ വാദം.
ജി.സി. മുര്മു ജമ്മു-കാഷ്മീരിന്റേയും ആര്.കെ. മാഥുർ ലഡാക്കിന്റേയും ലഫ്. ഗവര്ണര്മാരായി ചുമതലയേൽക്കുകയും രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കുകയും ചെയ്തുകഴിഞ്ഞു. എന്നാൽ, ഇതുവരെയായിട്ടും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പൂർണമായി നീക്കുകയോ ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലും തുടരുന്നു.
വിദേശ എംപിമാർക്കു സന്ദർശനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാർ രാജ്യത്തെ ജനപ്രതിനിധികളെയോ രാഷ്ട്രീയ നേതാക്കളെയോ അവിടേക്കു പോകാൻ അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജമ്മു-കാഷ്മീരിനുണ്ടാകുന്ന സാമ്പത്തിക തകർച്ച വളരെ വലുതാണ്.
നഷ്ടം 10,000 കോടി കവിഞ്ഞു
കഴിഞ്ഞ മൂന്നുമാസംകൊണ്ടു കാഷ്മീരിലുണ്ടായിരിക്കുന്ന വാണിജ്യനഷ്ടം പതിനായിരം കോടി രൂപ കവിഞ്ഞതായാണ് കാഷ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) പ്രസിഡന്റ് ഷെയ്ക്ക് ആഷിക് അടുത്തിടെ പറഞ്ഞത്. പ്രധാന മാർക്കറ്റുകളൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. പൊതുഗതാഗത സംവിധാനം സാധാരണനിലയിലായിട്ടില്ല. ഇപ്പോഴും പുറത്തിറങ്ങാൻ ജനങ്ങൾ മടിക്കുന്നു. ഇന്റർനെറ്റ് തടസമാണു വ്യാപാരമേഖല നേരിടുന്ന പ്രധാന പ്രശ്നം. ഇന്റർനെറ്റില്ലാതെ വ്യാപാരമേഖലയ്ക്കു മുന്നോട്ടുപോകാനാവില്ലെന്നും ഷെയ്ക്ക് ആഷിക് ചൂണ്ടിക്കാട്ടുന്നു.
അടുത്തകാലത്തായി സംസ്ഥാനത്ത് പച്ചപിടിച്ചുതുടങ്ങിയ ഐടി സെക്ടറിന്റെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. അമേരിക്കയും യൂറോപ്പുമായി ബന്ധപ്പെട്ടാണ് ഐടി കമ്പനികൾ നിലനിൽക്കുന്നത്. അതിനാൽത്തന്നെ അവയുടെ പ്രവർത്തനം നിലച്ചതുമൂലമുണ്ടാകുന്ന നഷ്ടം നീണ്ടുനിൽക്കുമെന്നാണ് ഷെയ്ക്ക് ആഷിക് പറയുന്നത്. തിരിച്ചടി നേരിടുന്ന മറ്റൊരു രംഗം കരകൗശല മേഖലയാണ്. കാഷ്മീരിന്റെ കരകൗശല വസ്തുക്കളും കമ്പിളിവസ്ത്രങ്ങളും ലോകോത്തരമാണ്. കാഷ്മീർ ഹാൻഡിക്രാഫ്റ്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം പേരാണു നേരിട്ട് കരകൗശല-നെയ്ത്ത് രംഗത്തു പ്രവർത്തിക്കുന്നത്. 1,700 കോടി രൂപയുടെ വിദേശനാണ്യമാണ് വാർഷിക വരവ്. കാഷ്മീർ താഴ്വരയിലെ 60 ശതമാനം കുടുംബങ്ങളും കരകൗശല-നെയ്ത്ത് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ ഓർഡർ സ്വീകരിച്ചു ക്രിസ്മസ്-പുതുവത്സര സീസണിൽ സപ്ലൈ നടത്തുകയാണ് പതിവ്. എന്നാൽ, ഇന്റർനെറ്റിന്റെ തടസവും കർഫ്യുവുമെല്ലാം ഈ ബിസിനസ് ഇല്ലാതാക്കി. വലിയ തൊഴിൽനഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതായതോടെ ജിഎസ്ടി റിട്ടേണുകൾ ഓൺലൈനായി ഫയൽചെയ്യാൻ കഴിയാത്തതും വ്യാപാരികൾക്കു ദുരിതമാകുന്നു. ഇതുമൂലം കച്ചവടം നടത്താനാവാത്ത അവസ്ഥയാണു നിലനിൽക്കുന്നതെന്നും കെസിസിഐ വിലയിരുത്തുന്നു.
പ്രധാന വരുമാന സ്രോതസായ ടൂറിസവും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. കഴിഞ്ഞ ജൂണിൽ 1,74,000 ടൂറിസ്റ്റുകൾ ജമ്മു-കാഷ്മീരിൽ എത്തിയിരുന്നു. ജൂലൈയിൽ ഇത് 1,52,000 ആയിരുന്നു. എന്നാൽ സെപ്റ്റംബറിൽ 25,000 പേർപോലും എത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങളാണു ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നത്.
ചീഞ്ഞു നശിക്കുന്ന ആപ്പിൾ
ലോകപ്രശസ്തമായ കാഷ്മീർ ആപ്പിളിന്റെ സ്വാദ് ഇക്കുറി പുറംലോകം ഏറെ ആസ്വദിക്കില്ല. ജനജീവിതം ഇപ്പോഴും സാധാരണനിലയിലാകാത്ത കാഷ്മീരിൽ മികച്ച വിളവു നൽകിയ ആപ്പിൾ സീസണാണെങ്കിലും തോട്ടങ്ങളിൽനിന്ന് അവ ശേഖരിച്ച് യഥാസമയം മാർക്കറ്റിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. രാജ്യത്തെ ആപ്പിൾ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടും ജമ്മു-കാഷ്മീരിലാണ്. 37 ലക്ഷം ഹെക്ടറിലാണ് ആപ്പിൾകൃഷി. ഏഴു ലക്ഷം കർഷകരടക്കം 33 ലക്ഷംപേർക്ക് ജീവിതോപാധിയാണ് ആപ്പിൾ മേഖല.
സംസ്ഥാനത്ത് 20 ലക്ഷം ടണ്ണോളം ആപ്പിളാണ് ഉത്പാദിപ്പിക്കുന്നത്. 8,000 കോടി രൂപയുടെ വാർഷിക വരുമാനമാണ് ഇതുവഴിയുണ്ടാകുന്നത്. 2016-17ൽ 6,500 കോടി രൂപയുടെ ആപ്പിൾ കയറ്റി അയച്ചതായാണു കണക്ക്. അക്കാലത്തെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തിൽ ഒന്നായിരുന്നു ഇത്.
ആപ്പിൾ സീസണായാൽ താഴ്വരയിലേക്കു ട്രക്കുകൾ നിരനിരയായി എത്തുക പതിവാണ്. എന്നാൽ, ഇക്കുറി അത്തരമൊരു കാഴ്ച ഉണ്ടായില്ല. വല്ലപ്പോഴും എത്തി ചരക്കെടുക്കുന്ന ട്രക്കുകൾക്കുനേരേ തീവ്രവാദി ആക്രമണവുമുണ്ടായി. ഒക്ടോബർ 14ന് ഷോപിയാനിൽ രാജസ്ഥാൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്തു. പിന്നീടു രണ്ടു ഡ്രൈവർമാർ കൂടി കൊല്ലപ്പെട്ടു.
നാഫെഡ് കർഷകരിൽനിന്ന് ആപ്പിൾ സംഭരിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും കാര്യമായ സംഭരണം നടന്നില്ല. എല്ലാ ഗ്രേഡിലുമുള്ള ആപ്പിൾ ഡിസംബർ 15നകം സംഭരിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. ഉത്പാദനകേന്ദ്രങ്ങളിലെല്ലാം സംഭരണശാലകൾ തുറക്കുമെന്നും വാഗ്ദാനമുണ്ടായി. എന്നാൽ, ഇതൊന്നും കർഷകർക്കു കാര്യമായ പ്രയോജനം ചെയ്തിട്ടില്ല. നാഫെഡ് നിശ്ചയിച്ച വിലയ്ക്ക് ആപ്പിൾ വിൽക്കാൻ കർഷകർ തയാറാകുന്നില്ല. സംഭരണകേന്ദ്രങ്ങളിൽ പേർ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം തുലോം കുറവാണ്. പിയർ എന്ന സബർജൽ പഴവും ഇക്കുറി മികച്ച വിളവായിരുന്നു. എന്നാൽ, വിളവെടുത്ത് വില്പന നടത്താൻ കഴിഞ്ഞിട്ടില്ല. ഒന്നാംതരം നാഗ് പിയറിന് ബോക്സിന് 800-1200 രൂപ വിലകിട്ടിയിരുന്നത് ഇപ്പോൾ നൂറു രൂപയ്ക്കുപോലും വിൽക്കാൻ കർഷകർ വിഷമിക്കുകയാണ്.
പെരുകുന്ന തൊഴിലില്ലായ്മ
തകർന്നടിഞ്ഞ സാമ്പത്തികരംഗം ജമ്മു-കാഷ്മീരിലെ തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു. നേരത്തേതന്നെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ജമ്മു-കാഷ്മീർ മുൻനിരയിലായിരുന്നു. 2016 ജനുവരി മുതൽ 2019 ജൂലൈവരെയുള്ള മാസങ്ങളിലെ ശരാശരി തൊഴിലില്ലായ്മനിരക്ക് 15 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 6.4 ശതമാനം മാത്രവും. ഇത്തരമൊരു അവസ്ഥയിൽ ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക തകർച്ച ജമ്മു-കാഷ്മീരിന്റെ അടിത്തറയിളക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നത്.
അതിനിടെ സംസ്ഥാന ഭരണകൂടം നടത്താൻ നിശ്ചയിച്ചിരുന്ന നിക്ഷേപകസംഗമം അടുത്ത വർഷത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. മൂന്നു ദിവസത്തെ നിക്ഷേപകസംഗമത്തിനായിരുന്നു മുൻ ഗവർണർ സത്യപാൽ മാലിക് പദ്ധതിയിട്ടിരുന്നത്. നിർമാണ മേഖല നിശ്ചലമാകുകയും ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരേ ആക്രമണം തുടങ്ങുകയും ചെയ്തതോടെ ജമ്മു-കാഷ്മീരിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനമാണ് ഇപ്പോൾ നടക്കുന്നത്.