Monday, November 4, 2019 12:48 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അധികാരദാഹികളായ സഖ്യകക്ഷികൾ അധികാരമുള്ള പദവികൾക്കുവേണ്ടി എത്ര കടുത്ത വിലപേശലും നടത്തും എന്നതിന്റെ ദൃഷ്ടാന്തമാണു മഹാരാഷ്ട്രയിൽ ഇപ്പോൾ കാണുന്നത്. എൻഡിഎയിലെ രണ്ടു ഘടകകക്ഷികളായ ശിവസേനയും ബിജെപിയും സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകണം എന്നതിനെച്ചൊല്ലി വലിയ പോരിലേർപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ബിജെപി പ്രസിഡന്റും ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ തന്നെ തങ്ങൾക്കു വാക്കു നല്കിയിരുന്നെന്നാണ് ശിവസേന അവകാശപ്പെടുന്നത്.
മുഖ്യമന്ത്രിപദം ആദ്യത്തെ രണ്ടര വർഷം തങ്ങൾക്കു വേണമെന്നും മന്ത്രിസ്ഥാനങ്ങൾ 50:50 അനുപാതത്തിൽ പങ്കിടണമെന്നുമാണ് അവരുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രിപദം പങ്കിടാമെന്ന് യാതൊരു വാഗ്ദാനവും നല്കിയിട്ടില്ലെന്നും മന്ത്രിസഭയിൽ ശിവസേനയ്ക്ക് അർഹമായ പ്രാതിനിധ്യം നല്കാമെന്നും ബിജെപി പറയുന്നു.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളും, ഫലം വന്നിട്ട് ഒന്നര ആഴ്ചയുമായി. സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും കടുത്ത നിലപാടിൽ തുടരുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ ഗുരുതരമായ രാഷ്ട്രീയ അനിശ്ചിതത്വമാണു നിലനിൽക്കുന്നത്. സാന്പത്തിക പ്രതിസന്ധിയും കടുത്ത തൊഴിലില്ലായ്മയും മൂലം ഗ്രാമീണമേഖലയിൽ ആശങ്ക നിറയുന്ന പശ്ചാത്തലത്തിലും എൻഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും നേതാക്കളും ആകർഷകമായ മന്ത്രിസ്ഥാനങ്ങൾക്കുവേണ്ടി കടുത്ത വിലപേശൽ നടത്തിക്കൊണ്ടിരിക്കുന്നു.
ശിവസേന അവസാനം ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരമന്ത്രിസ്ഥാനവുംകൊണ്ടു തൃപ്തിപ്പെട്ടേക്കും എന്നാണു മുംബൈയിലെ സംസാരം. എന്നാൽ, ആഭ്യന്തരമന്ത്രി വകുപ്പ് ഒരു കാരണവശാലും വിട്ടുകൊടുക്കാൻ ബിജെപി തയാറല്ല. നയപരമായ തർക്കങ്ങൾ ശിവസേന പിന്നീടുണ്ടാക്കിയാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുമോ എന്നാണു ബിജെപിയുടെ ആശങ്ക.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരത്തേ അവകാശപ്പെട്ടിരുന്നതുപോലുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപിക്കും ശിവസേനയ്ക്കും കഴിഞ്ഞില്ല. എന്നാൽ, സർക്കാരുണ്ടാക്കാൻ ആവശ്യമുള്ള സീറ്റുകൾ രണ്ടു പാർട്ടികൾക്കുംകൂടി ലഭിച്ചു. ബിജെപിക്ക് 105 സീറ്റും (കഴിഞ്ഞ തവണത്തേക്കാൾ 17 സീറ്റ് കുറവ്), ശിവസേനയ്ക്ക് 56 സീറ്റും (കഴിഞ്ഞ തവണത്തേക്കാൾ ഏഴു സീറ്റ് കുറവ്) കിട്ടി. എൻസിപി 54 സീറ്റിലും കോൺഗ്രസ് 44 സീറ്റിലും ജയിച്ചു. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 145 സീറ്റാണു വേണ്ടത്.
വിലപേശൽ തന്ത്രം
കടുത്ത നിലപാടെടുക്കാൻ ശിവസേനയെ പ്രേരിപ്പിക്കുന്നത് ഈ കക്ഷിനിലയാണ്. ആർക്കു മന്ത്രിസഭ ഉണ്ടാക്കണമെങ്കിലും 56 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണ വേണം. കടുത്ത വിലപേശലിലൂടെ തങ്ങൾക്കു മെച്ചപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കാമെന്നു ശിവസേനാ നേതാക്കൾ കരുതുന്നു. ഒട്ടും ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്ന ബിജെപി നേതാക്കളിൽനിന്നു മന്ത്രിസഭാ രൂപവത്കരണത്തിനുശേഷം ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നു ശിവസേനയ്ക്കറിയാം.
ബിജെപി ഒട്ടും അയയാത്ത സാഹചര്യത്തിൽ ശിവസേനാ നേതാക്കൾ ശിവസേന-എൻസിപി-കോൺഗ്രസ് മന്ത്രിസഭയ്ക്കുള്ള സാധ്യത തേടി എൻസിപി നേതാവ് ശരത് പവാറിനെ സമീപിച്ചു. കൗശലക്കാരനായ നേതാവായ പവാർ രാഷ്ട്രീയത്തിൽ ആരോടും തൊട്ടുകൂടായ്മ പുലർത്തിയിട്ടില്ല. ഏതു രാഷ്ട്രീയ പാർട്ടിയുമായും യോജിച്ചു പോകുന്നതിൽ അദ്ദേഹത്തിനു വിഷമവുമില്ല. 1978ൽ കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയുടെ സഹകരണത്തോടെ പുരോഗമന ജനാധിപത്യമുന്നണി ഉണ്ടാക്കി 38-ാം വയസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ആളാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ റിക്കാർഡ് ഇതുവരെ ആരും തകർത്തിട്ടില്ല.
എന്നാൽ, പവാറോ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ മഹാരാഷ്ട്രയിൽ ഒരു രാഷ്ട്രീയക്കളിക്കും മുതിർന്നില്ല എന്നത് എടുത്തുപറയണം. മന്ത്രിസഭ ഉണ്ടാക്കാൻ ഒരു അവകാശവാദവും അവർ ഉന്നയിച്ചില്ല. ശിവസേന വിലപേശൽ തുടങ്ങിയപ്പോൾ ഈ രണ്ടു പാർട്ടികളും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് കളി കാണുകയായിരുന്നു. ശിവസേനയുടെ മുതിർന്ന നേതാക്കൾ സഖ്യനിർദേശവുമായി പവാറിനെ സമീപിച്ചപ്പോൾ അദ്ദേഹം സോണിയയെ വിവരമറിയിച്ചു. ശിവസേനയുടെ ഡിമാൻഡുകൾ ബിജെപി അംഗീകരിച്ചാൽ തങ്ങളുമായുള്ള സഖ്യത്തിൽനിന്ന് ശിവസേന ഏതുദിവസവും പിന്മാറുമെന്ന് പവാറിനും സോണിയയ്ക്കും നന്നായറിയാം.
സമ്മർദങ്ങൾ പലവിധം
മാത്രമല്ല, മറ്റു സമ്മർദങ്ങളുമുണ്ട്. പുതിയ നിയമസഭ നവംബർ ഏഴിനു മുന്പു ചേരണം. ഇല്ലെങ്കിൽ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയേക്കാം. അത്തരമൊരു ഭീഷണി ബിജെപി നേതാവ് സുധീർ മുങ്ങാന്റിവാർ ഇതിനകംതന്നെ പുറത്തെടുത്തിരുന്നു. അതേസമയം സത്യപ്രതിജ്ഞയ്ക്കായി ബിജെപി ഈയാഴ്ച രണ്ടു ദിവസത്തേക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും രണ്ടു ദിവസത്തേക്ക് സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നെങ്കിലും ബിജെപി-ശിവസേന തർക്കം തീരാത്ത സാഹചര്യത്തിൽ അതു കാൻസൽ ചെയ്യുകയായിരുന്നു.
ആഭ്യന്തരവകുപ്പ് നല്കിയാൽ ശിവസേനയെ കൂടെ നിർത്താമെന്നു ബിജെപി നേതാക്കൾ കരുതുന്നു. എന്നാൽ, പാർട്ടിയിലെ പലരും അതിനെതിരാണ്. ആവശ്യമെങ്കിൽ സഖ്യം വിടാനുള്ള ശിവസേനയുടെ ആലോചന ബിജെപിയുടെ ഉന്നത നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര പോയാൽ സംഘപരിവാറിന് അതു വലിയൊരു നഷ്ടമായിരിക്കും. കാരണം, മുംബൈ രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനവും വലിയ സാന്പത്തിക ഉറവിടവുമാണ്. അത്തരമൊരു സാന്പത്തിക ഉറവിടം പവാറിന്റെയും സോണിയയുടെയും കൈകളിലെത്തുന്നത് ബിജെപിയുടെ താത്പര്യങ്ങൾക്കു ഗുണകരമായിരിക്കില്ല. അമേരിക്കയിലെ തമനിഹാൾ പോലുള്ള മികച്ച സാന്പത്തിക ഉപദേഷ്ടാക്കൾ വിഭവ സമാഹരണത്തിനു സഹായിക്കാൻ സോണിയയ്ക്കുണ്ട്.
മഹാരാഷ്ട്ര സ്ഥിതിഗതികൾ സോണിയയെ ധരിപ്പിക്കാൻ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, മണിക്ക് റാവു താക്കറെ, ബാലാസാഹബ് തോറാട്ട് തുടങ്ങിയവർ ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്. ശരത് പവാറുമായി ആലോചിച്ചശേഷമേ സോണിയ അന്തിമതീരുമാനമെടുക്കൂ എന്നു തീർച്ചയാണ്. കാരണം അവസാനനിമിഷം മലക്കംമറിച്ചിൽ നടത്താൻ മടിയില്ലാത്ത ശിവസേനയെ അത്രയൊന്നും വിശ്വസിക്കാൻ പറ്റില്ല.
രംഗത്തിറങ്ങുമോ?
ബിജെപിയുമായുള്ള സഖ്യം ശിവസേന അവസാനിപ്പിച്ചാൽ എൻസിപിയും കോൺഗ്രസും രംഗത്തിറങ്ങും. എന്നാൽ, ശിവസേന അങ്ങനെ തീരുമാനിക്കുമോ എന്നു പലരും സംശയിക്കുന്നു. ശിവസേനയുടെ ഇപ്പോഴത്തെ കടുത്ത വിലപേശൽ ബിജെപിയിൽ പരമാവധി സ്ഥാനമാനങ്ങൾ നേടാനുള്ള തന്ത്രമാണെന്നു പലരും കരുതുന്നു.
അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ നോക്കുന്പോൾ തങ്ങൾക്കു പറ്റിയ കൂട്ടാളികൾ എൻസിപി- കോൺഗ്രസ് സഖ്യമാണെന്നു കരുതുന്ന ശിവസേനാ നേതാക്കളുമുണ്ട്. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എംഎൽഎമാരിൽ ഭൂരിഭാഗവും തങ്ങളുടെ പാർട്ടികളിൽ ഉറച്ചുനിൽക്കുന്നവരായതുകൊണ്ട് ഈ കളി കാണുന്നത് രസകരമായിരിക്കും.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ്. കാരണം സഖ്യകക്ഷികൾക്കു സമാശ്വാസ സമ്മാനങ്ങൾ മാത്രം നല്കിയശേഷം പ്രമുഖ പദവികളെല്ലാം തങ്ങൾതന്നെ എടുക്കുന്നതാണ് അവരുടെ രീതി. ബിഹാറിൽ നിതീഷ്കുമാറിനെ മുഖ്യമന്ത്രിയാക്കിയതു മാത്രമാണ് ഒരു അപവാദം. അതറിയുന്നതുകൊണ്ടാണ് ശിവസേന മറ്റൊരു മുന്നണിയുണ്ടാക്കി മന്ത്രിസഭയ്ക്കു ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലപേശലിലൂടെ നല്ല നേട്ടമുണ്ടാക്കാനാവുമെന്ന് അവർ കരുതുന്നു.
പഴയ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അനുസ്മരിപ്പിക്കും വിധം മുംബൈയിലെയും ഡൽഹിയിലെയും വിലപേശൽ കൗണ്ടറുകൾ ഉച്ചസ്ഥായിയിലാണ്. കോൻ ബനേഗ മഹാ മുഖ്യമന്ത്രി എന്ന ചോദ്യത്തിനു മാത്രം ഉത്തരം ലഭിക്കുന്നില്ല.