Monday, October 28, 2019 12:52 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കേരളത്തിന്റെ വിധിവൈപരീത്യമാണിത്. എപ്പോഴും അതു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമായ നിലപാട് സ്വീകരിക്കും. പാലായിലെ തെരഞ്ഞെടുപ്പു പരാജയം നടന്ന് ആഴ്ചകൾക്കുള്ളിൽ കോൺഗ്രസ് നേതാക്കൾ വീണ്ടുമതു സാധിച്ചു, സെൽഫ് ഗോൾ അടിച്ചുകൊണ്ട്.
അമിത ആത്മവിശ്വാസവും ഘടകകക്ഷികൾക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ മുന്നണിയിലെ മുഖ്യകക്ഷിക്കുണ്ടായിരുന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിലുണ്ടായ വീഴ്ചയുമാണു പാലായിൽ പരാജയത്തിലേക്കു നയിച്ചത്. പാർട്ടിക്കുള്ളിലെ ചെറിയ വഴക്കുകൾ പരിഹരിക്കുന്നതിലും പാർട്ടി നേതാക്കളെയും അണികളെയും ഒരുമിപ്പിച്ചുനിർത്തുന്നതിലും മുതിർന്ന നേതാക്കൾക്കുണ്ടായ വീഴ്ച ഇപ്പോഴത്തെ തോൽവിക്കു കാരണമായി. യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനേക്കാൾ പാർട്ടിക്കുള്ളിലെ എതിരാളികളുമായുള്ള കണക്കുതീർക്കുന്നതിലായിരുന്നു കോൺഗ്രസുകാർക്കു കൂടുതൽ ശ്രദ്ധ.
വട്ടിയൂർക്കാവിലെയും കോന്നിയിലെയും എൽഡിഎഫ് വിജയം വിശദീകരിച്ച എൽഡിഎഫ് നേതാക്കൾ അതു സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്, ജാതി-വർഗീയശക്തികൾക്കെതിരായ വിധിയെഴുത്താണ് എന്നൊക്കെ അവകാശപ്പെടുന്നുണ്ട്. പക്ഷേ, പാലായിലെ പരാജയത്തിനു ശേഷവും ഉണർന്നെഴുന്നേറ്റു പ്രവർത്തിക്കുന്നതിൽ കോൺഗ്രസുകാർ പരാജയപ്പെട്ടു എന്നതാണു യാഥാർഥ്യം. പാർട്ടിക്കുള്ളിലെ വഴക്കുകളും വൈരാഗ്യങ്ങളും തീർക്കാനുള്ള ഒരവസരമായി കോൺഗ്രസുകാർ ഉപതെരഞ്ഞെടുപ്പിനെ കണ്ടു.
ഉത്തരേന്ത്യയിലെ മികച്ച പ്രകടനം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദുഃഖകരമാണ് ഈ അവസ്ഥ. ബിജെപിയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുമെന്നതിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സൂചന ഉത്തരേന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകി. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ച മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ചവച്ചത്. പാർട്ടി നല്ല പ്രകടനം നടത്തിയ മറ്റൊരു സംസ്ഥാനം ഗുജറാത്താണ്. മോദി-അമിത്ഷാ ദ്വയത്തിന്റെ കോട്ടയായ അവിടെ ഉപതെരഞ്ഞെടുപ്പു നടന്ന ആറു നിയമസഭാ സീറ്റിൽ മൂന്നെണ്ണം കോൺഗ്രസ് നേടി. കോൺഗ്രസിൽനിന്നു കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിച്ച എംഎൽഎമാരായ അൽപേഷ് താക്കൂറും ധവൻസിംഗ് സലയും തോറ്റു.
മധ്യപ്രദേശിലെ തങ്ങളുടെ പരന്പരാഗത സീറ്റുകളിലൊന്നായ ജാബുവ സീറ്റ് കോൺഗ്രസ് ബിജെപിയിൽനിന്നു തിരിച്ചുപിടിച്ചു. പഞ്ചാബിൽ മൂന്നു സീറ്റിലും ബിഹാറിലും പുതുച്ചേരിയിലും ഓരോ സീറ്റിലും കോൺഗ്രസ് ജയിച്ചു. ആകെക്കൂടി നോക്കുന്പോൾ മികച്ച പ്രകടനം. ഉത്തരേന്ത്യയിൽ മൂക്കുകുത്തി വീണ അവസ്ഥയിലല്ല ഇന്നു കോൺഗ്രസ്.
കേരളത്തിലെ മറ്റ് ഉപതെരഞ്ഞെടുപ്പുഫലങ്ങൾ പരിശോധിക്കുന്നതിനു മുന്പ് അരൂരിൽ ഷാനിമോൾ ഉസ്മാൻ നേടിയ വിജയത്തെപ്പറ്റി പരാമർശിക്കേണ്ടതുണ്ട്. ഇടതുപക്ഷം പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഉരുക്കുകോട്ടയിലേക്ക് അവർ ഇടിച്ചുകയറി. തെരഞ്ഞെടുപ്പിൽ മുന്പു മത്സരിച്ചപ്പോഴെല്ലാം പരാജയം രുചിച്ച ഷാനിമോൾ ഇത്തവണ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണു കാഴ്ചവച്ചത്. മറ്റു കോൺഗ്രസുകാർ അതിനു മികച്ച പിന്തുണ നൽകി. കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പോരാടിയാൽ ഇടതു കോട്ടയിൽപോലും വിജയം നേടാനാകുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
നാട്ടുകാരനായ ഒരു മന്ത്രിയുടെ ചില വിവാദ പരാമർശങ്ങൾ മൂലമാണ് അരൂരിൽ പരാജയമുണ്ടായതെന്നാണു സിപിഎം നേതാക്കൾ വിശദീകരിക്കുന്നത്. തങ്ങളുടെ കോട്ടയിലുണ്ടായ വലിയ തിരിച്ചടിയിൽ പാട്ടിർക്കുണ്ടായ നാണക്കേട് മറച്ചുവയ്ക്കുന്നതിനുള്ള തന്ത്രമായി ഇതിനെ കാണുന്നവരുമുണ്ട്.
വട്ടിയൂർക്കാവും കോന്നിയും
കോൺഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതിയ സംസ്ഥാനം കേരളമാണ്. എന്നാൽ, വിജയപ്രതീക്ഷയുണ്ടായിരുന്ന തങ്ങളുടെ രണ്ടു സിറ്റിംഗ് സീറ്റുകൾ - വട്ടിയൂർക്കാവും കോന്നിയും - പാർട്ടി നഷ്ടപ്പെടുത്തി. യാഥാർഥ്യാധിഷ്ഠിതമായിരുന്നു ആ വിജയപ്രതീക്ഷ. കോൺഗ്രസിന്റെ സീറ്റുകൾ പിടിച്ചെടുക്കാൻ മാത്രമുള്ള മികച്ച പ്രവർത്തനമൊന്നും എൽഡിഎഫ് സർക്കാർ ചെയ്തിട്ടില്ല. ഈ സീറ്റുകൾ എൽഡിഎഫിനു ദാനം ചെയ്യുമെന്നു കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുംവരെ ആരും കരുതിയില്ല.
ദാനം ഇപ്പോൾ കേരളത്തിൽ ഇഷ്ടപ്പെട്ട ഒരു ഒഴിവുസമയ വിനോദമായി മാറിയിട്ടുണ്ടല്ലോ. കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാനം ഈയിടെ വലിയ വിവാദമായി. വട്ടിയൂർക്കാവ്, കോന്നി സീറ്റുകൾ പാർട്ടിയിലെ തങ്ങളുടെ സഹപ്രവർത്തകരായ എതിർഗ്രൂപ്പുകാർക്കു നൽകുന്നതിനു പകരം തങ്ങളുടെ പരന്പരാഗത വൈരികൾക്കു നൽകാനായിരുന്നു ചില കോൺഗ്രസുകാർക്കു താത്പര്യം. അത് അവിശ്വസനീയമായി തോന്നാം, പക്ഷേ സത്യമാണ്.
അവിശ്വസനീയമായി തോന്നാൻ കാരണം, ഇതുവരെ സ്ഥാനാർഥികളെപ്പറ്റി എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും കോൺഗ്രസ് പ്രവർത്തകർ വോട്ടെടുപ്പുസമയത്തു പാർട്ടി ചിഹ്നത്തിൽ ഏറെക്കുറെ നിഷ്ഠയോടെ തന്നെ കുത്തുമായിരുന്നു എന്നതാണ്. ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുംവരെ സ്ഥാനാർഥിയെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കും. തങ്ങളുടെ സ്ഥാനാർഥിക്കുവേണ്ടി പാർട്ടിയുടെ അധിദേവതയ്ക്കു മുന്പാകെ വാദിക്കാൻ അവർ ഡൽഹിയിലേക്കു തീർഥയാത്ര നടത്തും. സാധാരണഗതിയിൽ അവർക്കു ശ്രീകോവിലിലേക്കു പ്രവേശനം കിട്ടാറില്ല. അതുകൊണ്ട് ശ്രീകോവിലിനു പുറത്തുനിന്നു പ്രാർഥിച്ചശേഷം തങ്ങളുടെ സ്ഥാനാർഥിക്കുവേണ്ടി വാദിക്കും. തങ്ങളുടെ ആവശ്യങ്ങൾ അധിദേവതയ്ക്കു മുന്പാകെ കൈമാറുമെന്ന പ്രതീക്ഷയിൽ ഇവർ എഐസിസി ആസ്ഥാനത്തെ തന്ത്രിമാരെയും മേൽശാന്തിമാരെയും കീഴ്ശാന്തിമാരെയും കാണും. അധിദേവത ഒരു തീരുമാനമെടുത്താൽ എല്ലാ കോൺഗ്രസുകാരും ആ തീരുമാനം അംഗീകരിക്കുകയും പാർട്ടി സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിക്കാൻ അവരവരുടെ മണ്ഡലങ്ങളിലേക്കു നീങ്ങുകയും ചെയ്യും.
ഇപ്രാവശ്യം ചുരുങ്ങിയപക്ഷം വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെങ്കിലും ഈ പരന്പരാഗത രീതിയിൽനിന്നു കോൺഗ്രസുകാർ വ്യതിചലിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തു. കോന്നിയിൽ എംപിയാണു വഴക്ക് മുന്നോട്ടു കൊണ്ടുപോയത്. തന്റെ മുറിവേറ്റ വികാരം മറച്ചുവയ്ക്കാതിരുന്ന അദ്ദേഹം ഡിസിസി പ്രസിഡന്റുമായി കോർത്തു. വട്ടിയൂർക്കാവിൽ മുൻ എംഎൽഎയ്ക്ക് ഇപ്പോഴത്തെ സ്ഥാനാർഥിയെപ്പറ്റി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുകയും പ്രചാരണത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട് അച്ചടക്കമുള്ള കോൺഗ്രസുകാരന്റെ പരന്പരാഗത പാത പിന്തുടരുകയും ചെയ്തു. എന്നിട്ടും ഒരുവിഭാഗം അണികൾ പ്രചാരണത്തിൽ സജീവമായില്ല.
വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ് സ്ഥാനാർഥികളുടെ നാണംകെട്ട പരാജയത്തിനു കാരണം പാർട്ടിക്കാർ തന്നെയാണ് എന്നതാണു വസ്തുത. വട്ടിയൂർക്കാവിൽ യുവാവായ ഇടതു സ്ഥാനാർഥിയുടെ മികച്ച പ്രതിച്ഛായയും തിരുവനന്തപുരം മേയർ എന്ന നിലയിൽ പ്രളയകാലത്തു നടത്തിയ മികച്ച പ്രവർത്തനങ്ങളും തീർച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവണം. ബിജെപി സ്ഥാനാർഥിക്കുണ്ടായ വൻ വോട്ടുചോർച്ചയും എൽഡിഎഫ് സ്ഥാനാർഥിക്കുണ്ടായ വൻ വോട്ടുവർധനയും ബിജെപി എൽഡിഎഫിനു വോട്ടുദാനം നടത്തി എന്നു സംശയിക്കാൻ കാരണമായിട്ടുണ്ട്. പരന്പരാഗത വൈരികളായ ഈ പാർട്ടികൾ തമ്മിൽ പല കൊടുക്കൽ-വാങ്ങലുകളും നടക്കുന്നതായി പലരും സംശയിക്കുന്നു.
ഹൈക്കമാൻഡ് ദുർബലമായതിന്റെ പ്രതിഫലനം
പക്ഷേ, ഒരു വസ്തുത അവഗണിക്കാനാവില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ദുർബലമായതിന്റെ പ്രതിഫലനം കെപിസിസിയിലും ഉണ്ടായിട്ടുണ്ട്. ബദൽ ക്രമീകരണങ്ങളൊന്നുമില്ലാതെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദം വിട്ടതിനെത്തുടർന്നു സോണിയ ഗാന്ധി അനാരോഗ്യത്തിലും ഇടക്കാല പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ടെങ്കിലും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം സോണിയ-രാഹുൽ-പ്രിയങ്ക വിശ്വസ്തർക്കിടയിൽ അനൗദ്യോഗികമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ പല നേതാക്കളും നേതൃത്വത്തിന് അർഹമായ ബഹുമാനം നൽകുന്നില്ല. ഇതുവരെ പാലിച്ചിരുന്ന അച്ചടക്കം പിന്തുടരുന്നുമില്ല. സങ്കുചിത പരിഗണനകളുടെ പേരിലുള്ള വഴക്കുകൾ സീനിയർ നേതാക്കൾ പലരെയും ചെറിയ മനസുള്ള ചെറിയ നേതാക്കളായി മാറ്റിയിരിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു പകരം തങ്ങളുടെ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്.
ഈ രണ്ടു മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനു പലർക്കും പല കാരണങ്ങൾ കണ്ടെത്താൻ കഴിയും. പക്ഷേ, പ്രാഥമികമായി കോൺഗ്രസുകാരാണു തങ്ങളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത്. ചെറിയ വഴക്ക് രോഷമായി പരിണമിച്ചത് എതിരാളികൾക്കു വോട്ടുദാനം നടത്താൻ അവരെ പ്രേരിപ്പിച്ചു. കോൺഗ്രസിനു കാര്യമായ സംഘടനാ സംവിധാനവും വിഭവങ്ങളുമില്ലാത്ത ഉത്തരേന്ത്യയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ബിജെപിക്കെതിരേ പൊരുതാൻ അവിടത്തെ നേതാക്കൾ ശ്രമിക്കുന്പോൾ മികച്ച സംഘടനാ സംവിധാനവും വിഭവശേഷിയുമുള്ള കെപിസിസി ഇക്കുറി മറ്റൊരു പാത പിന്തുടർന്നു. സെൽഫ് ഗോളുകൾ അടിക്കുകയായിരുന്നു അവർ.
ഹൈക്കമാൻഡ് നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസിനെ അതു ദോഷകരമായി ബാധിക്കും. ബിജെപിയുടെ തന്ത്രജ്ഞനായ അമിത്ഷാ ചാക്ക് നിറയെ സമ്മാനങ്ങളുമായി ഇറങ്ങിയേക്കാം. ദീർഘനാൾ അധികാരത്തോട് ഒട്ടിനിന്ന ചില കോൺഗ്രസ് നേതാക്കൾക്കു കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത ഇപ്പോഴത്തെ അവസ്ഥയോടു പൊരുത്തപ്പെടാൻ കഴിയുന്നില്ലായിരിക്കാം. അവർ മോദിയെ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങുകയും പ്രതിഫലങ്ങളെപ്പറ്റി സ്വപ്നം കാണുകയും ചെയ്താൽ ആരും അദ്ഭുതപ്പെടേണ്ടതില്ല. അവരിൽ പലരും സങ്കുചിത താത്പര്യങ്ങളാൽ നയിക്കപ്പെടുന്ന, ചെറിയ മനസുള്ള ചെറിയ നേതാക്കളാണ്. മനുഷ്യശരീരത്തിലെന്നപോലെ രാഷ്ട്രീയ പാർട്ടികളിലും അർബുദം ബാധിച്ച കോശങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റുന്നുവോ ആരോഗ്യത്തിനും ദീർഘായുസിനും അത്രയും നല്ലത്.