Tuesday, October 15, 2019 11:59 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ലോകത്തെതന്നെ പ്രാക്തന ഗോത്രസമൂഹങ്ങൾ അധിവസിക്കുന്ന ആൻഡമാൻ- നിക്കോബാർ ദ്വീപസമൂഹങ്ങളിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കെടുതി രൂക്ഷമാകുന്നു. തദ്ദേശീയരുടെയും വിനോദസഞ്ചാരികളുടെയും മാത്രമല്ല, വിദേശികളുടെവരെ പ്ലാസ്റ്റിക് മാലിന്യം പേറേണ്ട ഗതികേടിലാണ് ഈ ദ്വീപസമൂഹങ്ങൾ. നിത്യോപയോഗ സാധനങ്ങളടക്കം മിക്കവയും പുറമേനിന്ന് കപ്പലിൽ എത്തുന്നതിനാൽ ഇവിടേക്ക് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അനിയന്ത്രിതമായാണ് കടന്നുവരുന്നത്. ഗാർഹിക ആവശ്യത്തിനുള്ള സാധനങ്ങൾ മിക്കവയും പ്ലാസ്റ്റിക് കവറുകളിൽ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. ഇവയെല്ലാം കരയിലും വെള്ളത്തിലുമായി അലക്ഷ്യമായി വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ മാത്രം ദിവസേന ഏഴ് ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുവെന്നാണു കണക്ക്.
വിനോദസഞ്ചാരികൾ വീണ്ടുവിചാരമില്ലാതെ മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. കുടിവെള്ളക്കുപ്പികളും ഭക്ഷണപദാർഥങ്ങളുടെ കവറുകളുംതന്നെ വലിയൊരു മാലിന്യപ്രശ്നമായി മാറുന്നു. വിനോദസഞ്ചാരികൾക്കു ഗുണമേന്മയുള്ള കുടിവെള്ളത്തിനു കുപ്പിവെള്ളമല്ലാതെ ആശ്രയമില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് മഴവെള്ളം സംഭരിച്ച് ശുദ്ധീകരിച്ച് കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്നു. ഇതേ മാതൃകയിൽ കുടിവെള്ളമൊരുക്കിയാൽ കുപ്പിവെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുകയും ചെയ്യാമെങ്കിലും വലിയതോതിൽ പ്രയോജനപ്പെടുത്തുന്നില്ല. വിനോദസഞ്ചാരികൾക്കു വിശ്വാസ്യത ഉണ്ടാകുന്നവിധത്തിൽ ഉത്തരവാദിത്വത്തോടെ ശുദ്ധജലം തയാറാക്കാൻ കഴിയാത്തതാണു പ്രധാന ന്യൂനത.
വിദേശികളുടെ വക
വിനോദസഞ്ചാരികളും നാട്ടുകാരും തള്ളുന്നതിനേക്കാൾ മാലിന്യങ്ങൾ കടലിൽനിന്നു പല ദ്വീപുകളിലും എത്തുന്നുവെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അന്താരാഷ്ട്ര കപ്പൽച്ചാലുകളുടെ സാമീപ്യവും ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വൻതോതിൽ എത്തുന്നതിനു കാരണമാകുന്നുണ്ട്. ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ അഞ്ച് ബീച്ചുകളിൽ നടത്തിയ പഠനത്തിൽ അയൽരാജ്യങ്ങളിൽനിന്നെത്തുന്ന പ്ലാസ്റ്റിക് വലിയ തോതിൽ പാരിസ്ഥിതികപ്രശ്നം സൃഷ്ടിക്കുന്നതായി കണ്ടെത്തി.
1044 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യ 8,069. ഷോംപെൻ എന്ന ഗോത്രവിഭാഗങ്ങളുടെ ആവാസമേഖലയാണിവിടം. കൂടാതെ, അപൂർവ ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും ഞണ്ടുകളും കടൽജീവികളും ഇവിടെയുണ്ട്. ഗലാത്തി നാഷണൽ പാർക്കും കാമ്പെൽ ബേ നാഷണൽ പാർക്കും ഉൾപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ ജൈവമണ്ഡല മേഖലയാണിത്. നിത്യഹരിത വനങ്ങളും മലകളും തീരവുമെല്ലാം ചേർന്ന് മനോഹരമാണ് ഈ ദ്വീപ്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഭാഗമായ ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽ ടെക്നോളജിയിൽ ഗവേഷകനായ ബിരാജ കുമാർ സാഹുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് വിദേശരാജ്യങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ വൻതോതിൽ എത്തുന്നതായി തെളിഞ്ഞത്.
മലാക്ക കടലിടുക്കിലൂടെ തെക്കുകിഴക്കെ ഏഷ്യൻ രാജ്യങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ എത്തുന്നതെന്നും പഠനത്തിൽ കണ്ടെത്തി. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ "കറന്റ് സയൻസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
സാഹുവിന്റെ പഠനമനുസരിച്ച് അഞ്ച് ബീച്ചുകളിൽ കാണപ്പെട്ട പ്ലാസ്റ്റിക് മാലിന്യത്തിൽ 97.8 ശതമാനവും വിദേശരാജ്യങ്ങളുടേതാണ്. 2.2 ശതമാനം മാത്രമാണ് ഇന്ത്യൻ നിർമിത പ്ലാസ്റ്റിക്. മലേഷ്യൻ നിർമിതമായവയാണ് കൂടുതലായി കാണപ്പെട്ടത്. കണ്ടെത്തിയവയിൽ 40.5 ശതമാനവും മലേഷ്യൻ നിർമിത പ്ലാസ്റ്റിക്കാണ്. ഇന്തോനേഷ്യയുടേത് 23.9 ശതമാനവും തായ്ലൻഡിന്റേത് 16.3 ശതമാനവുമാണ്. കൂടാതെ വിയറ്റ്നാം, മ്യാൻമർ, സിംഗപ്പൂർ, ചൈന, ഫിലിപ്പീൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങിളിൽ നിർമിച്ചവയാണ് ശേഷിക്കുന്നവ. 60 ഇനം പ്ലാസ്റ്റിക് വസ്തുക്കളാണ് പ്രധാനമായും കാണാൻ കഴിഞ്ഞതെന്നു സാഹു പറയുന്നു.
പ്രധാനമായും കപ്പലുകളിൽനിന്ന് കടലിൽ തള്ളുന്നവയാണ് ഇവിടെ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യം. തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഗൗരവം കണക്കിലെടുക്കാത്തതാണ് ഇങ്ങനെ മാലിന്യം കടലിൽ തള്ളാൻ ഇടയാക്കുന്നത്. കപ്പൽ ജീവനക്കാർക്ക് വേണ്ടത്ര ബോധവത്കരണം നടത്താൻ ആരും മുൻകൈയെടുക്കുന്നില്ല.
2003ൽ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ പ്ലാസ്റ്റിക് മാലിന്യം അതീവഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും നടപടികളൊന്നും കൈക്കൊണ്ടില്ല. അതിനാലാണ് മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർധിച്ചതെന്നും സാഹു വ്യക്തമാക്കുന്നു. ഗ്രേറ്റ് നിക്കോബാറിൽ മാത്രമല്ല മിക്ക ദ്വീപുകളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഹാവ്ലോക്കിലെ പരീക്ഷണം
സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഹാവ്ലോക്ക് ദ്വീപിൽ മാലിന്യത്തിനെതിരേ അതിശക്തമായൊരു പ്രതിരോധം തീർത്തിട്ടുണ്ട്. മൂന്നു സംരംഭകർ ചേർന്ന് പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായൊരു റിസോർട്ടാണ് പടുത്തുയർത്തിയത്. "ഔട്ട്ബാക്ക് ഹാവ്ലോക്ക്' എന്ന ഈ റിസോർട്ട് നിർമിക്കാൻ രണ്ടു ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികളും മൂന്നു ലക്ഷത്തോളം ബിയർ, മദ്യക്കുപ്പികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ നാല് ക്വിന്റൽ ഉപയോഗശൂന്യമായ ടയറുകളും ഇവർ ഉപയോഗിച്ചു. സൊരാവർ പുരോഹിത്, അഖിൽ വർമ, ആദിത്യ വർമ എന്നിവർ ചേർന്നാണ് കെട്ടിടങ്ങൾ നിർമിച്ചത്. കെട്ടിടങ്ങളുടെ ചുമരുകളും തറയുമെല്ലാം പ്ലാസ്റ്റിക്, ബിയർ, മദ്യ കുപ്പികളുപയോഗിച്ചാണ് പണിതത്. നടപ്പാതകളും ഓവുചാലുകളും പണിയാനാണ് ടയറുകൾ പ്രധാനമായും ഉപയോഗിച്ചത്.
പാഴ്വസ്തുക്കൾ ഉപയോഗിച്ചതുവഴി കെട്ടിടനിർമാണത്തിന്റെ ചെലവ് വളരെ കുറയ്ക്കാൻ കഴിഞ്ഞതായി "ഔട്ട്ബാക്ക് ഹാവ്ലോക്ക്' ഉടമകളിലൊരാളായ അഖിൽ വർമ ദീപികയോടു പറഞ്ഞു. ഇഷ്ടികകളെ അപേക്ഷിച്ച് കുപ്പികൾ ഉപയോഗിച്ച് ചുമർ നിർമിക്കുമ്പോൾ സിമന്റ് വളരെ കുറവു മതി. ഇഷ്ടികകളേക്കാൾ പത്തു മടങ്ങ് ബലവും ഇർപ്പത്തെ പ്രതിരോധിക്കാനുള്ള കഴിവും കുപ്പികൾക്കുണ്ട്. അതിനാൽത്തന്നെ ഇവിടത്തെ കാലാവസ്ഥയിൽ കൂടുതൽക്കാലം ബലക്ഷയമില്ലാതെ നിലനിൽക്കും.
വ്യത്യസ്തത വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ടെന്നും മനോഹരമായൊരു ശില്പമായാണ് ഔട്ട്ബാക്ക് ഹാവ്ലോക്കിനെ ടൂറിസ്റ്റുകൾ കാണുന്നതെന്നും അഖിൽ വർമ പറഞ്ഞു. ഇത്രമാത്രം പാഴ്വസ്തുക്കൾ ഉപയോഗപ്രദമാക്കാൻ കഴിഞ്ഞത് വലിയൊരു സന്ദേശമാണു നൽകുന്നത്. 110 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഹാവ്ലോക്ക് ദ്വീപിൽനിന്നു ശേഖരിച്ചതാണ് ഇത്രയും പാഴ്വസ്തുക്കൾ. ഫ്രഞ്ച് ആർക്കിടെക്ചർ സാങ്കേതികവിദ്യയാണ് നിർമാണത്തിനായി ഉപയോഗിച്ചത്. താത്പര്യമുള്ളവർക്കെല്ലാം സാങ്കേതികവിദ്യ കൈമാറാൻ തങ്ങൾ തയാറാണെന്നും അഖിൽ കൂട്ടിച്ചേർത്തു.