Wednesday, October 9, 2019 11:05 PM IST
ലോക മാനസികാരോഗ്യ ഫെഡറേഷന്റെ നേതൃത്വത്തിൽ 1992 മുതൽ ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), വേൾഡ് സൈക്യാട്രിക് അസോസിയേഷൻ (ഡബ്ല്യുപിഎ), വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി (ഡബ്ല്യുഎഎസ്പി), ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, മറ്റ് അന്താരാഷ്ട്ര- ദേശീയ സംഘടനകൾ എന്നിവ സജീവമായി പിന്തുണ നൽകുന്നു. ആഗോള പ്രവർത്തനത്തിനുള്ള ഈ പ്രസ്ഥാനത്തിലെ പ്രധാന സഹകാരികളുമാണ് ഈ സംഘടനകൾ.
"ആത്മഹത്യ തടയൽ’ ആണ് ഈ വർഷത്തെ പ്രധാന ലക്ഷ്യം. ആഗോള പൊതുജനാരോഗ്യ പ്രശ്നമാണ് ആത്മഹത്യ. ലോകമെങ്ങുമായി പ്രതിവർഷം ഏകദേശം 8,00,000 ആളുകൾ ആത്മഹത്യ ചെയ്യുന്നു. 2020ഓടെ ആത്മഹത്യ ആഗോള രോഗബാധയിൽ രണ്ടു ശതമാനത്തിലധികം വരുമെന്നാണു കണക്കാക്കപ്പെടുന്നത്. നമ്മുടെ കാലത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് ആത്മഹത്യ. മരണകാരണമായ 10 പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഹൃദ്രോഗത്തിനും കാൻസറിനും തൊട്ടടുത്തുള്ള ’ലൈഫ് ഇയേഴ്സ് ലോസ്റ്റി’ന്റെ മൂന്നാമത്തെ പ്രധാന കാരണമാണിത്.
ലോക ജനസംഖ്യയിൽ ഏറ്റവും ദുർബലരായവരെയാണ് ആത്മഹത്യ കൂടുതൽ ബാധിക്കുക.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇതു വലിയ ഭാരമാണു സൃഷ്ടിക്കുന്നത്. വികസ്വര രാജ്യങ്ങൾ ഇതിനെ ഫലപ്രദമായി നേരിടാൻ പലപ്പോഴും സജ്ജരല്ല. എല്ലാ സോഷ്യോ ഡെമോഗ്രാഫിക് തലത്തിലുംപെട്ട ലോകത്തെ എല്ലാ പ്രദേശങ്ങളിലും ആത്മഹത്യക്ക് അതിരുകളില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകാരോഗ്യ സംഘടനയുടെ ഒരു മുൻഗണനാ വിഷയമാണ് ആത്മഹത്യ. വൈദ്യശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും മാത്രമല്ല, മതം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, ബയോമെട്രിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയ്ക്കും വിഷയമാണ്.
ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത കൗമാരക്കാർക്കും വൃദ്ധർക്കും ഇടയിലാണ്. വിവാഹമോചിതരോ വേർപിരിഞ്ഞവരോ ഒറ്റയ്ക്കു ജീവിക്കുന്നവരോ ഉയർന്ന തോതിൽ കാണിക്കുന്നു. ചെറുപ്പക്കാരുടെ ആത്മഹത്യാനിരക്ക് ദക്ഷിണേന്ത്യയിൽ വളരെ ഉയർന്നതാണ്. പെട്ടെന്ന് ഒരു പ്രേരണയാൽ അവരിൽ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നു. അതിനാൽ അവർക്കു സഹായം നൽകുന്നതു പ്രതിസന്ധി ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതായിരിക്കും.
ചില രാജ്യങ്ങളിൽ ആത്മഹത്യ നിയമവിരുദ്ധമാണ്. ഇതു റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത കുറവാണ്. സന്പന്ന രാജ്യങ്ങളിൽ, സ്ത്രീ- പുരുഷ അനുപാതം 3ഃ 1 ആണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേതുപോലെ ഇത് 1.5ൽ വളരെ കുറവാണ്. ആഗോളതലത്തിൽ ആത്മഹത്യകൾ പുരുഷന്മാരിലെ അക്രമ മരണങ്ങളിൽ 50 ശതമാനവും സ്ത്രീകളിൽ 71 ശതമാനവും ആണ്.
ചെറുപ്പക്കാരിൽ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലാണ്. ആഗോളതലത്തിൽ ആത്മഹത്യയാണ് 15- 29 വയസുള്ളവരിൽ രണ്ടാമത്തെ പ്രധാന മരണകാരണം. കുട്ടികൾക്കും കൗമാരക്കാർക്കും അഞ്ചു മുതൽ 24 വരെ വയസുള്ളവർക്കും മരണകാരണമായ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. കൂടാതെ ഓരോ വർഷവും നിരവധി ആളുകൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു.
ആത്മഹത്യയെക്കുറിച്ചുള്ള മിഥ്യാധാരണകൾ
ആത്മഹത്യയെക്കുറിച്ച് നിരവധി മിഥ്യാധാരണകളുണ്ട്; മുൻനിരയിലുള്ളവ ചുവടെ:
1. മിഥ്യ: ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്ന ആളുകൾ അതു ചെയ്യാൻ അർഥമാക്കുന്നില്ല.
വസ്തുത: ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്ന ആളുകൾ സഹായത്തിനു വേണ്ടി എത്തിച്ചേരാം. ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവരിൽ വലിയൊരു വിഭാഗം ഉത്കണ്ഠ, വിഷാദം, പ്രതീക്ഷയില്ലായ്മ എന്നിവ അനുഭവിക്കുന്നുണ്ട്. മറ്റു മാർഗമില്ലെന്ന് അവർക്കു തോന്നാം.
2. മിഥ്യ: മിക്ക ആത്മഹത്യകളും മുന്നറിയിപ്പില്ലാതെ പെട്ടെന്നു സംഭവിക്കുന്നു.
വസ്തുത: വാക്കാലുള്ളതോ പെരുമാറ്റപരമോ ആയ മുന്നറിയിപ്പ് ഭൂരിഭാഗവും ആത്മഹത്യകളിലും അടയാളങ്ങളാണ്. മുന്നറിയിപ്പായുള്ള അടയാളങ്ങൾ എന്താണെന്നു മനസിലാക്കുകയും അവയ്ക്കായി ശ്രദ്ധിക്കുകയും ചെയ്യേണ്ടതു പ്രധാനമാണ്.
3. മിഥ്യ: ആത്മഹത്യക്ക് ആരെങ്കിലും പ്ലാൻ ചെയ്താൽ, എല്ലായ്പ്പോഴും ആ വഴിതുടരും.
വസ്തുത: ഉയർന്ന ആത്മഹത്യാ ചിന്ത പലപ്പോഴും ഹ്രസ്വവും സാഹചര്യം അടിസ്ഥാനമാക്കിയുള്ളതുമാണ്. ആത്മഹത്യാ ചിന്തകൾ മടങ്ങി വരുമെങ്കിലും അവ ശാശ്വതമല്ല. മുന്പ് ആത്മഹത്യാ ചിന്തകളും ശ്രമങ്ങളും ഉള്ള ഒരു വ്യക്തിക്കു ദീർഘായുസ് തുടരാം.
4. മിഥ്യ: ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നത് ഒരു മോശം ആശയമാണ്; അതു പ്രോത്സാഹനമായി വ്യാഖ്യാനിക്കാം.
വസ്തുത: ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്ന മിക്ക ആളുകൾക്കും ആരോടാണു സംസാരിക്കേണ്ടതെന്ന് അറിയില്ല. പരസ്യമായി സംസാരിക്കുന്നത് ഒരു വ്യക്തിക്കു മറ്റു തീരുമാനങ്ങളോ അവന്റെ / അവളുടെ തീരുമാനത്തെ പുനർവിചിന്തനം ചെയ്യാനുള്ള സമയമോ നൽകാം; അതുവഴി ആത്മഹത്യയെ തടയാനാകും.
ഇന്ത്യൻ രംഗവും കർഷക അത്മഹത്യകളും
ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളിൽ ആത്മഹത്യാനിരക്കു കൂടുതലാണ്. കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ദശകം മുന്പ് ഏകദേശം 32 ശതമാനത്തിൽ ആയിരുന്നു. സർക്കാർ, മാനസികാരോഗ്യ വിദഗ്ധർ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിലൂടെ ഇത് ഇരുപത്തഞ്ചോളമായി കുറഞ്ഞു. ഇപ്പോഴും നമുക്കു വളരെ ദൂരം പോകാനുണ്ട്!
കർഷക ആത്മഹത്യകൾ രാജ്യം നേരിടുന്ന വിഷമകരമായ പ്രശ്നമാണ്. ഇതൊരു സാമൂഹ്യശാസ്ത്ര ദുരന്തമാണോ, അതോ തിരിച്ചറിയപ്പെടാത്ത സൈക്കോപത്തോളജിയാണോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു. ഓരോ ദിവസവും കർഷക ആത്മഹത്യകൾ തുടരുന്നു. രാജ്യത്തിന്റെ വികസന നയങ്ങളുടെ പരാജയത്തിന്റെ അളവുകോലായി ഇതു കാണപ്പെടുന്നു. കർഷക ആത്മഹത്യ കാർഷിക പ്രതിസന്ധിയായും കർഷക വായ്പയുടെ പ്രതിസന്ധിയായും കാണുന്നു. മാനസികാരോഗ്യവും മനഃശാസ്ത്രപരമായ വശങ്ങളുമാണ് അവഗണിക്കപ്പെടുന്നത്. കർഷകരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനു കരുതലുള്ള ഒരു സമൂഹത്തിന്റെ ആവശ്യകതയുമുണ്ട്.
ആത്മഹത്യാ പ്രശ്നങ്ങളുടെ മാനേജ്മെന്റ്
വിഷാദവും ആത്മഹത്യാ വികാരങ്ങളും ചികിത്സിക്കാവുന്ന മാനസിക വൈകല്യങ്ങളാണ്. കുട്ടിയോ കൗമാരക്കാരനോ അവന്റെ അല്ലെങ്കിൽ അവളുടെ രോഗം തിരിച്ചറിഞ്ഞു രോഗനിർണയം നടത്തുകയും സമഗ്രമായ ഒരു ചികിത്സാ പദ്ധതി ഉപയോഗിച്ച് ഉചിതമായ രീതിയിൽ ചികിത്സിക്കുകയും വേണം. ആത്മഹത്യാപരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന മിക്ക ആളുകളും ആക്ടിന്റെ സമയത്തു മരിക്കാൻ ആഗ്രഹിക്കുന്നുവെന്നത് അവ്യക്തമാണ്. ചില ആത്മഹത്യകൾ കടുത്ത മാനസിക സാമൂഹിക സമ്മർദങ്ങളോടുള്ള ആവേശകരമായ പ്രതികരണങ്ങളുമാണ്.
ആത്മഹത്യ ചെയ്യുന്ന 80 ശതമാനം ആളുകളും വൈകാരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ഇതു ചെയ്യുന്നത്.
വിഷാദരോഗം ചികിൽസിക്കാം
ആത്മഹത്യക്ക് ഏറ്റവും വലിയ കാരണം വിഷാദമാണ്. വിഷാദരോഗം ചികിത്സിക്കാൻ കഴിയുന്നതാണെന്നു നാം അറിഞ്ഞിരിക്കണം. അവർക്കു പ്രഫഷണൽ സഹായം ലഭിക്കുകയെന്നതു നിർണായകമാണ്. മദ്യപാനവും മയക്കുമരുന്നിന്റെ അടിമകളാകുന്നതുമാണ് ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. മദ്യപാനികളിൽ ഏകദേശം 10 ശതമാനം പേർ ആത്മഹത്യ ചെയ്യുന്നു. അതിനാൽ മദ്യപാനത്തെയും മയക്കുമരുന്ന് ഉപയോഗത്തെയും കുറിച്ചുള്ള പൊതു അവബോധം വളരെ പ്രധാനമാണ്.
ആത്മഹത്യ തടയൽ
നിർഭാഗ്യവശാൽ, ആത്മഹത്യ തടയൽ പലപ്പോഴും സർക്കാരുകൾക്കും നയരൂപകർത്താക്കൾക്കും കുറഞ്ഞ മുൻഗണനയാണ്. ആഗോള, ദേശീയ പൊതുജനാരോഗ്യ നയ അജൻഡകളിൽ ഇതിനു മുൻഗണന നൽകേണ്ടതുണ്ട്. സാമൂഹികവും മാനസികവും സാംസ്കാരികവുമായ ഘടകങ്ങളെ അംഗീകരിക്കുന്ന ഒരു ബഹുമുഖ സമീപനം ഉപയോഗിച്ചു പൊതുജനാരോഗ്യ ആശങ്കയെന്ന നിലയിൽ ആത്മഹത്യയെക്കുറിച്ചുള്ള അവബോധം ഉയർത്തേണ്ടതുണ്ട്. മാനസികാരോഗ്യ വിദഗ്ധർ, കുടുംബങ്ങളുടെയും പരിചരണക്കാരുടെയും സംഘടനകൾ, സർക്കാരിതര സംഘടനകൾ (എൻജിഒകൾ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ ശ്രദ്ധയിൽ ആത്മഹത്യ തടയൽ വരണം.
ആത്മഹത്യ തടയുന്നതിനെക്കുറിച്ചുള്ള നല്ല ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ വാഹനങ്ങളായി വർത്തിക്കാൻ കഴിയുന്നതിനാൽ പ്രിന്റ്, ടെലിവിഷൻ, ഓഡിയോ വിഷ്വൽ, സോഷ്യൽ മീഡിയ എന്നിവയുടെ പങ്കു വളരെ പ്രധാനമാണ്. മറ്റൊരുതരത്തിൽ, അനാവശ്യമായ പ്രചാരണം നൽകുകയും ആത്മഹത്യകളെ ഏതെങ്കിലും തരത്തിലുള്ള വീരത്വമായി ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ അവർക്കു നിഷേധാത്മകവും ദോഷകരവുമായ പങ്കു വഹിക്കാനും കഴിയും!
എന്താണ് നമ്മുടെ കടമ?
ആത്മഹത്യ ഒരു സങ്കീർണ പ്രതിഭാസമാണ്. പ്രതീക്ഷകളും ഫലങ്ങളും തമ്മിലുള്ള പരിഹരിക്കാനാവാത്ത അസമത്വം, യാഥാർഥ്യമോ ഭാവനയോ മനസിനെ വല്ലാതെ സമ്മർദത്തിലാക്കുന്നത്, അതിന്റെ യുക്തിയെ അന്ധരാക്കുന്നത് തുടങ്ങിയവ ആത്മഹത്യയിലൂടെ രക്ഷപ്പെടാനുള്ള ഒരു നിഗമനത്തിലേക്കു നിർബന്ധിക്കുന്നു. പ്രതീക്ഷകളുടെ വ്യാപ്തിയും യുക്തിരാഹിത്യവും വിശ്വസനീയമായ എല്ലാ അതിരുകളെയും തകർക്കാൻ കഴിയും. കൂടാതെ തെറ്റായ അറിവിന്റെയോ തെറ്റായ വിജ്ഞാനത്തിന്റെയോ ഫലമായിരിക്കാം. ഇതു തിരുത്തലിന് അനുയോജ്യമാണ്. വ്യക്തിഗത മനുഷ്യ ഭാവനയിൽ സംസ്കാരം, വിശ്വാസ സന്പ്രദായം, ആഗോളവൽക്കരണം എന്നിവയുടെ സമ്മർദം, സ്വാധീനം എന്നിവ മനസിലാക്കാൻ കഴിയില്ല.
വേണം സമഗ്രമായൊരു നയം
പലരും ഉൗഹിക്കുന്നതുപോലെ ആത്മഹത്യ എന്നതു ലളിതമായ ഒരു പ്രവൃത്തിയല്ല, മറിച്ച് ഒന്നിലധികം സങ്കീർണ ഘടകങ്ങളുടെ ഇടപെടൽ മൂലമാണ്. അതിനാൽ അടുത്ത സഹകരണമുണ്ടെങ്കിൽ മാത്രമേ ആത്മഹത്യ തടയുന്നതിനുള്ള ഡോക്ടർമാരുടെയും മറ്റും ശ്രമങ്ങൾ വിജയിക്കൂ. ഒരു ഇന്റർ ഡിസിപ്ലിനറി, ട്രാൻസ് സെക്ടറൽ സമീപനമാണ് വേണ്ടത്!
ആത്മഹത്യാപരമായ പെരുമാറ്റങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുന്പോൾ, സമഗ്രമായ ദേശീയ ആത്മഹത്യ തടയൽ നയം വികസിപ്പിക്കാനുള്ള ഗവണ്മെന്റുകളുടെ അടിയന്തര ആവശ്യമുണ്ട്. പ്രശ്നങ്ങളെ ഒന്നിലധികം തലങ്ങളിൽ സ്വീകരിക്കാവുന്ന നിർദിഷ്ട നടപടികളുടെ രൂപരേഖ നൽകുന്നതാകണം ഈ നയം. ആത്മഹത്യ തടയൽ ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. സർക്കാരുകളും പൊതുസമൂഹവും ഒരുമിച്ച് ഇതിനു നേതൃത്വം നൽകണം.
ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ
(ലേഖകൻ ജനീവ ആസ്ഥാനമായ വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറലും തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗം
പ്രൊഫസർ & ഹെഡുമാണ്)