Tuesday, October 8, 2019 11:23 PM IST
മതഭീകരത കേരളത്തിലുണ്ട് എന്നുപറഞ്ഞാൽ ആളുകൾ വിശ്വസിക്കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. മതഭീകരതയെക്കുറിച്ച് ആലോചിക്കാൻ ഇടവന്നത് എന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ടാണ്. കാഷ്മീരിൽ സുരക്ഷയുമായി ബന്ധപ്പെട്ട ജോലിയിൽ സേവനം ചെയ്തിരുന്ന ഏതാണ്ട് 3000 സേനാംഗങ്ങളുടെ ചുമതല എനിക്കുണ്ടായിരുന്നപ്പോൾ എന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പന്ത്രണ്ട് ആളുകൾ അന്നു ഭീകരരുടെ ആക്രമണത്തിനു വിധേയരായി മരിക്കുകയുണ്ടായി. അതുപോലെ തന്നെ കാഷ്മീർ സന്ദർശിച്ച മൂന്നു സന്ദർഭങ്ങളിൽ അവരുടെ ആക്രമണങ്ങളിൽനിന്നു ദൈവം എന്നെ രക്ഷിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് എനിക്കു ഭീകരതയെക്കുറിച്ചു പഠിക്കാനും അതിനെക്കുറിച്ചു മനസിലാക്കാനും പ്രേരണയുണ്ടായത്.
മലപ്പുറത്തെ സിഗററ്റ് ബോംബുകൾ
മലപ്പുറത്ത് തിയറ്ററുകളിൽ സിഗററ്റ് ബോംബുകൾ വച്ച സംഭവങ്ങൾ 90-കളിൽ ഉണ്ടായി. വളരെ ചെറിയവയായിരുന്നു അവ. അങ്ങനെയിരിക്കുന്പോൾ കടലുണ്ടിപാലത്തിന്റെ അടിയിൽ പൈപ്പ് ബോംബ് കണ്ടെത്തി. അത് 96-ലാണ്. ഭാഗ്യവശാൽ അന്നു ബോംബുവച്ച ആളെ കണ്ടെത്താനും അയാളെ നിയമനടപടികൾക്കു വിധേയനാക്കാനും സാധിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് എല്ലാവരും കരുതി. 2010 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പിന്നീട് നടന്ന സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് അതേ ആൾ തന്നെയാണെന്ന് കരുതപ്പെടുന്നു. ഞാൻ ഉത്തരമേഖലാ ഐജി ആയിരിക്കെ ഇക്കാര്യങ്ങൾ അന്വേഷിക്കാനും കണ്ടുപിടിക്കാനും സാഹചര്യമുണ്ടായി.
ഒരിക്കൽ മലപ്പുറം ജില്ലയിൽ നല്ലവനായ ഒരു മനുഷ്യൻ കൊല്ലപ്പെട്ടു. സാധാരണയായി നല്ലവനായിട്ടുള്ള ഒരാൾ കൊല്ലപ്പെടാറില്ല. എന്തെങ്കിലും കുഴപ്പംകാണും എന്ന വിശ്വാസത്തിൽ അന്വേഷിച്ചപ്പോൾ ഒരുകാര്യം മനസിലായി, ഇദ്ദേഹം ഒരു ഹിന്ദുവാണ്. ഒരു മുസ്ലിം വിധവയുമായി ഇദ്ദേഹത്തിനു ബന്ധവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇയാൾ കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലേക്ക് അന്വേഷകർ എത്തിച്ചേരുകയും ചെയ്തു.
അപ്പോഴാണ് അറിയുന്നത് ഇതേ രീതിയിൽ തൃശൂരിൽ രണ്ടു സ്ഥലത്ത് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന്. പാലക്കാട് ആലത്തൂരിലും ഇതേ രീതിയിൽ കൊലപാതകം നടന്നു. 97-ൽ ഇങ്ങനെ നാലു സംഭവങ്ങൾ നടന്നു. മുസ്ലിം പെൺസുഹൃത്തുമായി ബന്ധപ്പെടുന്ന ഹിന്ദു പുരുഷന്മാർ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്ന രീതിയും ഒന്നുതന്നെ.
അന്നു ഞാൻ ഇതേപ്പറ്റി അന്നത്തെ ഡിജിപിയായിരുന്ന രാധാകൃഷ്ണന് ഒരു കത്ത് എഴുതി. അതിൽ പറഞ്ഞു, ഈ നാലു കേസുകളും തമ്മിൽ പരസ്പര ബന്ധമുണ്ട്; ഇവ ഒരുമിച്ച് അന്വേഷിക്കണം എന്ന്. കാരണം ഇതിന്റെ പുറകിൽ ഒരു തീവ്രവാദസംഘടനയുടെ പങ്കുണ്ടോ എന്നു സംശയിക്കുന്നു. ഈ നാലു കേസുകളും നാല് ഉദ്യോഗസ്ഥർ വളരെ സമർഥമായി അന്വേഷിച്ച കേസുകളാണെങ്കിലും അവയ്ക്കു പരസ്പരം ബന്ധം ഉണ്ടോ എന്നു വീണ്ടും അന്വേഷിക്കണം എന്നു ഡിജിപി തീരുമാനിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ "ജെഐഐ'എന്നപേരിൽ ഒരു സംഘടന സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ ഇതിനകം കേരളത്തിൽ പലയിടങ്ങളിലായി പന്ത്രണ്ടോളം പേരെ ഈ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. കൂടാതെ ഇവർ 200-ലധികം ആക്രമണങ്ങൾ തൊണ്ണൂറുകളിൽ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. 97, 98 കാലഘട്ടത്തിൽ നടന്ന കാര്യമാണിത്. പക്ഷേ അന്നു പത്രങ്ങളിൽ ഇതിനു വലിയ പ്രാധാന്യം ലഭിച്ചില്ല.
കോയന്പത്തൂർ സ്ഫോടനവും പിന്നാന്പുറക്കഥകളും
നേരത്തെ പറഞ്ഞ നാലു കേസുകൾക്കുശേഷമാണു കോയന്പത്തൂർ സ്ഫോടനം നടന്നത്. അതിനായി ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ കേരളത്തിൽനിന്നാണു കൊണ്ടുപോയിട്ടുള്ളത് എന്നതിന്റെ പേരിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും ഇടയായി. അതിന്റെ പേരിലുള്ള പഴിചാരൽ ഇപ്പോഴും തീർന്നിട്ടില്ല. ഇതെല്ലാം കഴിഞ്ഞതിനുശേഷം പിന്നീട് കോഴിക്കോട് ബസ്സ്റ്റാൻഡിൽ രണ്ടു ബോംബുകൾ പൊട്ടി. മാറാട് ഒരു ബോട്ട് കത്തിച്ചു. അപ്പോഴൊന്നും കേരളീയരാരും കേരളത്തിൽ ഭീകരരുണ്ടെന്നു വിശ്വസിച്ചില്ല. 2006-ൽ എന്റെ ആവശ്യപ്രകാരം ഒരു ഭീകരവിരുദ്ധ സ്ക്വാഡ് കേരളത്തിൽ ഉണ്ടായി. അപ്പോൾ വളരെപ്പേർ പറഞ്ഞു, "ഇതു പരിപൂർണമായും അനാവശ്യമാണ്. വെറുതെ പോസ്റ്റുകൾ പിടിച്ചുവാങ്ങുകയാ.'
പിന്നീടു മറ്റൊരിടത്തു യോഗംകൂടിയ പതിനഞ്ചോളംപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതു കള്ളക്കേസാണെന്നു പറഞ്ഞ് വലിയ ബഹളം ഉണ്ടായി. അതിനുശേഷമാണ് വാഗമൺ യോഗം നടന്നത്. അതും അന്വേഷിച്ചറിഞ്ഞു കേസെടുത്തു. അപ്പോഴും കേരളത്തിൽ ഭീകരപ്രസ്ഥാനമുണ്ടെന്ന് അധികംപേർ വിശ്വസിച്ചില്ല. ഒടുവിൽ എല്ലാവരും അതു വിശ്വസിച്ചത് എറണാകുളത്തുകാരായ രണ്ടുപേർ ഉൾപ്പെടെ നാലുപേർ കാഷ്മീരിൽ കൊല്ലപ്പെട്ടപ്പോൾ അവരെ തിരിച്ചറിയുന്നതിനായി ഇങ്ങോട്ടേയ്ക്ക് കാഷ്മീരിൽനിന്ന് അന്വേഷണം വന്നപ്പോഴാണ്. അതിനുശേഷം, അന്നുവരെ കേരളത്തിൽ ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ തയാറാകാതിരുന്നവർ "എന്തുകൊണ്ട് പോലീസ് ഇതുവരെ ഇക്കാര്യം അറിയിച്ചില്ല' എന്നുള്ള ചോദ്യം തുടങ്ങി.
ഭീകരപ്രസ്ഥാനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും 2008-നുശേഷം ഇതുവരെ ഒറ്റ മനുഷ്യജീവൻപോലും ഭീകരതയുടെ പേരിൽ പൊലിഞ്ഞിട്ടില്ലെന്ന കാര്യം അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു. പൊതുസമൂഹം വലിയ ജാഗ്രത പുലർത്താതിരുന്ന 1996-2008 കാലഘട്ടത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തിരിച്ചറിയാൻവേണ്ടി കേരള പോലീസ് വളരെ കാര്യമായി തന്നെ പരിശ്രമിച്ചിരുന്നു എന്നതാണു വാസ്തവം.
ചാവേറുകൾ നമുക്കു പണ്ടേ പരിചിതം
ഏതെങ്കിലും ഒരു മതം പഠിപ്പിക്കുന്നതാണു മതഭീകരവാദം എന്ന തെറ്റിദ്ധാരണ നമുക്കുണ്ടായേക്കാം. അതു ശരിയല്ല. വളരെ കാലമായി ലോകത്തെ പല സമൂഹങ്ങളിലും ഉണ്ടായിട്ടുള്ളതാണ് ഈ ഭീകരത. ചെറിയ ഒരു ഉദാഹരണം പറയാം. ഇംഗ്ലീഷിൽ "സൂയിസൈഡ് ബോംബർ' എന്നു വിളിക്കുന്നവരുടെ പ്രവർത്തനം ഒരു പ്രത്യേകതരം ഭീകരതയാണ്. ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിൽ നടന്നത് സൂയിസൈഡ് ബോംബർമാരുടെ പ്രവർത്തനമാണ്. ന്യൂയോർക്കിൽ ട്വിൻ ടവറിനു നേർക്കു നടന്നത് ഒരു സൂയിസൈഡ് ബോംബിംഗ് ആക്ടിവിറ്റിയാണ്. "സൂയിസൈഡ് ബോംബർ'എന്നത് ഇംഗ്ലീഷിൽ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ പുതിയൊരു വാക്കാണ്.
എന്നാൽ, മലയാളികൾക്ക് ഭീകരത പണ്ടേ പരിചിതമാണ്. ചാവേർ എന്ന വാക്ക് അതിന്റെ തെളിവാണ്. അതിനു മലയാളത്തോളം പഴക്കമുണ്ട്. പഴയ മാമാങ്ക ചരിത്രത്തിലും 19-ാം നൂറ്റാണ്ടിലെ മലബാർ ചരിത്രത്തിലും ധാരാളം ചാവേർ സംഭവങ്ങളുണ്ട്. അതുകൊണ്ട് ഭീകരത നമുക്ക് അന്യമല്ല.
മതങ്ങൾ ഭീകരത പഠിപ്പിക്കുന്നില്ല
എല്ലാ മതങ്ങളും സാഹോദര്യത്തിൽ വിശ്വസിക്കുന്ന മതങ്ങൾ തന്നെയാണ്. മതത്തിന്റെ അന്തഃസത്ത ഈശ്വരസാക്ഷാത്കാരമാണ്. എല്ലാ മതങ്ങളും ഇതൊക്കെ തന്നെയാവും പറയുക. പക്ഷേ, ആ മതത്തിൽപ്പെട്ട ഒരു ചെറിയ ഘടകം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയോ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടിയോ അവയുടെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവരാൻവേണ്ടിയോ ഒക്കെ പ്രവർത്തിക്കുന്നവരാകാം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതത്തെ ഉപയോഗിക്കുന്പോഴാണ്, മതവും അധികാരവും തമ്മിൽ കൂടിക്കുഴയുന്പോഴാണ്, വാഗ്ദാനാധിഷ്ഠിതമായ ഖാലിഫേറ്റ് വരണമെന്ന് ഒരുകൂട്ടം വിശ്വാസികൾ ചിന്തിക്കുന്നത്.
അത്തരം ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ ഇറാക്ക്, സിറിയ എന്നിവിടങ്ങളിൽ പുരാതന ഖാലിഫേറ്റ് പുനരാവിഷ്കരിക്കുന്നു എന്നു പറയുന്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കിൽ ഐഎസ്ഐഎസ് എന്ന പ്രസ്ഥാനം ഉണ്ടാകുന്നത്. ഐഎസ്ഐഎസ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി കോടാനുകോടി രൂപ മുടക്കാനായി ലോകത്തെന്പാടും ധാരാളം ആളുകൾ സന്നദ്ധരാണ്. ഇത്തരം ആളുകളുടെയും അർഥത്തിന്റെയും പിൻബലത്തിലാണ് അന്തർദേശീയ രാഷ്ട്രീയ ഇസ്ലാം (International Political Islam) അഥവാ റാഡിക്കൽ ഇസ്ലാം ആഗോളതലത്തിൽ ശക്തിപ്രാപിക്കുന്നത്.
കേരളത്തിൽ എങ്ങനെ ഭീകരത ഉണ്ടായി?
കേരളീയർ എങ്ങനെയാണ് ഇതിൽ ചെന്നുപെട്ടതെന്നു നാം അറിയണം. തൊഴിൽ ഇല്ലാത്ത അഭ്യസ്തവിദ്യർ കേരളത്തിൽ ഏറെ ഉണ്ടായത് 1970-കളിലായിരുന്നു. എൻജിനിയർമാർക്കുപോലും തൊഴിലില്ല. ആ കാലത്ത് നമ്മൾ രക്ഷപ്പെട്ടതെങ്ങനെയാണ്? പതിനായിരക്കണക്കിന് ആളുകൾ പശ്ചിമേഷ്യയിലേക്കു പോയി. പശ്ചിമേഷ്യയിൽ ഏതെങ്കിലുമൊരു കന്പനിയിൽ ജോലി കിട്ടും. ഈ കന്പനി ആരാണ് നടത്തുന്നത് എന്ന് നമ്മൾ അന്വേഷിച്ചിട്ടുണ്ടോ? ഈ കന്പനി നടത്തുന്ന ആളുടെ ലക്ഷ്യമെന്താണെന്ന് നാം തിരക്കിയോ? ഉസാമ ബിൻലാദന്റെ കന്പനിയിലാണോ സുഹൃത്ത് ജോലി ചെയ്യുന്നത് എന്ന് നമ്മൾ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇല്ല. അവിടെ അനേകം വ്യക്തികളുടെ ധാരാളം കന്പനികൾ ഉണ്ട്. അവിടെയെല്ലാം ധാരാളം മലയാളികൾ പോയി ജോലിചെയ്തു. ക്രിസ്ത്യാനികളും മുസ്ലിംകളും ഹിന്ദുക്കളും എന്നുവേണ്ട പല വിഭാഗത്തിലുള്ള ആളുകൾ അവിടെപ്പോയി ജോലി ചെയ്തു. ലോകവ്യാപകമായുള്ള ഒരു വലിയ ജനക്കൂട്ടം പശ്ചിമേഷ്യയിൽ വരാൻ ഇടയാവുകയും ചെയ്തു. അങ്ങനെ ചെന്ന ആളുകളിൽ ഒരു ചെറുവിഭാഗത്തെ ഒരു പ്രത്യേകതരം ഫിലോസഫിയിലേക്ക് ആകർഷിക്കാൻ അവിടെ ചുരുക്കം ചിലർ ചില കുരുക്കുകൾ ഒരുക്കി. പശ്ചിമേഷ്യയിൽ 25 ലക്ഷത്തോളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ആ 25 ലക്ഷം പേരിൽ 200 പേരെയോ 300 പേരെയോ ഇങ്ങനെ ചില പ്രത്യേകതരം പ്രസ്ഥാനങ്ങളിലേക്കു മാറ്റിയെടുക്കുന്നത് അത്ര വലിയ പണിയാണെന്നു പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിട്ടുള്ള ഞാൻ വിശ്വസിക്കുന്നില്ല. അതാണ് ഇവിടെ വളരെ ചെറിയ രീതിയിൽ ആരംഭിച്ചിരിക്കുന്നത്. അവിടെനിന്നാണ് തുടക്കം.
ആഗോള പൊളിറ്റിക്കൽ ഇസ്ലാമിന്റെ ചിന്താഗതിയിൽ ആകൃഷ്ടരായ അനേകം യുവാക്കൾ ഉണ്ട്. അവർ ഒരു മുസ്ലിം രാഷ്ട്രം- മുസ്ലിം ഖിലാഫത്ത് ഉണ്ടാക്കാൻ യത്നിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലുണ്ടായ സംഗതിയാണ് ഖാലിഫേറ്റ്. ആ ഖാലിഫേറ്റിന്റെ പുനരാവിഷ്കരണമാണ് അവർ നിർമിക്കാൻ ശ്രമിക്കുന്നത്. അതിന് ആരും തടസം നില്ക്കരുതെന്നും തങ്ങളുടെ ജന്മനാട്ടിൽ തങ്ങളുടെ രാഷ്ട്രം നിർമിക്കുന്നതിന് തങ്ങൾക്കവകാശമുണ്ട്; ഇതിനായി മരിക്കാൻ തയാറാണെന്നും അവർ പ്രഖ്യാപിക്കുന്നു. അതിനുവേണ്ടി തങ്ങൾ ലോകമാകെ പ്രവർത്തിക്കും എന്നുള്ളതാണ് അവരുടെ നിലപാട്.
ഈ ചിന്താഗതിയോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു ചെറുവിഭാഗം കേരളത്തിലുണ്ട്. അതുകൊണ്ടു സമൂഹം വളരെയധികം ജാഗരൂകമായിരിക്കണം. ആ ജാഗ്രതയുണ്ടാക്കേണ്ടത് സമൂഹങ്ങളെ തമ്മിൽ ഐക്യപ്പെടുത്തിക്കൊണ്ടാണ്. നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ ഭീകരതയെ ഇല്ലാതാക്കാം എന്നാണു പലരുടെയും തോന്നൽ. ഇതു ശരിയല്ല. ഭീകരപ്രവർത്തകർ സ്വത്വം വെളിപ്പെടുത്തുന്നതിനെ ഭയപ്പെടുന്നില്ല. പ്രശസ്തിക്കുവേണ്ടിയാണ് അവർ ഭീകരകൃത്യം ചെയ്യുന്നത്. കള്ളന്മാരെ പിടിക്കാൻ കാമറ വച്ചോളൂ. പക്ഷേ ഭീകരത തടയാൻ കാമറവച്ചിട്ടു കാര്യമില്ല. കാമറയിൽ പ്രത്യക്ഷപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്.
പ്രശസ്തിക്കുവേണ്ടിയാണ് അവർ നിലകൊള്ളുന്നത്
എന്തുകൊണ്ടാണു ഭീകരതയും ഭീകരപ്രസ്ഥാനവും നിലനില്ക്കുന്നത്? ഭീകരതയെക്കുറിച്ച് ഹാർവഡിലെ ലൂയി റിച്ചാർഡ്സൺ വളരെ ആധികാരികതയുള്ള ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നതു ഭീകരവാദത്തിനു പ്രതികാരം, പ്രശസ്തി, പ്രത്യാക്രമണപ്രതീക്ഷ തുടങ്ങിയ നാലഞ്ചു പ്രത്യേകതകളുണ്ട് എന്നാണ്. ഒന്ന്, സ്വന്തം മതം അഥവാ സമൂഹം കഠിനമായ വിവേചനത്തിന് ഇരയായിട്ടുണ്ട് എന്ന ബോധം ഉള്ളവനാണ് ഭീകരൻ. ആ മതത്തിന്റെ അംഗങ്ങൾ അക്കാര്യം വിശ്വസിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കും. എന്നാൽ, അത് ശരിയായിരിക്കണമെന്നില്ല.
തങ്ങൾക്കെതിരായി കഠിനമായ വിവേചനം നിലനില്ക്കുന്നു എന്ന് ഒരു മതവിഭാഗം വിശ്വസിക്കുന്നു. ആ വിശ്വാസം ശരിയാകാം, തെറ്റാകാം. ഉദാഹരണത്തിന് 1948-ൽ അവിടെയുള്ള മുസ്ലിംകളെയെല്ലാം ആട്ടിയോടിച്ച് ഇസ്രയേൽ എന്ന ഒരു രാഷ്ട്രം അമേരിക്കയും ഇംഗ്ലണ്ടുംകൂടി സൃഷ്ടിച്ചു. ലോകത്തിലെ മുസ്ലിങ്ങളെല്ലാം വിചാരിക്കുന്നത് ഇത് "ക്രിസ്ത്യാനികളായ' അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും പ്രവൃത്തിയായിട്ടാണ്. പാശ്ചാത്യ രാജ്യങ്ങളെ ക്രിസ്തീയ രാഷ്ട്രങ്ങളായാണ് അവർ കാണുന്നത്.
ആക്രമണത്തിനു പകരം അന്ധമായ പ്രത്യാക്രമണം അരുത്
പ്രതിഷേധാത്മകമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടാകുന്പോൾ അതിനെതിരേ പ്രതികാരം ചെയ്യണം എന്ന ചിന്തയുണ്ടാകും. ഉദാഹരണത്തിന്, എൽടിടിഇയുടെ കാര്യമെടുത്താൽ ശ്രീലങ്കയിൽ തമിഴർ ന്യൂനപക്ഷമാണ്. ബഹുഭൂരിപക്ഷം വരുന്ന ബുദ്ധമത വിശ്വാസികളായ സിംഹളർ തങ്ങൾക്കെതിരായി പലവിധ പീഡനങ്ങൾ നടത്തുന്നു എന്ന് അവർ വിശ്വസിക്കുന്നു. അവരെ നേരിട്ട് ആക്രമിക്കാൻ അവർക്കു ശക്തിയില്ല. അശക്തരായിട്ടുള്ള ആളുകൾ ശക്തരെന്നു കരുതുന്നവരെ ആക്രമിക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്ന ഒന്നാണു ഭീകരത.
ഭീകരാക്രമണത്തിലൂടെ ഒരു രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാനാകില്ലെന്ന് ഭീകരർക്ക് അറിയാം. പിന്നെ എന്തിനാണ് അവർ ഇതു ചെയ്യുന്നത്? അവരുടെ യുക്തി ഇതാണ്. തങ്ങൾ ന്യൂനപക്ഷമാണ്, ന്യൂനപക്ഷത്തിന്റെ പേരിൽ തങ്ങൾ ഭൂരിപക്ഷത്തെ ആക്രമിച്ചാൽ ആ ഭൂരിപക്ഷം തങ്ങളെ തിരികെ ആക്രമിക്കും. അവർ പ്രതീക്ഷിക്കുന്നത് തങ്ങൾ എതിർക്കുന്ന സമൂഹം പ്രകോപിതരായി ഭീകരർ ഭാഗമായ മതവിശ്വാസികൾക്കെതിരേ പ്രത്യാക്രമണം നടത്തും എന്നുതന്നെയാണ്. ഈ പ്രത്യാക്രമണത്തെത്തുടർന്ന് സ്വന്തം മതത്തിലെ ധാരാളം ആളുകൾ ഭീകരരോട് സഹഭാവമുള്ളവരായി ഭീകരപ്രസ്ഥാനങ്ങളോട് യോജിക്കും. പ്രത്യാക്രമണത്തിന്റെ കാഠിന്യം എത്രമാത്രം വർധിക്കുന്നുവോ, അത്രയും നല്ലത്. ആ ആക്രമണം നടക്കുന്പോൾ തന്റെ സമൂഹത്തിലെ എല്ലാവരും അതുവരെ ഉറക്കം നടിച്ചവരും ഉണരും.
അങ്ങനെ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ നിത്യകലഹം ഉണ്ടാകുന്ന, സമാധാനമില്ലാത്ത ഒരു പ്രദേശമായി ഈ സമൂഹം മാറും. ഭൂരിപക്ഷത്തിലെ ഒരു പ്രബലവിഭാഗം ന്യൂനപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ രാജ്യം നശിച്ചുപോകും. ഇതാണ് അവരുടെ ലക്ഷ്യം. ഇങ്ങനെയാണ് ന്യൂനപക്ഷ ഭീകരപ്രസ്ഥാനങ്ങൾ ഭൂരിപക്ഷ സമൂഹങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതാണ് നമ്മൾ തിരിച്ചറിയേണ്ട വസ്തുത.
സാധാരണരീതിയിലുള്ള ക്രിമിനൽ ആക്ടിവിറ്റിയെ ചെറുക്കുന്നതുപോലെ ഭീകരപ്രസ്ഥാനത്തെ ചെറുക്കാൻ നമുക്കു പറ്റുകയില്ല. ഉയർന്ന സാമൂഹ്യജാഗ്രതയാണ് ഇതിനാവശ്യം. ഈ വസ്തുത നന്നായി മനസിലാക്കിയിട്ടുവേണം നാം ഭീകരതയെ പ്രതിരോധിക്കേണ്ടത്. ശക്തമായ ആക്രമണസ്വഭാവമുള്ള പ്രതികരണവും അന്ധമായ ശാരീരികപ്രത്യാക്രമണവും ഭീകരത വർധിപ്പിക്കുകയേയുള്ളൂ. അപ്പോൾ നമ്മൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
മതിലുകളല്ല, നമുക്കു പാലങ്ങൾ പണിയാം
ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ മതിലുകൾ പണിതല്ല, മറിച്ച് പാലങ്ങൾ പണിത് നമ്മൾ ഭീകരതയെ നേരിടണം. വളരെ ധൈര്യത്തോടുകൂടി ഭീകരതയെ അവരുടെ സ്വന്തം സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നമുക്കു സാധിക്കണം. ഏതു സമൂഹത്തിനുവേണ്ടിയാണോ അവർ ഭീകരരായത്, ഏതു സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയെന്നാണോ അവർ അവകാശപ്പെടുന്നത്, ആ സമൂഹത്തിൽ ഭീകരരുടെ ലക്ഷ്യം തുറന്നുകാട്ടി അവരെ ഒറ്റപ്പെടുത്തണം. അപ്പോഴാണ് നമ്മൾ ഭീകരവിരുദ്ധപ്രസ്ഥാനത്തിൽ വിജയിക്കുന്നത്. ന്യൂനപക്ഷത്തിൽ നിന്നുതന്നെ ആ ഭീകരരെ ഒറ്റപ്പെടുത്താൻ നമുക്കു സാധിക്കണം. അത്തരം സാമൂഹ്യജാഗ്രതയ്ക്കു വളരെ പ്രസക്തിയുണ്ട്.
ഒരു സ്ഥലത്ത് ഒരു പ്രശ്നം നടക്കുന്നു. അല്ലെങ്കിൽ സംശയകരമായ രീതിയിൽ ഒരു മീറ്റിംഗ് നടക്കുന്നു. സംശയകരമായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനെക്കുറിച്ച് അറിയാനും പോലീസിനെ അറിയിക്കാനുമുള്ള സംവിധാനങ്ങൾ സമൂഹത്തിൽ ബലപ്പെടുന്പോഴാണ് ഭീകരപ്രസ്ഥാനത്തിനെതിരേ നമുക്കു സാമൂഹ്യജാഗ്രത ഉണ്ടാകുന്നത്. ഈ ജാഗ്രത എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാകണം. ഭീകരതയെ ഫലപ്രദമായി നേരിടാൻ സർക്കാരിനു മാത്രമേ കഴിയൂ. എന്നാൽ, ഉയർന്ന സാമൂഹിക ജാഗ്രതയില്ലാതെ സർക്കാരിന് ഇത് അസാധ്യമാണുതാനും.
ഭീകരത ഒരിക്കലും ഒരു മതത്തെയും രക്ഷിക്കുകയില്ല. യഥാർഥത്തിൽ ഭീകരർ തങ്ങളുടെ സ്വന്തം മതത്തിന്റെതന്നെ ശത്രുക്കളാണ്.
ജേക്കബ് പുന്നൂസ് (മുൻ ഡിജിപി)
("മതഭീകരതയ്ക്കെതിരേ സാമൂഹ്യജാഗ്രത' എന്ന വിഷയത്തെ ആസ്പദമാക്കി കൊച്ചി പിഒസിയിൽ നടന്ന സിന്പോസിയത്തിൽ നടത്തിയ വിഷയാവതരണത്തിന്റെ സംക്ഷിപ്തം)