Wednesday, October 2, 2019 12:37 AM IST
മഹാത്മാക്കളെല്ലാം കാലംതെറ്റി അവതരിക്കുന്നതാണെന്നൊരു ചൊല്ലുണ്ട്. ക്രാന്തദർശികളായ അവർ മാനവരാശിയുടെ സമീപഭാവി മാത്രമല്ല വിദൂരഭാവിയും മുന്നിൽക്കണ്ടു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. സമകാലീന യാഥാർഥ്യങ്ങളെ വിശകലനം ചെയ്യുന്നതിലും ഭാവി ശോഭനമാക്കാനുമുള്ള മാർഗം തെളിക്കുന്നതിലും അസാധാരണമായ മൗലികത പ്രദർശിപ്പിച്ചിട്ടുള്ളവരുമാണ്. താൻ ഉൾപ്പെടുന്ന മനുഷ്യസമൂഹത്തോടും മറ്റു ജീവജാലങ്ങളോടും അവയെ നിലനിർത്തുന്ന പ്രകൃതിയോടും ദയാപൂർണമായ കർത്തവ്യബോധം ഉൾക്കൊള്ളുന്നവരെയാണ് മഹാന്മാരായി പരിഗണിക്കുന്നത്. ആ നിലയിലെത്തിയ അപൂർവം ചിലരിൽ ഏറ്റവും പ്രമുഖനാണു മഹാത്മാഗാന്ധി.
ഗാന്ധിജി സ്വന്തം ജീവിതദർശനങ്ങൾ എഴുതിയും പ്രസംഗിച്ചും ബോധ്യപ്പെടുത്തുകയായിരുന്നില്ല. ജീവിതത്തിന്റെ ചുടുനിശ്വാസങ്ങൾ വീഴാത്ത ഒരു ആദർശവും ഗാന്ധിജി ലോകത്തിന് നൽകിയിട്ടില്ല.ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും കർമമണ്ഡലങ്ങളും മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ലൂയി ഫിഷർ പറഞ്ഞത് ""പടിഞ്ഞാറൻ രാജ്യങ്ങൾക്കു ഭാരതം നൽകിയ സംഭാവനയും നമ്മുടെ ചില മാരകരോഗങ്ങൾക്കുള്ള ഒൗഷധവുമാണ് ഗാന്ധിജി'' എന്നാണ്. തന്റെ അവസാനനിമിഷം വരെയും അദ്ദേഹം സ്വന്തം രാജ്യത്തെയും ലോകത്തെയും ഉത്തമമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം ആരെയും വെറുത്തിരുന്നില്ല, ശത്രുവിനെപ്പോലും. എല്ലാം ദുരാഗ്രഹങ്ങളെയും കീഴ്പ്പെടുത്തിയിരുന്നു.
ലോകനേതാവ്
ഓരോ ജീവിക്കും ഓരോ പദാർഥത്തിനും ഈ പ്രപഞ്ചത്തിൽ നിയതമായ ഒരു സ്ഥാനമുണ്ട് എന്ന ജീവന്റെ അടിസ്ഥാനതത്ത്വം ഗാന്ധിജി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ""എല്ലാ മനുഷ്യരും എന്റെ സഹോദരങ്ങളാണ്, മനുഷ്യർ മാത്രമല്ല, മണ്ണിലിഴയുന്ന പുഴുക്കളും എന്റെ സഹോദരങ്ങളാണ്'' എന്ന്. ആ നിലയിലായിരുന്നു അദ്ദേഹം മനുഷ്യസമൂഹത്തെ വീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടത് ""ജാതി, മതം, ദേശം, ഭാഷ, വർണം, വർഗം എന്നീ വ്യത്യാസങ്ങൾ കൂടാതെ എല്ലാ മനുഷ്യരെയും സ്വന്തം സഹോദരങ്ങളായി കണ്ട ഒരേ ഒരാൾ മാത്രമേ ലോകത്ത് ജീവിച്ചിരുന്നിട്ടുള്ളൂ, അത് മഹാത്മാഗാന്ധിയാണ്'' എന്ന്.
സർവചരാചരങ്ങളോടും തന്മയീഭാവം നേടാൻ ശ്രമിക്കുന്ന ഒരു വ്യക്തിക്ക് ശത്രുവെന്നും മിത്രമെന്നും ഉള്ള വ്യത്യാസമില്ല. എന്തെല്ലാം പ്രകോപനങ്ങളുണ്ടായിട്ടും ഗാന്ധിജി ഒരിക്കലും കോപിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ ക്രൂഗറുടെ ഗാർഡ് ചവിട്ടിത്തള്ളിയപ്പോഴും വെള്ളക്കാർ സംഘടിതമായി ആക്രമിച്ചപ്പോഴും ഒരു പത്താൻകാരൻ ക്രൂരമായി മർദിച്ചപ്പോഴും ""അവർ വിചാരിച്ചു അവർ ചെയ്യുന്നത് ശരിയാണെന്ന്'' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അവർക്കെതിരേ കേസ് കൊടുക്കാൻ പോലും പോയില്ല. തന്റെമേൽ തനിക്കുള്ള ഈ നിയന്ത്രണശക്തികൊണ്ടാണ് അന്യരിലേക്ക് തന്റെ ശക്തിയെ സംക്രമിപ്പിക്കാൻ ഗാന്ധിജിക്കു കഴിഞ്ഞത്. തന്നെ കീഴടക്കാൻ കഴിയുന്ന വ്യക്തിക്കു മാത്രമേ ലോകത്തെ കീഴടക്കാൻ കഴിയൂ എന്ന അടിസ്ഥാന വസ്തുതയിലേക്കാണ് ഗാന്ധിജിയുടെ ജീവിതം പാഠമാകുന്നത്.
അതുകൊണ്ടാണ് അമേരിക്കയിലെ കറുത്ത വർഗക്കാരുടെ സമുദ്ധാരകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഇങ്ങനെ പറഞ്ഞത്: ""യേശു ക്രിസ്തു ഞങ്ങൾക്ക് ആത്മീയതയും പ്രചോദനവും നൽകി. എന്നാൽ അതു നടപ്പിൽ വരുത്താനുള്ള വഴി കാട്ടിത്തന്നത് ഗാന്ധിജി ആയിരുന്നു. ആ മാർഗം ഞാൻ തുടരും. കാരണം, നീഗ്രോകളുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുള്ള ഏറ്റവും പ്രയോഗികവും ഫലപ്രദവുമായ മാർഗം ഗാന്ധിയുടേതാണ്.''
സത്യഗ്രഹം
ഇന്ത്യ ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയായിരുന്നു സത്യഗ്രഹം. അതു പൂർണമായും ഗാന്ധിജിയുടെ സൃഷ്ടിയാണ്. ശത്രുവിനെ വെറുക്കാതെ അവന്റെ മനസിലെ നന്മയെ ഉണർത്തി തെറ്റ് ബോധ്യപ്പെടുത്തി അവനെ മിത്രമാക്കുക എന്നതാണ് സത്യഗ്രഹത്തിന്റെ അടിസ്ഥാനതത്ത്വം. മാനുഷിക നന്മകളുടെ മൗലിക ഘടകങ്ങളായ സത്യം, അഹിംസ, സൗഹൃദം, സാഹോദര്യം, കാരുണ്യം, സമഭാവം, നിർഭയത്വം തുടങ്ങിയ ഗുണങ്ങളെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.
ഗാന്ധിജിയെ ബഹുമാനിച്ചിരുന്നവർ പോലും ഉൾക്കൊണ്ടിരുന്ന മാനസികാടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കുകയും ഇന്ത്യയെ സ്വതന്ത്രയാക്കുകയും ചെയ്തത് ഈ സത്യഗ്രഹാശയത്തിലൂടെ ആയിരുന്നു. നൂറ്റാണ്ടുകൾ അടിമത്തത്തിൽ കഴിഞ്ഞ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ മുപ്പതുവർഷം കൂടിയ കാലയളവ് അല്ലെന്നാണ് ചരിത്രകാന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ദാരിദ്ര്യവും ഗാന്ധിജിയും
ഗാന്ധിജിയുടെ ഏറ്റവും വലിയ ദുഃഖം ഇന്ത്യയിലെ ദരിദ്രകോടികളുടെ ദുരിതജീവിതമായിരുന്നു. മരിക്കുവോളം അത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. വട്ടമേശസമ്മേളനത്തിൽ യാചനാരൂപത്തിൽത്തന്നെ അദ്ദേഹം അതു പ്രകടിപ്പിച്ചു:
""ദയവായി ബ്രിട്ടൻ ഇന്ത്യയിൽനിന്നു വിട്ടുപോവുക. ഞങ്ങളുടെ നാട്ടിലെ പട്ടിണിയും കഷ്ടപ്പാടും മാറ്റാൻ ഞങ്ങൾക്ക് അവസരം തരിക.'' സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾക്ക് അദ്ദേഹം നൽകിയ സന്ദേശവും അതായിരുന്നു: നിങ്ങൾ ഏതൊരു പദ്ധതി നടപ്പിലാക്കുന്പോഴും ഈ നാട്ടിലെ മുഷിഞ്ഞുകീറിയ വസ്ത്രം ധരിച്ച, പട്ടിണിക്കോലമായ മനുഷ്യനെ മനസ്സിൽ കാണുക. ആ പദ്ധതികൊണ്ട് അവന് എന്തെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കിൽ അത് നടപ്പിൽ വരുത്തുക.'' ലളിതജീവിതം നയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ദരിദ്രലക്ഷങ്ങളെക്കുറിച്ചുള്ള ഈ ചിന്തയായിരുന്നു.
ചന്പാരനിലെ നീലം കൃഷിക്കാരുടെ മോചനത്തിനായുള്ള സത്യഗ്രഹവേളയിൽ, വസ്ത്രം ഇല്ലാത്തതുകൊണ്ടു പുറത്തിറങ്ങാൻ കഴിയാതെ പകൽ മുഴുവൻ അടുക്കളയിൽത്തന്നെ കഴിയുന്ന സ്ത്രീകളുടെ അവസ്ഥയും അദ്ദേഹത്തെ വേദനിപ്പിച്ചു. തമിഴ്നാട്ടിൽ വച്ച്, ഈ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമുള്ള ഞാനെങ്ങനെ വിദേശവസ്ത്രം ചുട്ടെരിക്കും? എന്ന ഒരു യുവാവിന്റെ ചോദ്യംകൂടി കേട്ടപ്പോൾ അദ്ദേഹം പ്രതിജ്ഞ ചെയ്തു: ""എന്റെ നാട്ടുകാർക്കു കഴിയുന്നതു മാത്രമേ എനിക്കും പാടുള്ളു.'' ഈ തീരുമാനത്തിൽ മുട്ടോളമെത്തുന്ന ഒരു തോർത്തിലും തണുപ്പിൽ പുതയ്ക്കാനുള്ള ഒരു മുണ്ടിലുമായി അദ്ദേഹം വസ്ത്രത്തെ പരിമിതപ്പെടുത്തി.
വികസനസങ്കല്പം
വികസനത്തെപ്പറ്റി വിശാലമായ വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മനുഷ്യൻ, പ്രകൃതി, പ്രപഞ്ച ചൈതന്യം ഇവ മൂന്നിന്റെയും സമഗ്രവും ഏകോപിതവും പരസ്പരപൂരകവുമായ സംയോജനമായിട്ടാണ് അദ്ദേഹം വികസനത്തെ കണ്ടിരുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സർവജീവജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനില്പിനാവശ്യമായ സാഹചര്യങ്ങളോടും സംവിധാനക്രമങ്ങളോടും ഗണിതശാസ്ത്ര സൂക്ഷ്മതയോടും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഈ പ്രപഞ്ചം എന്ന ബോധം ശക്തിയായ ഒരു വികാരമായിത്തന്നെ അദ്ദേഹത്തിൽ കുടികൊണ്ടിരുന്നു.
ജനങ്ങൾക്കു ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം എന്നിവ ലഭിക്കുന്നതിന് അവരുടെ അധ്വാനശേഷിയെ പ്രയോജനപ്പെടുത്തണം. അതിനാൽ നമ്മുടെ പ്രവർത്തനം എല്ലാവരുടെയും അഭിവൃദ്ധിയെ ലക്ഷ്യമാക്കിയുള്ളതായിരിക്കണം. ഈ പ്രാഥമിക ആവശ്യങ്ങളോടൊപ്പം ശരീരം, മനസ്, ആത്മചൈതന്യം എന്നിവയുടെ പുഷ്ടിപ്രദമായ ഐക്യവും വേണം. അതിലൂടെയാണു മനുഷ്യൻ പൂർണത നേടുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു.
അഹിംസാമാർഗം
കഴിഞ്ഞ കാലത്തിന്റെ അതിസങ്കീർണമായ അനൈക്യത്തിന്റെ ഭാരം പേറി ദുരിതക്കടലിൽ മുങ്ങിയ ഒരു ജനസമൂഹത്തെ അഹിംസാത്മക സമരത്തിലൂടെ നയിച്ച് സ്വാതന്ത്ര്യത്തിന്റെ തീരത്തെത്തിച്ച ചരിത്രം മാനവ ചരിത്രത്തിൽ മുന്പെങ്ങും സംഭവിച്ചിട്ടില്ല. മറ്റാരെക്കാളും അദ്ദേഹം ഇന്ത്യയുടെ പ്രാതിനിധ്യം വഹിക്കുകയും സുവ്യക്തവും വിശാലവുമായ ഒരു വീക്ഷണം അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഇന്ത്യയുടെ ആത്മാവിന്റെ പ്രാതിനിധ്യം വഹിച്ചു. ഭാരത ചരിത്രത്തിൽ മറ്റാർക്കും അതിനു കഴിഞ്ഞിട്ടില്ല.
കഷ്ടപ്പെടുന്നവരെ രക്ഷിക്കുന്നത് ഈശ്വരസേവയായി കരുതിയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അങ്ങനെ രാഷ്ട്രീയത്തിന്റെ നൂലാമാലകളിൽ കഴുത്തറ്റം മുഴുകിയെങ്കിലും ചെളി പുരളാതെ അദ്ദേഹം പുറത്തുവന്നു. ഗാന്ധിജിക്കു മുന്പും വ്യക്തിശുദ്ധി പുലർത്തിയിരുന്നവർ ഉണ്ടായിരുന്നു. പക്ഷേ, അതു സമൂഹത്തിലേക്കു വ്യാപിപ്പിച്ചതു ഗാന്ധിജിയായിരുന്നു. അദ്ദേഹം നമ്മെ ഭയത്തിൽനിന്നു മോചിപ്പിച്ചു എല്ലാ സാമൂഹ്യപരിഷ്കർത്താക്കളും ജാതിവിമോചനത്തിനും സ്ത്രീശാക്തീകരണത്തിനും ശ്രമിച്ചിട്ടുണ്ടെങ്കിലും ഗാന്ധിജിയെപ്പോലെ ആ ശ്രമത്തിൽ വിജയിച്ചവരില്ല.
ഗാന്ധിമാർഗം ലോകത്തിന്റെ പ്രത്യാശ
കാലത്തെ കടന്നുനിൽക്കുന്ന ഗാന്ധിജിയുടെ ആശയങ്ങൾ അനശ്വരമാണ്. അവ എല്ലാ ആക്രമണങ്ങളെയും അതിജീവിക്കും. സർവവിനാശഭീഷണിക്കു മുന്പിൽ പകച്ചുനിൽക്കുന്ന ആധുനിക ലോകത്തിന്റെ പ്രത്യാശയാണ് ഗാന്ധിമാർഗം. സ്വയം പഠിച്ചും ബോധ്യം വരുത്തിയും ഈ രക്ഷാമാർഗം ഫലപ്രദമായി പ്രചരിപ്പിക്കുവാൻ ഏവരും തയാറാവണം. അമിത സൗകര്യങ്ങൾക്കും അതി സുഖങ്ങൾക്കും അറുതി വേണമെന്നും ആത്മീയ വികാസത്തിനും സ്വൈരജീവിതത്തിനും പ്രഥമ പരിഗണന നൽകണമെന്നുമുള്ള ഗാന്ധിയൻ ദർശനം നമ്മൾ പിൻപറ്റേണ്ടിയിരിക്കുന്നു.
ഖാൻ അബ്ദുൾ ഗാഫർ ഖാൻ പറഞ്ഞപോലെ, അദ്ദേഹം ജീവിക്കുന്പോൾ മഹാനായിരുന്നു; മരിച്ചപ്പോൾ മഹാനായിരുന്നു; ലോകം നിലനിൽക്കുന്ന കാലം വരെയും മഹാനായിരിക്കും.
ഡോ. ജോസ് മാത്യു