Saturday, August 17, 2019 12:10 AM IST
മഴക്കെടുതിയുടെ നടുവിൽ മറ്റൊരു കർഷകദിനം കൂടി സമാഗതമാവുകയാണ്. നമ്മെ അന്നമൂട്ടുന്ന കർഷകസഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവിയാണ് ഇന്ന്.
കഴിഞ്ഞ വർഷം മലപ്പുറത്ത് വച്ചാണ് സംസ്ഥാനതല കർഷകദിനാചാരണത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, നൂറ്റാണ്ടിലെ മഹാപ്രളയം മൂലം നാം കർഷകദിനാചരണം ഉപേക്ഷിച്ചു. ഇക്കുറിയും മഴക്കെടുതി മൂലമുള്ള ദുരിതത്തിലാണ് നമ്മൾ. ഇത്തവണ ആലപ്പുഴ ജില്ലയിൽ വച്ച് സംസ്ഥാനതല കർഷകദിനാചരണം കേരള ഗവർണർ റിട്ട. ജസ്റ്റീസ് പി. സദാശിവം നിർവഹിക്കാനിരുന്നതാണ്. എന്നാൽ, മഴക്കെടുതിയിൽ കർഷകരും ജനങ്ങളും പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനതല ഉദ്ഘാടനപരിപാടികൾ വേണ്ടെന്നുവയ്ക്കുകയാണ് ചെയ്തത്.
കേരളത്തിൽ ഓഗസ്റ്റ് എട്ടുമുതൽ അതിതീവ്രമഴ പെയ്തു. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കണ്ണീരുണങ്ങാത്ത മുറിവുകളായി നിലനിൽക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം 104 വിലപ്പെട്ട ജീവനാണ് ഇത്തവണത്തെ മഴക്കെടുതിയിൽ പൊലിഞ്ഞുപോയത്. പുത്തുമലയിലും കവളപ്പാറയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ നടന്നുവരികയാണ്. സങ്കടകരമായ ഈ സാഹചര്യത്തിൽ, ആഘോഷപരിപാടികൾ മാറ്റിവച്ച് നാം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പരിശ്രമത്തിലാണ്.
ഏതു പരിസ്ഥിതി ദുരന്തമുണ്ടായാലും ആത്യന്തികമായി ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് കാർഷിക മേഖലയ്ക്കാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഈ വർഷത്തെ മഴക്കെടുതിയിൽ 31015 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചുപോയി. 1,21,675 കർഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 116642 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങൾ പ്രകാരം 196 കോടി രൂപ കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിനു മാത്രം ആവശ്യമാണ്.
ദുരിതത്തിലായ കർഷകർക്കു മാനസികവും സാന്പത്തികവും സാമൂഹികവുമായ സഹായവും പിന്തുണയുമായി സംസ്ഥാന സർക്കാരും കൃഷി വകുപ്പും ഒപ്പുമുണ്ടാകും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും കേരളത്തിന്റെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായിരിക്കും സർക്കാർ മുൻഗണന നൽകുന്നത്. തകർന്നടിഞ്ഞ കാർഷിക മേഖലയെ പുനർനിർമിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് നമുക്കുള്ളത്.
കർഷകനാണ് യഥാർഥ യജമാനൻ എന്ന് ഓരോ കർഷകദിനവും നമ്മെ ഓർമപ്പെടുത്തുന്നു. കൃഷി എന്നത് അന്തസില്ലാത്ത ഒരു പണി എന്നാണ് പലരും ധരിച്ചിരുന്നത്. എന്നാൽ, കൃഷി ഒരു സാമൂഹ്യഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവ് ഇപ്പോൾ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. കൃഷി ചെയ്യുന്പോൾ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന മെച്ചങ്ങൾ എന്താണ് എന്ന് പൊതുസമൂഹം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സമൂഹത്തിൽ കർഷകന്റെ അന്തസും ആത്മാഭിമാനവും ഉയർത്തുന്നതിനാണ് സംസ്ഥാന കൃഷി വകുപ്പ് ശ്രദ്ധ ചെലുത്തുന്നത്.
കേരളം വർഷംതോറും നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലപരവും വിഭവപരവും സാമൂഹ്യവുമായ ആസൂത്രണ പ്രക്രിയയിലൂടെ നമ്മുടെ കാർഷിക സന്പ്രദായങ്ങളെ അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള, പരിസ്ഥിതി സൗഹൃദ കാർഷിക സന്പ്രദായങ്ങളാണ് ഇനി കേരളത്തിൽ നടപ്പിലാക്കേണ്ടത് എന്ന് മഹാപ്രളയവും വരൾച്ചയും മഴക്കെടുതിയുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കേരളത്തെ ഭൂഘടനയുടെ അടിസ്ഥാനത്തിൽ കാർഷിക പാരിസ്ഥിതിക മേഖലകളായി (അഗ്രോ ഇക്കോളജിക്കൽ സോണുകൾ) തിരിച്ചുകൊണ്ട് കാർഷിക സന്പ്രദായങ്ങളെ പരിഷ്കരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരള കാർഷിക സർവകലാശാല ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മലഞ്ചെരുവുകളിൽ ചെയ്യുന്ന കൃഷി സന്പ്രദായമാകില്ല, സമതലപ്രദേശങ്ങളിൽ അനുവർത്തിക്കേണ്ടത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശം, ഇടനാടൻ ലാറ്ററൈറ്റ്, മലന്പ്രദേശം, ഉയർന്ന മലനിരകൾ, പാലക്കാടൻ സമതലം എന്നിങ്ങനെയാണ് കേരളത്തിന്റെ കാർഷിക മേഖലയെ തിരിച്ചിട്ടുള്ളത്.
ഈ അഞ്ച് മേഖലകളെ വീണ്ടും 23 സൂക്ഷ്മതല യൂണിറ്റുകളായി (അഗ്രോ-ഇക്കോളജിക്കൽ മാനേജ്മെന്റ് യൂണിറ്റ്) വിഭജിച്ചിട്ടുണ്ട്. ഓരോ അഗ്രോ ഇക്കോളജിക്കൽ സോണുകളിലും മണ്ണിന്റെ ഫലഭൂഷ്ടിയും ജൈവവൈവിധ്യവും തനത് കാർഷിക സന്പ്രദായങ്ങൾക്കായി നിലനിർത്തിക്കൊണ്ടു തന്നെ അതാത് മേഖലകൾക്ക് അനുയോജ്യമായ കൃഷിവിളകളും കാർഷിക മുറകളും ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിന് കാർഷിക മേഖലയിലും ഭൂമിശാസ്ത്ര രംഗത്തും വിദഗ്ദ്ധരായ ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ വിദഗ്ധസംഘത്തിന്റെ ശിപാർശകൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും ഓരോ സോണിനും അനുയോജ്യമായ വിളകൾ നിശ്ചയിക്കുന്നത്.
വരൾച്ചയുടെയും മഹാപ്രളയത്തിന്റെയും മുഖ്യകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസിക്കൽ ഉദാഹരണമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ളതായിരിക്കണം കാർഷിക മേഖലയിലെ ഇടപെടലുകൾ എന്നത് നാം മറന്നുകൂടാ. നെൽവയലുകൾ കേവലം നെൽകൃഷിക്കു മാത്രമുള്ളതല്ല. അതു പ്രകൃത്യായുള്ള ജലസംഭരണികളാണ്. മുടക്കം കൂടാതെ നെൽകൃഷി ചെയ്യുന്പോഴാണ് നെൽവയലുകളുടെ ജലാഗിരണശേഷി വർധിക്കുകയുള്ളൂ. അങ്ങനെ വന്നാൽ മാത്രമേ ഭൂഗർഭജലനിരപ്പ് ഉയരുകയുള്ളൂ.
കേരള കാർഷിക സർവകലാശാലയും കാലാവസ്ഥ പഠന ഗവേഷണ സ്ഥാപനങ്ങളും കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഒരു സുപ്രധാനമായ കാര്യം കേരളത്തിന്റെ ഭൂഗർഭജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോകുന്നു എന്നാണ്. ആശങ്കാജനകമായ റിപ്പോർട്ടാണത്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്ന തരത്തിൽ, നീർച്ചാലുകൾ നികത്തിയും മലയും കുന്നും ഇടിച്ചുനിരത്തിയും വയലുകൾ നികത്തിയും തണ്ണീർത്തടങ്ങളും ജലസ്രോതസുകളും ഇല്ലായ്മ ചെയ്തും മുന്നോട്ടുപോകുന്പോൾ മഹാദുരന്തത്തിന്റെ പടിവാതിലുകളാണ് നാം അതിവേഗം ചവിട്ടിക്കയറി പോകുന്നത് എന്ന കാര്യം മറക്കരുത്.
ഈ മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട പുത്തുമലയിലും കവളപ്പാറയിലും മണ്ണിന്റെ ഘടനയിൽ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മേൽ മണ്ണ് പൂർണമായും നഷ്ടപ്പെട്ടുപോയി. മണ്ണിനെയും വെള്ളത്തെയും പരിസ്ഥിതിയെയും ആദരിച്ചുകൊണ്ടുള്ളതാകണം നമ്മുടെ ഇടപെടലുകൾ എന്ന താക്കീതാണ് കേരളം സമീപകാലത്തായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ.
കേരളത്തിന് ഒരു ജൈവ കാർഷിക നയമുണ്ട്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്നതും. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ അവയുടെ ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ജൈവകാർഷിക സന്പ്രദായങ്ങളിലേക്കു മാറുന്നതിനും നമുക്കു സാധിക്കണം.
മഹാപ്രളയത്തിനുശേഷം കാർഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കിടപ്പാടവും കാലിസന്പത്തുമൊക്കെ നശിച്ചുപോയ കർഷകർക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാന്പത്തികസഹായവും നൽകി അവരെ കാർഷികമേഖലയിൽ ഉറപ്പിച്ചുനിർത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം.
വി.എസ്. സുനിൽകുമാർ
(കൃഷി മന്ത്രി)