Tuesday, August 13, 2019 11:36 PM IST
കേരള ജനത ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ 90 വർഷത്തെ ഏറ്റവും വലിയ പ്രളയദുരന്തത്തെ അഭിമുഖീകരിച്ച് അതിജീവനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുമ്പോൾ കനത്ത പ്രഹരവുമായി അടുത്ത പ്രളയം വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തകർത്തുപെയ്യുന്ന മഴമൂലം ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ - പ്രളയം എന്നിവ വടക്കൻ കേരളത്തിന്റെ സാമൂഹിക- സാന്പത്തിക മേഖലകളിൽ കനത്ത നാശം വിതച്ചിരിക്കുകയാണ്. ഒപ്പം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പ്രളയദുരന്തവും.
വിവിധ ഗവണ്മെന്റ് ഏജൻസികളുടെ കണക്കുകൾ പ്രകാരം മൊത്തം 83 മരണം സംഭവിച്ചുകഴിഞ്ഞു. 2.7 ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ആദ്യ മൂന്നു ദിവസങ്ങളിലായി എട്ട് ഇടങ്ങളിൽ എൺപതോളം ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ ഉണ്ടായി. കേരളത്തെ ഞെട്ടിച്ച രണ്ടു വലിയ ഉരുൾപൊട്ടലുകൾ സംഭവിച്ചതു വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ്. ഒപ്പം ഇന്നലെ കവളപ്പാറയ്ക്കു സമീപം പാതാർഗ്രാമം തകർന്നടിഞ്ഞു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ വിറങ്ങലിച്ച് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ. വെള്ളം കയറിയും തകർന്നടിഞ്ഞും നൂറുകണക്കിനു വീടുകൾ. വമ്പിച്ച കൃഷിനാശം. കുട്ടനാട്ടിൽ മടവീഴ്ചമൂലം നൂറുകണക്കിന് ഏക്കർ നെൽകൃഷി നാശം. മഴയുടെ അളവ് കുറവെങ്കിലും മലയിടിച്ചിൽ ഭീഷണിയിലാണ് തിരുവനന്തപുരം ജില്ലയിലെ അന്പൂരിപോലുള്ള മലയോരഗ്രാമങ്ങൾ.
ഈ പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. നാം വരുത്തിവച്ച വിനയെന്നാണു പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ അമരക്കാരനും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രഫ. മാധവ് ഗാഡ്ഗിൽ ഇതിനെ വിശേഷിപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പാറമടകളുടെ അമിത പ്രവർത്തനം മൂലമെന്നു മറ്റൊരുപക്ഷം.
ഒരു മാസത്തെ മഴ ഒരാഴ്ചകൊണ്ട്
കേരളത്തിലെ പ്രളയദുരന്തങ്ങളുടെ വില്ലൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദവും അതേത്തുടർന്നുണ്ടായ അതിതീവ്രമഴയുമാണ്. 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ കൂടുതൽ പെയ്യുന്ന മഴ രീതിയാണ് അതിതീവ്രമഴ. ഇതോടൊപ്പം മലയോര പ്രദേശത്തു ദുരന്തങ്ങൾക്ക് ഉൾപ്രേരകമായത് ഉയർന്ന ജനസാന്ദ്രതയും അശാസ്ത്രീയമായ ഭൂവിനിയോഗവുമാണ്.
കേരളത്തിലെ ഈ മണ്സൂണിലെ മഴക്കണക്ക് പരിശോധിച്ചാൽ ഈ ജൂണ് ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ ശരാശരി 1508 മില്ലിമീറ്റർ മഴകിട്ടി. എന്നാൽ, കിട്ടേണ്ടിയിരുന്നത് ശരാശരി 1559 മില്ലിമീറ്റർ ആണ്. ഏറ്റവും കൂടുതൽ മഴകിട്ടിയ ജില്ലകൾ കോഴിക്കോട് (2385 മി.മീ.), കാസർഗോഡ് (2303 മി.മീ.) കണ്ണൂർ (2193 മി.മീ.) എന്നിവയാണ്. ഏറ്റവും കുറവ് കൊല്ലം (797 മി.മീ.) തിരുവനന്തപുരം (540 മി.മീ.) ജില്ലകളും. പതിവുരീതിയനുസരിച്ച് കേരളം മുഴുവൻ വ്യാപിച്ച് നാലു മാസം കൊണ്ടു പെയ്തു കടന്നുപോകേണ്ട മണ്സൂണ് കഴിഞ്ഞ രണ്ടു വർഷമായി ഒരു മേഖലയിൽ കൂടുതലായി കേന്ദ്രീകരിക്കുകയും ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരാഴ്ചകൊണ്ട് പെയ്യുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, വയനാട്ടിൽ ഈ മാസത്തെ ആദ്യ 13 ദിവസത്തെ മഴ 913 മി.മീ. ആണ്. ഈ മാസം ശരാശരി കിട്ടേണ്ടത് 196 മി.മീ. ആയിരുന്നു. മഴയുടെ അളവ് പരിഹരിച്ചു എങ്കിലും മഴ ദിനങ്ങൾ കുറയുന്നു. കേരളത്തിൽ ഒരു പുതിയ മഴരീതി സംജാതമായിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്രമഴ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് താങ്ങാൻ സാധിക്കാതെ ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളായി മാറുന്നു എന്നതാണു യാഥാർഥ്യം.
ഭൗമശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ഒരു പ്രദേശത്തിന്റെ ചരിവ്, ( 25 ഡിഗ്രി) മേൽമണ്ണിന്റെ ഘടനയും ആഴവും, വൃക്ഷലതാദികൾ, കാലാവസ്ഥ, മഴയുടെ തീവ്രത, അളവ് എന്നിവയാണ് ഉരുൾപൊട്ടലിനു പ്രധാന കാരണങ്ങൾ. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ആണ് കാരണമെങ്കിലും ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്ന അതിതീവ്രമഴയോ ഭൂചലനമോ ഉരുൾപൊട്ടലിനു ഹേതുവാകാറുണ്ട്. അതിതീവ്രമഴയെ തുടർന്നുള്ള അധികജലമാണ് കേരളത്തിൽ ഇപ്പോൾ വില്ലനായിരിക്കുന്നത്. കേരളത്തിന്റെ 42% വരുന്ന മലനാടിന്റെ ഒരു നല്ലഭാഗവും ലാൻഡ്സ്ലൈഡ് സൊണേഷൻ മാപ്പിലെ ദുർബലമേഖലയിൽ പെടുന്നു. ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിൽ ഉരുൾപൊട്ടലിനെ സഹായിക്കുന്ന മറ്റു ഘടകങ്ങൾ ഉയർന്ന ജനസാന്ദ്രതയും ഭൂവിനിയോഗത്തിൽ വന്ന വലിയ തോതിലുള്ള മാറ്റങ്ങളുമാണ്. ഇത് ഒരു ആവാസവ്യവസ്ഥയുടെ നീരൊഴുക്കിന്റെ വേഗം വർധിപ്പിക്കുകയും എവിടെയൊക്കെയാണോ അസ്ഥിരചരിവുകൾ ഉള്ളത് അവിടെയൊക്കെ ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ ഒരു പ്രധാനഘടകം തന്നെയാണ്. ഒപ്പം നമ്മുടെ കുളങ്ങളും പാടങ്ങളും നികത്തപ്പെട്ടു. നദീതടങ്ങൾ കൈയേറി. നദികളുടെ വാഹകശേഷി കുറഞ്ഞു. അധിക ജലം എങ്ങോട്ട് ഒഴുകിപ്പോകും എന്നതിനെപ്പറ്റി ഇപ്പോഴാണു നാം ആകുലരാകുന്നത്.
കാലാവസ്ഥാവ്യതിയാനം യാഥാർഥ്യമായി
കാലാവസ്ഥാവ്യതിയാനം കേരളത്തിൽ യാഥാർഥ്യമായിരിക്കുകയാണ്. മഴദിനങ്ങൾ കുറയുന്നു. അതിതീവ്രമഴയുടേയും അതിതീവ്ര വരൾച്ചയുടേയും എണ്ണം കൂടി. ഇനി എന്താണ് ചെയ്യേണ്ടത്? യുദ്ധകാലാടിസ്ഥാനത്തിൽ തണ്ണീർത്തട സംരക്ഷണത്തിന് സുസ്ഥിര കർമപദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണം. കേരളത്തിലുടനീളം ഭൂവിനിയോഗത്തിന് ഒരു സോണിംഗും അതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും പോളിസികളും കേരളത്തിന്റെ പരിസ്ഥിതിക്കനുസരിച്ച് രൂപപ്പെടുത്തണം. ഓരോ സോണിലും കെട്ടിടനിർമാണ ചട്ടങ്ങൾ ക്രമപ്പെടുത്തണം. പശ്ചിമഘട്ടത്തിൽ കരിങ്കൽ ഖനനം കുറയ്ക്കുകയും പകരം ഒറ്റപ്പെട്ട പാറകൾ ഖനനത്തിനായി വിട്ടുകൊടുക്കുകയും ചെയ്യണം.
കാലാവസ്ഥാവ്യതിയാനം വഴിയുള്ള ദുരന്തങ്ങൾ ഒരു പരിധിവരെ തടയാനോ അതിനെ അതിജീവിക്കാനോ വേണ്ടി നമ്മുടെ ആവാസ വ്യവസ്ഥകൾ "നല്ല ആരോഗ്യത്തോടെ' ഇരിക്കേണ്ടതുണ്ട് എന്ന് നാം എപ്പോഴും ഓർമിക്കണം. ഇവയുടെ അനാരോഗ്യം നമുക്കു ദുരന്തമായി മാറും. ദീർഘവീക്ഷണത്തോടെയുള്ള തണ്ണീർത്തട സംരക്ഷണ പദ്ധതികൾ ദുരന്താഘാതം കുറയ്ക്കും. ഇതിനായി പ്രകൃതിയെ ആഴത്തിൽ പഠിച്ച ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ചർച്ച ചെയ്യാനും നടപ്പിലാക്കാനും പരിശ്രമിക്കണം.
പ്രഫ. സാബു ജോസഫ്
(കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം മേധാവിയാണു ലേഖകൻ)