Wednesday, August 7, 2019 11:24 PM IST
മികവിന്റെയും താരപരിവേഷത്തിന്റെയും നിറുകയിൽ നിൽക്കുന്നവർപോലും ധാർമികമായ ഒരു വീഴ്ച പറ്റുന്പോൾ, അവർക്കുണ്ടാകുന്ന പതനം അതിദാരുണായിരിക്കും. മനുഷ്യവ്യക്തിത്വ രൂപീകരണത്തിൽ ധാർമികബോധത്തിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ധാർമികതയെന്നതു തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു മാത്രമല്ല; മറിച്ച് ശരിയുടെ പാതയിൽ നീങ്ങാനും തെറ്റിന്റെ സാഹചര്യങ്ങളെ ബോധപൂർവം ഒഴിവാക്കാനുമുള്ള നിലനിൽക്കുന്ന ബോധ്യമാണത്. ഈ ബോധ്യം എത്രമാത്രം ഉറച്ചതാണോ അത്രമാത്രം ശക്തമായിരിക്കും തെറ്റിൽ വീഴാതിരിക്കുന്നതിനുള്ള സംരക്ഷണം.
ഇത്തരമൊരു സംരക്ഷണം വ്യക്തിത്വത്തിന്റെ അവശ്യഭാഗമാക്കാൻ ഉതകുന്ന വിദ്യാഭ്യാസമാണു ശരിയായ വിദ്യാഭ്യാസം. തെറ്റും ശരിയും എന്തെന്നുള്ള അറിവിനോടൊപ്പം ശരി മാത്രമേ പിൻപറ്റൂ എന്നുള്ള ഉറച്ച ബോധ്യമാണു ധാർമികതയുടെ നട്ടെല്ല്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സമൂഹത്തിലെ ചില പ്രവണതകൾ കാരണമാകുന്പോൾ ഈ പുകമറ നീക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്നുള്ളത്, ഏറെ പ്രധാനപ്പെട്ട കാര്യംതന്നെ. അല്ലാത്തപക്ഷം ധാർമികതയുടെ നട്ടെല്ലിനു ക്ഷതമേൽക്കും, അതു ദുർബലമാകും.
ഒരാളുടെ ധാർമികത ദുർബലമായാൽ, നിയമപരമായും ധാർമികമായും ചെയ്യരുതാത്തതു ചെയ്താൽ, സമൂഹത്തിന്റെ പൊതുവായ ധാർമികബോധവും നിയമവാഴ്ചയും അനുസരിച്ച് എന്നെങ്കിലും അയാൾ കുഴിയിൽ വീഴും, പിടിക്കപ്പെടും; വർഷങ്ങളായി പടുത്തുയർത്തിയത് ഒറ്റ നിമിഷംകൊണ്ടു ചില്ലുകൊട്ടാരംപോലെ തകരും.
ശ്രീറാം വെങ്കിട്ടരാമൻ യുവജനങ്ങളിൽ പലരുടെയും ഹരമായിരുന്നു. നീതിക്കുവേണ്ടി ധൈര്യപൂർവം നിലപാടുകളെടുക്കാൻ കഴിയുന്നവരെ സമൂഹം, പ്രത്യേകിച്ച് യുവജനങ്ങൾ പിന്തുണയ്ക്കും, അവരെ വീരന്മാരായി കാണും, താരപരിവേഷവും നൽകും. ചെറുപ്പക്കാരനായ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ എടുത്ത നീതിപൂർവകമായ നടപടികൾ അഭിനന്ദനാർഹംതന്നെ. ഒട്ടേറെ യുവജനങ്ങളിൽ, സിവിൽ സർവീസിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരിൽ പ്രത്യേകിച്ച്, പുതിയ ഒരാവേശം ജനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ ഒരു സ്വപ്നം കാണാതിരുന്നവർപോലും ശ്രീറാം മാതൃകയിൽ ആകാൻ ആഗ്രഹിച്ചുതുടങ്ങി. യുവതയുടെ ഈ സ്വപ്നം പൊലിഞ്ഞുവോ? ഇല്ലയെന്നാണ് എന്റെ അഭിപ്രായം.
കാരണം, തെറ്റുപറ്റിയതു ശ്രീറാമിനാണ്, ഐഎഎസിനോ സിവിൽ സർവീസിനോ അല്ല. ശ്രീറാം വിചാരണ ചെയ്യപ്പെടണം. തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടണം. ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ ഒരു തിരിച്ചറിവ് ഉണ്ടാകണമെന്നു കരുതുന്നു. പദവിക്കനുസരിച്ചുള്ള ധാർമിക ഔന്നത്യം വ്യക്തികൾക്കു സ്വയമായി ചേർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ, പദവിയുടെ മാറ്റിനെ അതു പ്രതികൂലമായി ബാധിക്കും.
യഥാർഥത്തിൽ ഇവിടെ പദവിക്കോ, സമൂഹത്തിനോ അല്ല പ്രശ്നം, മറിച്ച് പദവിയിൽ കയറിയ വ്യക്തിയുടെ തകരാറായി മാത്രം അതിനെ തിരിച്ചറിയണം. ശ്രീറാമിനു പിഴച്ചതുകൊണ്ട് ഐഎഎസുകാരെല്ലാം പിഴച്ചവരാണെന്നു വരുന്നില്ലല്ലോ. പദവിയിൽ ഇരിക്കുന്നയാൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ പദവിയുടെ മാറ്റിനെ അതു താത്കാലികമായി ബാധിക്കും; വ്യക്തിയെ ശാശ്വതമായും. എന്നാൽ, ഈ പിഴവുകൾ പരക്കെയായാൽ അതു വലിയ സാമൂഹിക തകർച്ചയുമാകും.
ഒരധ്യാപകനായി നിയമനം ലഭിച്ചയാൾ നാളിതുവരെയുണ്ടായിരുന്നതിനേക്കാൾ വലിയ ജാഗ്രത തന്റെ വ്യക്തിത്വത്തിന്റെ ധാർമിക സമഗ്രത കാത്തുസൂക്ഷിക്കുന്നതിൽ പുലർത്തണം. തിന്മയിലേക്കു മനുഷ്യന് ഒരു ചായ്വ് ഉണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമാവുകയും പ്രേരണകൾ ശക്തമാവുകയും ചെയ്യുന്പോൾ വൻകുഴിയിൽ പതിക്കുന്ന വീഴ്ചകൾ ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവ് വേണം. തന്നെ സമൂഹം ഏല്പിച്ചിരിക്കുന്നതും താൻ ഏറ്റെടുത്തതുമായ പൊതുചുമതലയുടെ പദവി കളങ്കിതമാകാൻ ഒരു നിമിഷത്തെ വീഴ്ച മതിയെന്നുള്ള ശ്രദ്ധയും ബോധ്യവും ജീവിത ദിനചര്യയുടെ ദിശാസൂചികയാകണം. വ്യക്തിജീവിതത്തിന്റെ സ്വകാര്യതയിൽപോലും ഈ ബോധ്യം പാഠമാകാതെ പോയാൽ അതു ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കും.
ഒരു ചെറുപ്രാണിക്കു വെടിപ്പായി തയാറാക്കപ്പെട്ടിരിക്കുന്ന സൂപ്പിനെ ഭക്ഷ്യയോഗ്യമല്ലാതാക്കാൻ കഴിയുമെന്നുള്ള ആപ്തവാക്യം എത്ര ശരിയാണ്. ഇവിടെ പ്രാണിയായത് അധാർമികവും നിയമവിരുദ്ധവുമായ ഒരു പ്രവൃത്തിയായിരുന്നു. ഇതു തകർക്കുന്നതു കേരളജനത പ്രതീക്ഷയർപ്പിച്ച ഒരു ഭരണനിർവഹണ ഉദ്യോഗസ്ഥന്റെ ഭാവിയും! നാളിതുവരെ താൻ ചെയ്ത ഒരു നല്ല കാര്യവും ഒരു നിമിഷത്തിന്റെ തകർച്ചയെയും അതിനു വഴിയൊരുക്കിയ തഴക്കദോഷങ്ങളെയും ന്യായീകരിക്കാൻ ഉതകുകയില്ല.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമല്ല, മുതിർന്നവർക്കും ഇതിൽനിന്നു ബോധപൂർവം പലതും പഠിക്കാനുണ്ട്. ആ പാഠങ്ങൾ ഗ്രഹിച്ചിരുന്നുവെങ്കിൽ! വ്യക്തിത്വത്തിന്റെ ധാർമിക അടിത്തറയോടൊപ്പം തന്റെ സമൂഹത്തോടും അതിന്റെ നീതിന്യായ വ്യവസ്ഥയോടുമുള്ള ബഹുമാനപൂർവമായ ഭയം, സാമൂഹിക ചുമതല നിർവഹിക്കുന്ന ഓരോ വ്യക്തിയെയും അധാർമികതയിൽനിന്നു സംരക്ഷിക്കും. എന്നാൽ, ഉയർന്ന പദവികളിൽ എത്തുംതോറും സമൂഹവും വ്യക്തികളും നൽകുന്ന ബഹുമാനാദരവുകൾ, ഒരുപക്ഷേ, അറിഞ്ഞോ അറിയാതെയോ ഈ നിയമവ്യവസ്ഥയോടും സമൂഹത്തോടുമുള്ള ആദരവിനെയും ഭയത്തെയും കുറയ്ക്കാൻ ഇടയാകും. രാഷ്ട്രീയ മേഖലയിലും ഉന്നത ഉദ്യോഗ, സൈനിക, പൗരോഹിത്യ പദവികളിലുമൊക്കെ നമ്മൾ കേട്ടുവരുന്ന വീഴ്ചകൾക്കു കാരണവും മറ്റൊന്നല്ല.
ഈ വീഴ്ചകൾ വ്യാപകമാവുകയും നിയമവ്യവസ്ഥയുടെ നടപടികളിൽനിന്ന് ഒഴിവാകാനുമുള്ള മെയ്വഴക്കവും പണക്കരുത്തും ആൾസ്വാധീനവും കാട്ടുകയും ചെയ്യുന്പോൾ പൊതുജനത്തിന്റെ തന്നെ പ്രതീക്ഷകൾക്കു മങ്ങലേൽക്കും. ഇവിടെ ജാഗ്രത പുലർത്താനുള്ള മാധ്യമങ്ങളുടെ നിഷ്പക്ഷവും ഉത്തരവാദിത്വപൂർണവുമായ പങ്ക് പ്രധാനപ്പെട്ടതുതന്നെ. മദ്യപിച്ചു വാഹനമോടിക്കരുതെന്നും അതു നിയമപരമായി കുറ്റകരമാണെന്നും ഒരു ഐഎഎസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. കൂടെയുണ്ടായിരുന്ന സഹയാത്രിക ഇത് ഓർപ്പിച്ചുവെന്നും റിപ്പോർട്ടുകളിൽനിന്നു മനസിലാകുന്നു.
പൊതുജനാരോഗ്യത്തിൽ മാസ്റ്റർബിരുദം സന്പാദിച്ചുവന്ന വ്യക്തി ഒരുപക്ഷേ, പഠിച്ചതെല്ലാം തലയിൽനിന്നു പ്രവർത്തനതലത്തിലേക്കു പകർത്താതിരുന്നതുകൊണ്ടുമായിരിക്കില്ല. മറിച്ച്, ഔന്നത്യത്തിന്റെ മാസ്മരികതയിൽ നഷ്ടപ്പെട്ടുപോകുന്ന പൗരബോധം ഇവിടെ വിനയായി. വാഹനം ഓടിക്കുന്പോൾ അപകടങ്ങൾ ഒഴിവാക്കാൻ ഏറെ ശ്രദ്ധയോടെ വാഹനം നിയന്ത്രിക്കണമെന്നതും ഒരു കാരണവശാലും മറ്റുള്ളവരുടെ ജീവനെ ഹനിക്കാൻ കാരണമാകരുതെന്നുമുള്ള പൗരബോധത്തിന്റെ അടിസ്ഥാനപാഠം എന്തുകൊണ്ട്, ഭരണനിർവഹണത്തിന്റെ ഉന്നതസ്ഥാനീയ വൃന്ദത്തിൽപ്പെട്ടയാൾ മറന്നുപോയി എന്നു നാം അതിശയിക്കും.
ധാർമികബോധം വ്യക്തിത്വത്തിൽ അടിസ്ഥാനപരമായി ചാലിച്ചുചേർക്കപ്പെടാതെപോയതാണു വില്ലനായത്. ധാർമികതയുടെ അടിവളം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ലാതെപോയി. സമൂഹത്തിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടെ ഗൗരവം കൂടുംതോറും ഈ ധാർമിക കരുത്തിനെ ശക്തമാക്കിയില്ലെങ്കിൽ ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടിവരും. വിദ്യാഭ്യാസകാലത്തും മനുഷ്യവ്യക്തിത്വത്തിന്റെ അടിസ്ഥാന രൂപീകരണ കാലയളവിലും ലഭിക്കേണ്ട അടിസ്ഥാന ധാർമികബോധം പഠിച്ചതുകൊണ്ടു മാത്രമാകില്ല, മറിച്ച് അതു പാലിക്കാനുള്ള സാമൂഹിക അന്തരീക്ഷം ഉറപ്പാക്കാനും ഏവരും ശ്രദ്ധിക്കണം.
സാമൂഹിക ചിന്തയുടെ ഉള്ളടക്കം ധാർമികതകൂടിയാകണം. പരസ്പരം നിരന്തരം പഴിചാരുന്ന രാഷ്ട്രീയ ശൈലിയും സാധാരണ മനുഷ്യരെ കഷ്ടപ്പെടുത്തുന്ന ഭരണനിർവഹണ രീതികളും ധാർമികതയെ പഴഞ്ചരക്കായി കാണാൻ കുട്ടികളെയും യുവജനങ്ങളെയും പ്രേരിപ്പിക്കുന്ന ഒത്താശകളും നിരുത്സാഹപ്പെടുത്തണം. അല്ലായെങ്കിൽ താരപരിവേഷത്തിൽ എത്താനും അതു പ്രകടിപ്പിക്കാനുമുള്ള ഓട്ടത്തിൽ അധാർമികതയുടെ കുഴികളും ചുഴികളും അവർ തിരിച്ചറിയാതെവരും. അതു തികച്ചും വിനാശകരമായിരിക്കും. പ്രവർത്തന നിരതനായിരുന്ന ബഷീറിനെപ്പോലെയുള്ള നിരപരാധികൾ അതിന് ഇരകളാകും; അവരുടെ കുടുംബങ്ങളും.
ഡോ. പി.സി. അനിയൻകുഞ്ഞ്