Sunday, July 28, 2019 1:22 AM IST
വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും അതിലേക്കു നയിക്കുന്ന യഥാർഥ മാറ്റത്തെ സ്വാധീനിക്കുന്നതിനുമായി എല്ലാവർഷവും ജൂലൈ 28-നു ലോക ഹൈപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് നിർമാർജനം എന്നതാണു പ്രമേയം.
കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ഇന്ത്യയിൽ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. അഞ്ചുതരം പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഉണ്ട്. എ, ബി, സി, ഡി, ഇ എന്നിവ കൂടാതെ മറ്റുപല വൈറസുകളും ഹെപ്പാറ്റിറ്റിസിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. സാധാരണരീതിയിൽ ഇവ അത്രകണ്ട് അപകടകാരിയല്ല. എന്നിരുന്നാലും 1-2 ശതമാനം രോഗികളിൽ ഗുരുതരമായ കരൾ തകരാറിലേക്കു നയിക്കുന്നു. ഗർഭിണികളിൽ ഹൈപ്പറ്റൈറ്റിസ് ഇ (എച്ച്ഇവി) വൈറസ് കൂടുതൽ അപകടകാരിയാണ്. പ്രത്യേകിച്ച് ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ പാരന്റൽ റൂട്ടിലൂടെ പകരുന്നു. മാത്രമല്ല ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലൂടെ വൈറസ് നശിപ്പിക്കാത്തതിനാൽ വിട്ടുമാറാത്ത (ക്രോണിക്) ഹെപ്പാറ്റിറ്റിസിലേക്കു നയിക്കുകയും ചെയ്യും.
ഇന്ത്യയിൽ 40 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണെന്നും 12 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് സി ബാധിതരാണെന്നും കണക്കാക്കപ്പെടുന്നു. ഗുരുതരമായ പകർച്ചവ്യാധി ആയതിനാൽ ഇതു രാജ്യത്തു വർധിച്ചുവരുന്നത് ആശങ്ക ഉളവാക്കുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ വിട്ടുമാറാത്ത കരൾരോഗങ്ങളായ സിറോസിസ് (കരൾ ചുരുങ്ങൽ), കരൾ കാൻസർ എന്നിവയിലേക്കു നയിക്കും. മറ്റു കാരണങ്ങളാൽ നിലനിൽക്കുന്ന കരൾ രോഗങ്ങൾ ഉള്ളവർക്കു ഹൈപ്പറ്റൈറ്റിസ് വൈറസ് അണുബാധ ഉണ്ടാകുന്പോൾ പെട്ടെന്ന് രോഗം വഷളാകും. ഇതു ഗുരുതരമായ കരൾരോഗത്തിന് കാരണമാകും.
വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ആരോഗ്യപരമായ പ്രധാന വെല്ലുവിളികളാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ഓരോ വർഷവും 4,10,000 മരണങ്ങൾ വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമാണ് സംഭവിക്കുന്നത്. ഇതിൽ 81 ശതമാനം പേരും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ വിട്ടുമാറാത്ത കരൾരോഗം മൂലവും. വൈറസ് വാഹകനായ ഒരാളുടെ രക്തമോ ശരീര ദ്രവ്യങ്ങളോ വഴിയോ ലൈംഗിക സന്പർക്കം മൂലമോ രോഗി ഉപയോഗിച്ച സൂചികൾ, സിറിഞ്ചുകൾ എന്നിവ വീണ്ടും ഉപയോഗിക്കുന്നതു വഴിയോ ഇതു പകരാം. അമ്മയിൽനിന്നു കുഞ്ഞിലേക്കും പകരാം. സൂചി പങ്കിടൽ കാരണം മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ എച്ച്സിവി സാധാരണമാണ്.
2030-ഓടെ ഹെപ്പറ്റൈറ്റിസ് ഇന്ത്യയിൽനിന്നു നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരി 24-ന് മുംബൈയിൽ ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ആരംഭിച്ചു. ഹെപ്പറ്റൈറ്റിസ് ബി, സി നിയന്ത്രണ വിധേയമാക്കാൻ ഫലവത്തായ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മൂന്നുമാസത്തെ ആന്റി വൈറൽ തെറാപ്പി ഉപയോഗിച്ച് എച്ച്സിവി അണുബാധയെ സുഖപ്പെടുത്താൻ കഴിയും. ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ദീർഘനാൾ മരുന്നുകൾ കഴിക്കേണ്ടിവരും.
പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ സ്ഥായിയായ ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ കരളിനെ തകരാറിലാക്കുന്നു. നല്ലൊരു വിഭാഗം രോഗികൾക്ക് അണുബാധയെക്കുറിച്ച് അറിയില്ല. ഇത് അണുബാധ പകരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ആന്റി വൈറൽ മരുന്നുകൾ എടുക്കാത്ത രോഗികൾക്കു സ്ഥായിയായ കരൾ രോഗങ്ങൾ ഉണ്ടാവുകയും 25 ശതമാനം രോഗികൾ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ മൂലം മരിക്കുകയും ചെയ്യുന്നു.
ഗുരുതരമായ അണുബാധയുടെ മിക്ക കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തവയാണ്. മാത്രമല്ല, ഇതു വിട്ടുമാറാത്ത അണുബാധയിലേക്കു നയിക്കുകയും ചെയ്യുന്നു. എച്ച്ബിവി അണുബാധ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ കാണിക്കുന്നു. അതായത് ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം (മഞ്ഞപ്പിത്തം), ഇരുണ്ട മൂത്രം, കടുത്ത ക്ഷീണം മുതലായവ.
വാക്സിനേഷന്റെ മൂന്നു ഡോസുകൾ എടുത്ത് ഹൈപ്പറ്റൈറ്റിസ് ബി തടയാൻ കഴിയും. ഇതു ഭൂരിപക്ഷം പേർക്കും ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകുന്നു. യൂണിവേഴ്സൽ എച്ച്ബിവി വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ സമൂഹത്തിലെ കരൾ കാൻസറിന്റെ തോത് ദീർഘകാലത്തേക്കു കുറയ്ക്കാൻ കഴിയും.
ഡോ. മാത്യു ഫിലിപ്പ്
(ലേഖകൻ കൊച്ചി ലിസി ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്റോളജി സീനിയർ കൺസൾട്ടന്റും ഗ്യാസ്ട്രോ എന്റോളജിസ്റ്റ് ആൻഡ് ഹെപ്പത്തോളജിസ്റ്റുമാണ്)