Tuesday, July 9, 2019 12:28 AM IST
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈമാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ഗവണ്മെന്റ് പുതിയ ദേശീയവിദ്യാഭ്യാസനയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂൾ, ഉപരിപഠന മേഖലകളിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ നയം. 400 കോടി രൂപ ഇതിനായി നീക്കിവച്ചിരിക്കുന്നു. കസ്തൂരിരംഗൻ അധ്യക്ഷനായുള്ള 484 പുറങ്ങളുള്ള സാമാന്യം വലിയ ഒരു ശാസ്ത്രീയ പഠനമാണ് ദേശീയ വിദ്യാഭ്യാസ നയം 2019. ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഒരു സമൂല അഴിച്ചുപണിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
രാജീവ് ഗാന്ധി അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിനുശേഷം ഇപ്പോഴാണ് ഒരു സമഗ്രവിദ്യാഭ്യാസ നയം പുറത്തിറങ്ങുന്നത്. വളരെ വിപുലമായ ഒരു പഠനമാകയാൽ അതിന്റെ വിശദാംശങ്ങളിലേക്കെല്ലാം ഇറങ്ങാൻ എളുപ്പമല്ല. പ്രത്യക്ഷത്തിൽ ഏറെ ആനുകൂല്യങ്ങൾ കുട്ടികൾക്കും വലിയ പ്രോത്സാഹനം അധ്യാപകർക്കും ലഭിക്കുന്നതുപോലെ തോന്നാം. അനേകം വിദഗ്ധരുടെ അധ്വാനഫലമായിട്ടാണ് ഈ നയരേഖ പുറപ്പെടുവിച്ചത് എന്നതിൽ സംശയമില്ല. ഇതിലെ വിവിധ ഭാഗങ്ങൾ തമ്മിൽ നല്ലബന്ധമുണ്ട്. ഇതെല്ലാം പറയുന്പോൾതന്നെ ഇതിലെ അടിസ്ഥാനപരമായ ഏതാനും ന്യൂനതകൾകൂടി എടുത്തുകാണിക്കാൻ ശ്രമിക്കുകയാണ്.
ഭാരതത്തിന്റെ സെക്കുലർമാനം പാടേ അവഗണിച്ചു
സെക്കുലറിസവും ബഹുസ്വരതയും ഭാരതത്തിന്റെ രണ്ടു ശ്വാസകോശങ്ങളാണ്. ഈ നയരേഖയിൽ സെക്കുലർ എന്ന പദം ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല. ഭാരതത്തിന്റെ സെക്കുലറിസം ഭരണഘടനാധിഷ്ഠിതമാണ്, അതിശ്രേഷ്ഠമായ ഒരു രാഷ്ട്രക്രമീകരണമാണ്, സന്പന്നമായ ഒരു ദാർശനികതയാണ്. എല്ലാ മത - ഭാഷ - വർഗ - വർണ വിഭാഗങ്ങളോടുമുള്ള തുല്യസമീപനമാണ്. മതനിരാസമോ മതവിദ്വേഷമോ അല്ല. പാശ്ചാത്യ സെക്കുലറിസത്തിൽ നിന്ന് ഏറെ വ്യത്യസ്തവുമാണ്.
സെക്കുലർ മാനം അവഗണിച്ചപ്പോൾ അവശേഷിക്കുന്നത് പാർട്ടിരാഷ്ട്രീയം ആണ്. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ശാപമാണു പാർട്ടി രാഷ്ട്രീയം. ഇന്ത്യയുടെ സെക്കുലർ മാനം മറന്നുകൊണ്ട് ഒരു സമഗ്രവിദ്യാഭ്യാസ നയത്തിനു രൂപം കൊടുക്കാനാവില്ല.
അവഗണിക്കപ്പെട്ട സെക്കുലറിസത്തിൽനിന്ന് ഇടുങ്ങിയ ദേശീയതയിലേക്ക്
ദേശീയത എല്ലാവരും പറയുന്ന ഒരു വാക്കാണ്. ഭരണഘടനയുടെ സെക്കുലർ മുഖം തള്ളിക്കളഞ്ഞിട്ടു പിന്നെ പറയുന്നതെല്ലാം ഇടുങ്ങിയ ദേശീയതയാണ്. ഇടുങ്ങിയ വർഗീയ- ഹൈന്ദവ ദേശീയതയാണ് ഇന്നു പറയപ്പെടുന്നതെല്ലാം. ഇത്തരം സമീപനത്തിൽ നിന്നുകൊണ്ടു വിദ്യാഭ്യാസ മേഖലയിൽ എന്ത് ആനുകൂല്യങ്ങൾ നൽകിയാലും ആത്യന്തികമായി രാജ്യവിരോധികളേയും രാഷ്ട്രീയ വിദ്യാർഥികളെയും ബൗദ്ധിക ക്രിമിനലുകളെയും മാത്രമേ രൂപപ്പെടുത്താൻ പറ്റൂ. കുലീനത്വമുള്ള ദേശീയത ജീവിക്കുന്ന ഒരു തത്വശാസ്ത്രമാണ്, ദേശീയബോധമാണ് ഒരുവന്റെ സ്വത്വം. സ്വന്തം രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുക എന്നതാണ് അതിന്റെ കാതൽ.
ജനാധിപത്യ ചിന്തകൾ മാനിക്കപ്പെടുന്നില്ല
ഭാരതത്തിന്റെ സെക്കുലറും ദേശീയവുമായ ഘടനയ്ക്കു മങ്ങലേല്പിക്കുന്പോൾ അതു സ്വാഭാവികമായും ചെന്നെത്തുന്നത് ജനാധിപത്യ വികലതയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായി നമ്മൾ നില്ക്കുന്പോൾ ലോക രാഷ്ട്രങ്ങൾക്കു തന്നെ നമ്മൾ ക്ലാസുമുറി ആകേണ്ടതാണ്. ഭാരതമെന്ന ക്ലാസ് മുറിയിൽ ഇരുന്നു പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റനേകം രാജ്യക്കാരുണ്ട്. വിദേശ രാജ്യങ്ങളിലെ കുട്ടികളെ ഇന്ത്യയിൽ കൊണ്ടുവന്നു ഗവേഷണം നടത്തണം എന്നു നയരേഖ പറയുന്നു. അതിനായി സ്റ്റഡി ഇൻ ഇന്ത്യ എന്ന പരിപാടിയും ബജറ്റിൽ പ്രഖ്യാപിച്ചു.
എന്നാൽ, ഇവിടത്തെ നമ്മുടെ അവസ്ഥ എന്താണെന്നു നമ്മൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. അടിസ്ഥാന ദാർശനികതയിൽ നിന്നു നമ്മൾ മാറിപ്പോയാൽ പിന്നെ നമ്മൾ ഒന്നും പഠിപ്പിക്കാൻ ഇല്ലാത്തവരെപോലെയാകും. ഡെമോക്രാറ്റിക് മൂല്യങ്ങളിൽ നമ്മൾ ഏറെ വളരേണ്ടതും ആഴപ്പെടേണ്ടതുമാണ്. ഡെമോക്രസിയിൽ വളരുക എന്നത് ഒരു തുടർപരിശീലനമാണ്.
ന്യൂനപക്ഷാവകാശങ്ങളെ അവഗണിച്ചു
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യമാണ് മൈനോരിറ്റി റ്റൈറ്റ്സ് - ന്യൂനപക്ഷാവകാശങ്ങൾ. ഭാരതത്തിന്റെ മത - ഭാഷ - ബഹുസ്വരത ഈ നയരേഖ പരിഗണിച്ചിട്ടില്ല. രാജ്യത്തെ ക്രൈസ്തവ - മുസ്ലിം മത വിഭാഗത്തിന്റെ വിദ്യാഭ്യാസ സംഭാവനകളെ പാടേ മറന്നിരിക്കുകയാണ്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള ഭാരതത്തിലെ വിദ്യാഭ്യാസം നമുക്കു ചിന്തിക്കാൻ പോലും പറ്റുന്നതല്ല. ഭാരതത്തിലെ ബഹുസ്വരതയെ (diversity) പരിഗണിക്കാതെയുള്ള വിദ്യാഭ്യാസം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സെക്കുലർ മാനത്തെ അവഗണിച്ചുകൊണ്ട് ഭാരതത്തിന്റെ ബഹുസ്വരതയെക്കുറിച്ച് പറയാനാവില്ല. ബഹുസ്വരത പ്രത്യേകിച്ച് മത - ഭാഷാ മേഖലകളിൽ ഇല്ലാതാക്കുന്പോൾ ഇന്ത്യ എന്ന മഹത്തായ പാരന്പര്യമാണ് നഷ്ടപ്പെടുന്നത്.
മതന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ടു മൂല്യപട്ടിക നിരത്തുന്നതിൽ അർഥമില്ല
കുട്ടികൾ പഠിക്കേണ്ട മൂല്യങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്തിയിട്ടുണ്ട്. അവ മിക്കവയും സാങ്കല്പികമായുള്ളതും ഹൈന്ദവ പാരന്പര്യങ്ങളോടു മാത്രം ബന്ധപ്പെട്ടവയുമാണ്. എന്തുകൊണ്ടാണു ഭാരതത്തിന്റെ പൊതുവായ ഒരു വിദ്യാഭ്യാസ നയരേഖയിൽ ക്രൈസ്തവ - ഇസ്ലാമിക - മതമൂല്യങ്ങളെക്കുറിച്ചു പറയാൻ ഭയപ്പെടുന്നത്? ഈ രാജ്യത്തെ മൂല്യബോധത്തോടുകൂടി ജീവിക്കാൻ പഠിപ്പിക്കുന്നതിൽ മത ന്യൂനപക്ഷക്കാർ വഹിക്കുന്ന പങ്ക് ആർക്കാണ് അറിയാൻ പാടില്ലാത്തത്. പുതിയ നയരേഖ പറയുന്ന വിധത്തിലുള്ള ക്ലാസ്മുറികളിൽ ഇരിക്കുന്ന ക്രൈസ്തവ - മുസ്ലിം കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?
അതിമഹത്തായ ഒരു രാജ്യത്തെ ചെറിയ സ്ഥാപനങ്ങളെ വലിയ സ്ഥാപനങ്ങളിൽ ലയിപ്പിച്ച് കാന്പസുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം ഈ വിദ്യാഭ്യാസ നയത്തിൽ എടുത്തുപറയുന്പോൾ ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു സ്ഥാപനങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് ആശങ്കാജനകമാണ്. ഏകപക്ഷീയമായി കണ്ടുകൊണ്ടു മൂല്യാധിഷ്ഠിത വിദ്യാഭ്യാസമോ ഹ്യൂമനിസമോ പോലും വളർത്താനാവില്ല. ബഹുസ്വരത നഷ്ടപ്പെടുന്ന ഭാരതത്തെ വിദേശികൾ പോലും ഇഷ്ടപ്പെടുകയില്ല. മാതൃക വായനയ്ക്കായി നിശ്ചയിച്ചുകൊടുത്തിരിക്കുന്ന മേഖലയിലും ഈ പോരായ്മകളുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നത് അപകടകരമാണ്. ഭൂരിപക്ഷവും ഏകപക്ഷീയമായ രീതിയിൽകൂടി വഴിമാറി ഓടി നാശത്തിൽപെടരുത്.
പ്രത്യയശാസ്ത്രത്തിനുവേണ്ടി മാത്രം ആവരുത് വിദ്യാഭ്യാസം
പ്രത്യയശാസ്ത്രങ്ങളുടെ അതിപ്രസരം ഇന്നു കലാലായങ്ങളിൽ ഏറെയുണ്ട്. ഒരു വശത്തുകൂടി ഒരുതരം അക്കാദമിക് അത്തെയ്സം (നിരീശ്വരത്വം) കടന്നുകൂടുന്നു. മറുവശത്തുകൂടി മതവർഗീയത സ്ഥാനം പിടിക്കുന്നു. ഇതിനിടയിൽ കിടന്നു കുട്ടികൾ വിഷമിക്കുകയാണ്. അവരുടെ പ്രദേശികഭാഷകളും പാരന്പര്യങ്ങളും മതമൂല്യങ്ങളും എല്ലാം നഷ്ടപ്പെടുന്നു. ഒരു യഥാർഥ ഇന്ത്യാക്കാരനായി ഇന്ത്യയിലെ ഏതു കുട്ടിക്കും ക്ലാസിൽ ഇരിക്കാനുള്ള അവസരമുണ്ടാകണം. അതിനു സെക്കുലർ, ഡെമോക്രാറ്റിക്, നാഷണൽ, പ്ല്യൂറൽ (ബഹുസ്വരത) ഇന്ത്യക്കു മാത്രമേ കഴിയൂ.
ഭൂരിപക്ഷാവകാശങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, സമുദായങ്ങൾ, പാരന്പര്യങ്ങൾ, പ്രാദേശികത്വം എല്ലാം കുട്ടികൾ പഠിക്കട്ടെ. ഇന്ത്യക്കാരാകട്ടെ. കുട്ടികളെ രാഷ്ട്രീയ വിദ്യാർഥികളോ വർഗീയവിദ്യാർഥികളോ ആക്കാതെ ഭാരതത്തിന്റെ ബഹുസ്വരതയുടെ അപ്പസ്തോലന്മാരാക്കാനുള്ള നയം കൊണ്ടുവരണം. സൗമ്യതയും മാന്യതയും കൈമുതലായുള്ള യുവ തലമുറയെയാണ് നമുക്ക് ആവശ്യം. മറിച്ചുള്ള സമീപനങ്ങളെല്ലാം കുട്ടികളിൽ ഒരുതരം ശൂന്യത ജനിപ്പിക്കും. ഇന്ത്യയിലെ ഒരു കലാലയത്തിലും ഏതു മതവിഭാഗത്തിൽ പെട്ടവർക്കും ഒരു അനാഥത്വം തോന്നരുത്. മാതൃരാജ്യത്ത് ഒരു കുട്ടിപോലും അവഗണിക്കപ്പെടരുത്.
ഭാരതത്തിന്റെ അതിസന്പന്നമായ വിദ്യാഭ്യാസ പൈതൃകത്തെ ആഗോളവത്കരണത്തിന്റെ ഉപകരണമായും തെറ്റായ ദേശീയതയുടെ ക്ലാസുമുറികളായും രൂപാന്തരപ്പെടുത്തരുത്. ഒരു ഈടുറ്റ കേന്ദ്രീകൃത കോർപറേറ്റ് രേഖ പോലെയാണു നയരേഖ നീളുന്നത്. ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ ബഹുസ്വരതയാണ്. ഈ വൈവിധ്യം നഷ്ടപ്പെടുന്പോൾ പാശ്ചാത്യവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കും നമ്മളും ചെന്നുവീഴുന്നു.
നയരേഖയ്ക്ക് ഉള്ളിലേക്ക്
മുകളിൽ പറഞ്ഞ ലെൻസിലൂടെ നാം ഈ നയരേഖയെ വായിക്കുന്പോൾ നമുക്കു തൃപ്തികരമല്ലാത്ത പല നയ സമീപനങ്ങളും ഇതിൽ ഉണ്ടാകാം. ഓരോ കുട്ടിയുടെയും ആദ്യകാല വിദ്യാഭ്യാസ(ECCE - Early Childhood Care and Education ) ത്തെക്കുറിച്ച് വലിയ കരുതൽ കാണിക്കുന്നുണ്ട്. മൂന്നു വയസിൽ താഴെയുള്ള കുട്ടികളേയും പരിഗണനയിൽ എടുത്തിട്ടുണ്ട് (Pre - School). ഭാരതത്തിലെ എല്ലാ കുട്ടികൾക്കും 3 - 18 വരെ വിദ്യാഭ്യാസാവകാശം (RTE - Right to Education) പറഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്. നിലവിൽ ഉള്ളതിലുള്ള വളർച്ചയുമാണ്. പക്ഷേ മൂന്നുവർഷം മാത്രമുള്ള കുട്ടികളെ വളരെ ഏകപക്ഷീയമായ ഒരു തീവ്രമതരാഷ്ട്രീയ ദേശീയതയിൽ വേരുന്നിയ വിദ്യാഭ്യാസ ക്രമത്തിലേക്ക് കൊണ്ടുവരുന്നത് അത്ര അഭിലഷണീയമായിരിക്കുകയില്ല.
അതുപോലെതന്നെ സ്കൂളുകളെയെല്ലാം വലിയ സ്കൂൾ കോർപറേറ്റും കാന്പസും ആക്കിമാറ്റാനുളള ശ്രമം വിദ്യാഭ്യാസമേഖലയെ ഒരുതരം കോർപറേറ്റ് വത്കരണത്തിലേക്ക് നയിക്കും. രാജ്യത്തെ വിദ്യാഭ്യാസത്തെ അതിന്റെ സാധാരണ മാനത്തിൽ നിന്നും പ്രാദേശിക തനിമയിൽ നിന്നുമെല്ലാം പറിച്ചുനടുന്നത് പൊതു സമൂഹത്തിനു വലിയ നഷ്ടമാണ്. ഘടനാപരമായ പുനഃക്രമീകരണത്തിനുള്ള പ്രയത്നം ഒരു പരിധിവരെ നല്ലതാണ്. പാഠ്യപദ്ധതിയും ഉപപാഠ്യപദ്ധതികളും പാഠ്യേതര പദ്ധതികളും തമ്മിലുള്ള അകലം കുറച്ച് ഇഴയടുപ്പം സ്ഥാപിക്കാനുള്ള പരിശ്രമം തരക്കേടില്ലാത്തതാണ്.
അധ്യാപക പരിശീലനത്തിനും ഗുണമേന്മ നിലവാരത്തിനും വേണ്ടി ഏറെ വാദിക്കുന്നുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ വിഭാഗത്തിലും വലിയ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അടിസ്ഥാനപരമായി ചിന്തിച്ചാൽ ഇവിടെ എല്ലാം ഒരു കോർത്തിണക്കൽ ഫിലോസഫിയുടെ കുറവുണ്ട്. പഴയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ ഒഴിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മൗലികചിന്തകൾ ഇവയിൽ ഏറെ ഇല്ലെന്നുമുള്ള വിമർശനങ്ങൾ ഏറെ ഉയർന്നുവരുന്നുണ്ട്.
വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് യൂണിവേഴ്സിറ്റികളിൽ ഗവേഷണത്തിന് ഏറെ പ്രധാന്യമുണ്ട്. ഗവേഷണത്തിനുള്ള മുൻഗണനയും അതിനുള്ള പുനഃക്രമീകരണവും ഈ നയരേഖയിൽ കാണാം. ഇതിലേക്കായി ഒരു അപ്പെക്സ് ബോഡി പുതിയതായി നിർദേശിക്കപ്പെട്ടിരിക്കുന്നു- ദേശീയ ഗവേഷണ ഫൗണ്ടേഷൻ ( NRF - National Research Foundation). സമസ്തമേഖലകളിലും ഗവേഷണം പ്രധാനപ്പെട്ടതാണ്. പക്ഷേ നമ്മുടെ നിലവിലുള്ള പല സർവകലാശാലകളിലും ഗവേഷണ നിലവാരം കുറഞ്ഞു. തനിമയും ആഴവുമുള്ള വിഷയങ്ങളിൽ ഗവേഷണം നടക്കുന്നില്ല.
വാസ്തവത്തിൽ ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ മാത്രം പോരാ എല്ലാ രംഗങ്ങളിലും ഗവേഷണം നടത്തേണ്ടതാണ്. ചിലപ്പോൾ നമുക്ക് ഒരു പ്രാദേശിക വിഷയത്തിൽ നിന്നാകാം വലിയ കണ്ടുപിടിത്തങ്ങളിലേക്കു നീങ്ങാനാവുന്നത്. ഗവേഷണം ഗ്രാസ് റൂട്ട് തലത്തിൽ ആരംഭിക്കണം. ഗവേഷണത്തിനായി മാറ്റിവച്ചിരിക്കുന്നത് ദേശീയ വരുമാനത്തിന്റെ വെറും 2.7 ശതമാനമാണ്. സംസ്ഥാനങ്ങളിൽ സ്വകാര്യ കല്പിത സർവകലാശാലകൾക്ക് അനുമതിയും സ്വാതന്ത്ര്യവും നൽകുകയാണ് വേണ്ടത്.
കൂടാതെ എല്ലാ വിദ്യാഭ്യാസ മേഖലകളെയും കൂട്ടിയോജിപ്പിക്കുന്ന ഒരു റെഗുലേറ്റർ ബോഡിയെ നിർദേശിച്ചിരിക്കുന്നു- രാഷ്ട്രീയ ശിക്ഷാ ആയോഗ്. ഇതു സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും പുതിയ ഉൾക്കാഴ്ചകൾ വിദ്യാഭ്യാസ രംഗത്തു നൽകാനുമായിട്ടാണ് ഉദേശിക്കപ്പെട്ടിരിക്കുന്നത്. വാസ്തവത്തിൽ വിദ്യാഭ്യാസരംഗത്ത് ഒരുപിടി വിജിലൻസ് സംവിധാനങ്ങൾ, അധികാരം കൂടിയതും കുറഞ്ഞതും, നിലവിലുണ്ട്- യുജിസി, എംസിഐ, എഐസിടിഇ, എൻസിഇആർടി, എൻസിഎഫ്ടിഇ, സിബിഎസ്ഇ തുടങ്ങിയവ. ഇവയെ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഇവ ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കുന്പോൾ പുതുതായി കൊണ്ടുവരുന്ന പ്രസ്ഥാനങ്ങളെല്ലാം വിജയിക്കും എന്നു കരുതാനാവില്ല. വിജയിക്കാൻ പാടില്ലെന്നില്ല. ഈ പുതിയ സംവിധാനങ്ങൾ അസാധാരണമായ കേന്ദ്രവത്കരണത്തിന്റെയും കോർപറേറ്റ് വത്കരണത്തിന്റെയും ഭാഗമായിട്ടുമാത്രമാണ് കാണാൻ കഴിയുക. എല്ലാവരെയും ഏതോഒന്നിന്റെ കീഴിൽ കൊണ്ടുവരിക എന്ന രാഷ്ട്രീയ തന്ത്രമാണ് ഇതിന്റെ പിന്നിൽ.
നിലവിലുള്ള സർവകലാശാലകളെയും അതിനെ നയിക്കുന്ന സംവിധാനങ്ങളെയും ശക്തിപ്പെടുത്തുകയാണ് ഉത്തമമായ മാർഗം. അവയെ എല്ലാം ശീതികരിച്ചും അവഗണിച്ചും നമുക്കു മുന്നേറാൻ കഴിയും എന്നു കരുതുന്നത് ഏറെ അപകടകരമാണ്. എല്ലാ അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ ഒരുപോലെ ശേഖരിക്കാൻ വേണ്ടിയുള്ള ഓൺലൈൻ സംവിധാനത്തിന്റെയും പ്രസക്തിയും പ്രായോഗികതയും ആലോചിക്കേണ്ടതാണ്.
ഉദാരകലകൾക്കും സുകുമാരകലകൾക്കും നൽകുന്ന പ്രാധാന്യം നല്ലതാണ്. ഇവിടെയും സെക്കുലർ ഇന്ത്യയുടെ സന്പന്നമായ കലാമുഖം അവതരിപ്പിക്കപ്പെടണം. സാങ്കേതിക വിദ്യയിലുള്ള മികവിനോടുചേർന്ന് കുട്ടികളുടെ കലാപരമായ കഴിവുകളും വളർത്തുന്നത് ശ്ലാഘനീയമത്രേ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്