Thursday, July 4, 2019 2:31 AM IST
സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറാമത് ബജറ്റാണ് നാളെ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. മേയ് 31ന് നോർത്ത് ബ്ലോക്കിലെത്തിയ നിർമല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബജറ്റിന്റെ പണിപ്പുരയിലേക്കു കടന്നത്. ജൂൺ 11 മുതൽ ഇടതടവില്ലാത്ത ചർച്ചകൾക്കും വിശകലനങ്ങൾക്കുംശേഷം 21ന് ഹൽവ ആഘോഷവും പൂർത്തിയാക്കിയാണ് നിർമലയുടെ കന്നി ബജറ്റ് അച്ചടിക്കു തയാറായത്. നിർമലയെ കൂടാതെ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യവും ബജറ്റിന് മേൽനോട്ടം വഹിച്ചു. ഫിനാൻസ് സെക്രട്ടറി സുബാഷ് ചന്ദ്ര ഗാർഗ്, എക്സ്പെൻഡിച്ചർ സെക്രട്ടറി ഗിരീഷ് ചന്ദ്ര മുർമു, റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡ, ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി അതാനു ചക്രബർത്തി, ഫിനാൻഷൽ സർവീസ് സെക്രട്ടറി രാജീവ് കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.
ആദ്യ ബജറ്റ് ഷണ്മുഖം ചെട്ടിയുടേത്
1947 നവംബർ 26ന് ആർ.കെ. ഷണ്മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിൽ 1860 ഏപ്രിൽ ഏഴിന് ജയിംസ് വിത്സൺ ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യൻ വൈസ്രോയിയുടെ ഉപദേശക സമിതി അംഗമായിരുന്ന ജയിംസ് വിത്സൺ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെയും ദ ഇക്കണോമിസ്റ്റ് എന്ന മാസികയുടെയും സ്ഥാപകൻ കൂടിയാണ്. ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷമുള്ള ആദ്യ ബജറ്റ് അവതരണം നടത്തിയത് മലയാളിയായ ജോൺ മത്തായിയാണ്. ആദ്യ റെയിൽവേ മന്ത്രികൂടിയായ ജോൺ മത്തായി രണ്ട് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്, പത്തെണ്ണം. പി. ചിദംബരം ഒമ്പതും പ്രണാബ് മുഖർജി എട്ടും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 1964, 1968 വർഷങ്ങളിൽ മൊറാർജി ദേശായി തന്റെ ജന്മദിനമായ ഫെബ്രുവരി 29നാണ് ബജറ്റ് അവതരിപ്പിച്ചത്. 1971 മുതൽ 1975 വരെ ഇന്ദിരാഗാന്ധി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് റാവു ചൗഹാനും സി.ഡി. ദേശ്മുഖും ഡോ. മൻമോഹൻ സിംഗും ഏഴ് ബജറ്റുകൾ അവതരിപ്പിച്ചു. അഞ്ച് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചവർ ഡോ. മൻമോഹൻ സിംഗും യശ്വന്ത് സിൻഹയുമാണ്. രണ്ടുതവണ ധനമന്ത്രിയായിരുന്ന ടി.ടി. കൃഷ്ണമാചാരി ആറ് ബജറ്റുകളാണ് അവതരിപ്പിച്ചത്.
1999വരെ വൈകുന്നേരം
1999വരെ ബ്രിട്ടീഷ് പാരമ്പര്യപ്രകാരം ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം അഞ്ചിനാണ് ബജറ്റ് അവതരിപ്പിച്ചുപോന്നത്. യശ്വന്ത് സിൻഹയാണ് രാവിലെ 11ന് ബജറ്റ് അവതരണം നടത്തിയത്. പിന്നീട് ഈ രീതി തുടർന്നു. 2017ൽ അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് ബജറ്റവതരണം തുടങ്ങി. 92 വർഷമായി തുടർന്നുപോന്ന പ്രത്യേക റെയിൽ ബജറ്റ് ഉപേക്ഷിച്ചതും അരുൺ ജയ്റ്റ്ലിയാണ്.
ആർ.കെ. ഷണ്മുഖം ചെട്ടി അവതരിപ്പിച്ച ആദ്യബജറ്റിന് 39 ഖണ്ഡികകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരുൺ ജയ്റ്റ്ലി 2014ൽ അവതരിപ്പിച്ചതാണ് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ്. 253 ഖണ്ഡികകളുണ്ടായിരുന്ന ആ ബജറ്റ് അവതരിപ്പിക്കാൻ രണ്ട് മണിക്കൂറും പത്ത് മിനിറ്റുമെടുത്തു. പ്രണാബ് മുഖർജി അവതരിപ്പിച്ച ബജറ്റുകൾക്ക് ശരാശരി 202 ഖണ്ഡികകളുണ്ടായിരുന്നു. 1982ൽ ഒരു മണിക്കൂർ 35 മിനിറ്റെടുത്ത് ബജറ്റവതരിപ്പിച്ച പ്രണാബ് മുഖർജിയെക്കുറിച്ച് "ഉയരം കുറഞ്ഞ ധനമന്ത്രി നീളംകൂടിയ ബജറ്റ് പ്രസംഗമാണ് നടത്തിയത്' എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അഭിപ്രായപ്പെട്ടത്.
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ആർ. വെങ്കട്ടരാമൻ, എച്ച്.എം. പട്ടേൽ, ജസ്വന്ത് സിംഗ്, വി.പി. സിംഗ്, സി. സുബ്രഹ്മണ്യം, ലിയാഖത്ത് അലിഖാൻ, കെ.സി. നിയോഗി, സചീന്ദ്ര ചൗധരി, ചൗധരി ചരൺ സിംഗ്, എൻ.ഡി. തിവാരി, മധു ദന്താവതെ എന്നിവരും ധനമന്ത്രിമാരായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയലായിരുന്നു ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
ഹൽവ സത്കാരവും കോട്ടവാതിൽ സുരക്ഷയും
ബജറ്റ് പണികൾ പൂർത്തിയായാൽ അച്ചടിക്കു വിടുന്നതിനു മുമ്പ് ഹൽവ സത്കാരം നടത്തുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ജൂൺ 21ന് നിർമല സീതാരാമൻതന്നെ ഹൽവ സത്കാരത്തിനു നേതൃത്വം നൽകുകയും ചെയ്തു. ധനമന്ത്രാലയത്തിൽത്തന്നെ തയാറാക്കുന്ന ഹൽവ മുഴുവൻ ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യും. അവതരണത്തിനു പത്തു ദിവസം മുമ്പാണ് സാധാരണയായി അച്ചടി തുടങ്ങുന്നത്.
1950വരെ രാഷ്ട്രപതിഭവനിലെ പ്രസിലായിരുന്നു ബജറ്റ് അച്ചടിച്ചിരുന്നത്. ആ വർഷം ചില വിവരങ്ങൾ ചോർന്നതായി ആരോപണമുയർന്നതിനെത്തുടർന്ന് ഡൽഹിയിലെ മിന്റോ റോഡിലെ സർക്കാർ പ്രസിലേക്ക് അച്ചടി മാറ്റി. 1980 വരെ അവിടെയായിരുന്നു പ്രിന്റിംഗ്. പിന്നീട് ധനമന്ത്രാലയം സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിന്റെ അടിനിലയിലുള്ള രണ്ട് പ്രസുകളിലായാണ് അച്ചടിക്കുന്നത്. ബജറ്റ് തയാറായാൽപ്പിന്നെ നിർമാണത്തിലും അച്ചടിയിലും പങ്കാളികളാകുന്ന ആർക്കും നോർത്ത് ബ്ലോക്ക് വിട്ടുപോകാനാകില്ല. ഉന്നത ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാമെങ്കിലും മറ്റു ജീവനക്കാരെല്ലാം അവിടെത്തന്നെ താമസിക്കണം. വീട്ടുകാരോടടക്കം ആരുമായും ഫോണിലൂടെപ്പോലും സമ്പർക്കം പാടില്ല. മൊബൈൽ ജാമറുകൾ സ്ഥാപിക്കും.
എല്ലാ കംപ്യൂട്ടറുകളിൽനിന്നും ഇ-മെയിൽ ബ്ലോക്ക് ചെയ്യും. സൈബർ ആക്രമണം ഉണ്ടാകാതിരിക്കാൻ പ്രസിനോടു ചേർന്ന മേഖലയിലെ കംപ്യൂട്ടറുകൾ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ സെർവറിൽനിന്നുള്ള ബന്ധം വിഛേദിക്കുകയും ചെയ്യും. മാധ്യമപ്രവർത്തകർക്കടക്കം ആർക്കും പരിസരത്തുപോലും പ്രവേശനവുമില്ല. കർശന സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതു വരെ നിയന്ത്രണങ്ങളും സുരക്ഷയും തുടരും. മന്ത്രിസഭാംഗങ്ങൾക്കു പോലും അവതരണത്തിന് പത്ത് മിനിറ്റ് മുമ്പുമാത്രമാണ് ഉള്ളടക്കം ലഭിക്കുക.
സി.കെ. കുര്യാച്ചൻ