Tuesday, July 2, 2019 10:36 PM IST
നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണല്ലോ. തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിലൂടെ വിശ്വാസം സ്വീകരിച്ച പൂർവികന്മാർ നമുക്കു കൈമാറിത്തന്ന വിശ്വാസത്തിന്റെ വെളിച്ചം കൂടുതൽ പ്രകാശിപ്പിക്കാൻ കടപ്പെട്ടവരാണ് നാമെല്ലാവരുമെന്ന് ദുക്റാന തിരുനാൾ ഓർമപ്പെടുത്തുന്നു.
"എന്റെ കർത്താവേ എന്റെ ദൈവമേ’
ഗാഗുൽത്തായിൽ രക്തം ചിന്തിയവനിലുള്ള വിശ്വാസത്താൽ പ്രേരിതനായി മൈലാപ്പൂരിൽ തോമാശ്ലീഹ സ്വന്തം രക്തം ചിന്തി മരണം കൈവരിച്ചതുമുതലാണ് മിശിഹായുടെ സഭ നമ്മുടെയിടയിൽ വളർന്നുതുടങ്ങിയത്. ""അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം''(യോഹ 11:16) എന്ന ശ്ലീഹായുടെ വാക്കുകൾ ഈശോയുമായുള്ള ആഴമായ സൗഹൃദത്തിൽനിന്ന് ഉടലെടുത്തതാണ്. ഈശോയെ കൂടുതൽ അറിയാനും കുടുതൽ സ്നേഹിക്കാനും ആഗ്രഹിച്ച ശ്ലീഹായുടെ ആത്മാർഥത നിറഞ്ഞുനിൽക്കുന്ന സമീപനം സുവിശേഷത്തിൽ പലയിടങ്ങളിലും കാണുന്നുണ്ട്. ""കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെയറിയും?'' (യോഹ 14:5) എന്ന ചോദ്യവും ഈശോമിശിഹായെ ഏറ്റവും അടുത്തനുഗമിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയാണ് പ്രകടമാക്കുന്നത്.
താൻ സ്ഥലത്തില്ലാതിരുന്നപ്പോൾ മറ്റുള്ളവർക്കു നൽകപ്പെട്ട ഉത്ഥിതന്റെ ദർശനം തനിക്കും ലഭിക്കണമെന്ന തീവ്രമായ ആഗ്രഹവും ""അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ കാണുകയും അവയിൽ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല'' (യോഹ 20:25) എന്ന ശാഠ്യവും തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ വലിയ ഏറ്റുപറച്ചിലായിരുന്നു. ഇപ്രകാരം, ഈശോമിശിഹായോടുള്ള വ്യക്തിപരമായ സ്നേഹവും അടുപ്പവും ഹൃദയത്തിൽ സൂക്ഷിച്ച തോമാശ്ലീഹാ, തന്റെ ഗുരുവിൽ ഉത്ഥിതന്റെ അടയാളങ്ങൾ കണ്ട പ്പോൾ നടത്തിയ "എന്റെ കർത്താവേ എന്റെ ദൈവമേ'(യോഹ 20:28) എന്ന വിശ്വാസ പ്രഖ്യാപനം, അദ്ദേഹത്തിന്റെ സ്നേഹവും തീക്ഷ്ണതയും പ്രകടിപ്പിക്കുന്നതായിരുന്നു.
തോമാശ്ലീഹായെന്ന ധീരപ്രേഷിതൻ
തന്റെ ഗുരുവിനോടുള്ള സ്നേഹവും അടുപ്പവും പരസ്യജീവിതകാലത്തെ സാധാരണ അനുഭവങ്ങളുടെ പരിമിതികൾ കടന്ന് ഉത്ഥാനാനുഭവത്തിലെത്തിയപ്പോഴാണു തോമാശ്ലീഹായിലെ പ്രേഷിതൻ രൂപപ്പെടുന്നത്. പലസ്തീനായിൽനിന്ന് കൊടുങ്ങല്ലൂർ വഴി, വിവിധ സ്ഥലങ്ങൾ കടന്ന് മൈലാപ്പൂരിൽ അവസാനിച്ച തോമാശ്ലീഹായുടെ പ്രേഷിതയാത്ര ആധുനിക സമൂഹത്തിന്റെ വിശാലവഴികളിലൂടെ തുടരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ വെല്ലുവിളികളും അതിന്റെ ഫലമായ രക്തസാക്ഷിത്വവും നമ്മുടെ സുവിശേഷപ്രചാരണ സംരംഭങ്ങളിൽ കാലാനുസൃതമായി പ്രതിഫലിക്കണം.
ഏതൊരു പ്രേഷിതപ്രവർത്തനവും ആത്മാർത്ഥതയോടെ ഏറ്റെടുക്കുകയും പ്രതിബദ്ധതയോടെ തുടരുകയും ചെയ്യണമെങ്കിൽ അയച്ചവനോടുള്ള ബന്ധവും വിശ്വസ്തതയും സജീവമായി നിലനിർത്തണം. ആധുനികസമൂഹത്തിന്റെ പ്രായോഗികസംസ്കാരത്തിൽ, ചില തത്ത്വചിന്തകളും ദൈവശാസ്ത്ര സമീപനങ്ങളും ഈ വിശ്വസ്തതയ്ക്ക് എതിരായി നിൽക്കുന്നുണ്ട്. ഈശോയുടെ രക്ഷാകരദൗത്യം തങ്ങളോടുതന്നെയും വിശ്വാസിസമൂഹത്തോടും പൊതുസമൂഹത്തോടും ഫലപ്രദമായി പ്രഘോഷിക്കാൻ എല്ലാ സഭാംഗങ്ങൾക്കും സാധിക്കണം.
വർത്തമാനകാലത്തിൽ സഭയുടെ പ്രേഷിത സ്വഭാവത്തെയും ദൗത്യത്തെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ശ്രദ്ധാലുവാണ്. യുവജനങ്ങൾക്കുവേണ്ടി റോമിൽ നടന്ന പ്രത്യേക സിനഡിനുശേഷം പുറത്തിറക്കിയ "ക്രിസ്തു ജീവിക്കുന്നു' (Christus vivit) എന്ന അപ്പസ്തോലിക പ്രബോധനം മാർപാപ്പയുടെ ലോകത്തോടുള്ള ശക്തമായ സുവിശേഷ പ്രഘോഷണമാണ്. ഈ അപ്പസ്തോലിക പ്രബോധനത്തിൽ ഏതൊരു ക്രൈസ്തവനും വിശ്വസിക്കേണ്ടതും ജീവിക്കേണ്ടതും പ്രഘോഷിക്കേണ്ട തുമായ മൂന്ന് സത്യങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദൈവം നിന്നെ സ്നേഹിക്കുന്നു, ക്രിസ്തുവാണു രക്ഷകൻ, ക്രിസ്തു ജീവിക്കുന്നു എന്നിവയാണു മാർപാപ്പ ലോകത്തോട് പ്രഘോഷിക്കുന്ന സുവിശേഷ സത്യങ്ങൾ.
ഉപഭോഗ മരണസംസ്കാരങ്ങൾ ആധുനിക മനുഷ്യന്റെ നിഷേധാത്മകതയെ വളർത്തി സുവിശേഷമൂല്യങ്ങളിൽനിന്നും സഭയിൽനിന്നും അകറ്റുന്പോൾ രക്ഷകനായ ക്രിസ്തു ഇന്നും ജീവിക്കുന്നവനാണെന്നു പ്രഘോഷിക്കുന്നതാണല്ലോ വിമോചനത്തിന്റെ സുവിശേഷം. എല്ലാ പ്രേഷിതപ്രവർത്തനങ്ങളും അടിസ്ഥാനമിടേണ്ടതും അർഥം കണ്ടെത്തേണ്ടതും ഈ സത്യത്തിൽ നിന്നാണ്. ഈ കാലഘട്ടത്തിലും നമ്മൾ പ്രഘോഷിക്കേണ്ടതും ജീവിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ സത്യവും ഇതുതന്നെയാണ്.
ആത്മപരിശോധനയ്ക്കുള്ള സമയം
ദൈവം നല്കിയ അനുഗ്രഹങ്ങൾക്കിടയിലും ഇനിയും ആത്മപരിശോധനയ്ക്കു വിഷയമാക്കേണ്ട കാര്യങ്ങൾ നമ്മുടെ മുൻപിലുണ്ട്. സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടലുകളിലും സുവിശേഷത്തിന്റെ കലർപ്പില്ലാത്ത സന്ദേശം പകർന്നുകൊടുക്കാൻ നമുക്കു കഴിയണം. ആദിമസഭയിലുണ്ടായിരുന്ന പങ്കുവയ്ക്കൽ മനോഭാവം വിവിധ സഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും നയരൂപീകരണത്തിലും കൂടുതൽ പ്രകടമാകേണ്ടതുണ്ട്. ചരിത്രത്തിലൂടെ ദീർഘയാത്ര തുടരുന്ന ഇന്നത്തെ സഭ, ആദിമസഭയുടെ ജാഗ്രതയും തീക്ഷ്ണതയും കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. മണവാളൻ എപ്പോൾ വരുമെന്ന് നിശ്ചയമില്ലാത്തതിനാൽ, വിളക്കണയാതിരിക്കാൻ എണ്ണ കരുതി സ്വീകരിക്കാൻ കാത്തിരിക്കുന്ന കന്യകമാരുടെ ജാഗ്രത സഭയുടെ എല്ലാ മേഖലകളിലും ഉറപ്പുവരുത്താൻ കൂട്ടായ്മയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ദൈവം ഈ ലോകം മുഴുവനെയും സ്നേഹിക്കുന്നുവെന്നും ദൈവപുത്രനായ ഈശോമിശിഹായാണ് നമ്മുടെ രക്ഷകനെന്നും ഈ രക്ഷകൻ ഇന്നും ജീവിക്കുന്നുവെന്നും ഫലപ്രദമായി പ്രഘോഷിക്കാൻ നമുക്കു സാധിക്കണം.
ഈ പ്രഘോഷണത്തിലും സാക്ഷ്യത്തിലും നമുക്കു വന്നുപോയ പോരായ്മകളെ എളിമയോടെ അംഗീകരിക്കാം. തെറ്റിദ്ധാരണകളെയും വിമർശനങ്ങളെയും എതിർപ്പുകളെയും ഈശോയുടെ ശൈലിയിൽ സ്വീകരിക്കാൻ നമുക്കു കഴിയണം. നാമെല്ലാവരും വിശുദ്ധിയിലേക്ക് വളരാൻ വിളിക്കപ്പെട്ടവരാണെന്ന് "ആനന്ദിച്ച് ആഹ്ളാദിക്കുവിൻ' എന്ന അപ്പസ്തോലികപ്രബോധനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുന്നു.
വിശുദ്ധിയെന്നത് നമ്മുടെ ദൗർബല്യവും ദൈവികകൃപയുടെ ശക്തിയും തമ്മിലുള്ള കണ്ടുമുട്ടലാണ്. നമ്മുടെ പരിമിതികളിൽനിന്നു കൂടുതൽ ഉയരത്തിലേക്കു നോക്കാൻ വേണ്ടി, ദൈവത്താൽ സ്നേഹിക്കപ്പെടാനും വിമോചിതരാകാനും വിട്ടുകൊടുക്കുന്നതിൽ നമുക്ക് ഭയപ്പെടാതിരിക്കാം (ആനന്ദിച്ച് ആഹ്ലാദിക്കുവിൻ, നന്പർ 34). എല്ലാ ക്ലേശങ്ങൾക്കുമിടയിൽ ആനന്ദം നല്കുന്ന രക്ഷയുടെ പ്രത്യാശ നമുക്കു മുറുകെപ്പിടിക്കാം.
നമ്മുടെ പിതാവായ തോമാശ്ലീഹായെപ്പോലെ ഉത്ഥിതനായ ഈശോയെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞ്, ഈശോ ഇന്നും ജീവിക്കുന്നു എന്ന ഉറച്ച ബോധ്യത്തിൽ നമ്മുടെ എല്ലാ ജീവിതസാഹചര്യങ്ങളിലും പ്രേഷിതചൈതന്യത്തിൽ മുന്നേറാൻ ദുക്റാന തിരുനാൾ ഒരു ചാലകശക്തിയായിത്തീരട്ടെ.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്