Saturday, June 29, 2019 11:55 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
കാഴ്ച മങ്ങിയ മനുഷ്യദർശനമുള്ള ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ലോകത്തെ നന്മയിലേക്കു നയിക്കുന്ന നേതൃത്വവും ആശയങ്ങളും ആദർശവും ഇന്നിന്റെ ആവശ്യമാണ്. നശിപ്പിക്കാനാകാത്ത സ്വാതന്ത്ര്യം കാലത്തിന്റെ അനിവാര്യതയാണ്. ഭാവിയിലേക്കു വ്യാപിക്കുന്ന ധീരമായ ചുവടുകളാണു നേതൃത്വത്തിനു വേണ്ടത്. ഇന്നു നമ്മുടെ സാമൂഹിക അന്തരീക്ഷത്തിനു ഭീതിജനകമായ ഒരു മലിനപ്രഭയുണ്ടായിരിക്കുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത സമൂഹം വരുംതലമുറയെ ഒഴിഞ്ഞ സ്പൂണ് കൊണ്ട് ഉൗട്ടുന്ന അവസ്ഥയിലാണ്.
അപകടകരമായ സിദ്ധാന്തങ്ങളെ മാത്രം ശ്രദ്ധിച്ചുകൊണ്ട്, എന്നാൽ മനുഷ്യരെ അവഗണിച്ചുകൊണ്ട്, ഇനി മുന്പോട്ടുപോകാൻ സാധിക്കുകയില്ലെന്നു നാം തിരിച്ചറിയണം. നമ്മുടെ സാംസ്കാരിക നേതൃത്വം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാഴ്ചപ്പാടിൽ ഒരു ഇലയുടെ ദൃശ്യത്തിൽ നിന്നു വിശാലമായ വനഭംഗിയിലേയ്ക്കു വളരണം. നമ്മുടെ സാമൂഹിക പ്രവർത്തനങ്ങളിലും ഒരു മതേതര മാനുഷിക സമീപനം ഉണ്ടാവണം.
മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു: “ജനാധിപത്യവും മതേതരത്വവും ഒരുമിച്ചുപോകേണ്ട രണ്ടു മൂല്യങ്ങളാണ്”. ഓരോ ശിശുവും നന്നായി ജനിച്ച്, നന്നായി വളർന്ന്, നന്നായി ചിന്തിച്ച്, നന്നായി പ്രവർത്തിച്ച്, നന്നായി മരിക്കുന്നതിനുള്ള അവസരമാണ് ജനാധിപത്യത്തിലൂടെയും മതേതരത്വത്തിലൂടെയും നാം നേടിയെടുക്കുന്നത്.
മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുത്
മതേതരത്വത്തിനും ജനാധിപത്യത്തിനും നേർക്ക് ഉയരുന്ന വെല്ലുവിളികൾ നമ്മുടെ സമൂഹത്തിന്റെ നാശത്തിനുള്ള വിഷവിത്തുകളാണെന്നു നാം തിരിച്ചറിയണം. ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന ഭീഷണികൾ രാജ്യത്തിനു പുറത്ത് എന്നതിനേക്കാൾ ഉള്ളിൽ നിന്ന് ഉയരുന്നതു പരിഭ്രാന്തിയിലാക്കുകയും രാഷ്ട്രത്തെ കൂടുതൽ നോവിക്കുകയും വികലമാക്കുകയും ചെയ്യും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടതുപോലെ “രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കലർത്തുന്നത് അപകടകരമാണ്. അതു വർഗീയ രാഷ്ട്രീയത്തിനു വഴിതെളിക്കുന്നു. കമ്യൂണൽ പൊളിറ്റിക്സ് ആണ് ഏറ്റവും അപത്കരമായ അവസ്ഥ. അതു രാഷ്ട്രത്തിനും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെ ഭീഷണിയാണ്”. തീവ്രദേശീയതയും കപടദേശീയതയും രാജ്യത്തു വളരുന്നുണ്ട്. വർഗീയ ചിന്തകൾ പുലർത്തുന്ന മതാധിഷ്ഠിത രാജ്യഭരണം ഏറെ അപകടകരമാണ്. ആധികാരികമായ സെക്കുലർ വീക്ഷണങ്ങളിലൂടെ മാത്രമേ സ്വത്വബോധവും സമുദായബോധവും ദേശസ്നേഹവും നിലനിർത്താനാവൂ.
സെക്കുലറിസവും ജനാധിപത്യവും
രാഷ്ട്രത്തിനു സ്ഥിരതയും സുസ്ഥിതിയുമാണു പരിഷ്കൃതസമൂഹം ലക്ഷ്യംവയ്ക്കേണ്ടത്. ദേശത്തിന്റെയും വർഗത്തിന്റെയും മതത്തിന്റെയും പേരിൽ മനുഷ്യമനസുകളിലും സമൂഹത്തിലും മതിലുകളും വേർതിരിവുകളും സൃഷ്ടിക്കുന്നതു നിരുപദ്രവകരമോ പ്രയോജനകരമോ ആണ് എന്നു കരുതുന്നവരുടെ എണ്ണം വർധിച്ചുവരുന്നു എന്നത് ആശങ്കാജനകമാണ്. നമ്മുടെ കണ്ണുകളെ തുറപ്പിക്കേണ്ട വസ്തുതയുമാണ്. ഇന്ത്യയുടെ പൂർണത സെക്കുലറിസത്തെയും സഹിഷ്ണുതയെയും മുറുകെപ്പിടിക്കുന്നതാണെന്ന് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി നമ്മെ പഠിപ്പിച്ചു. സാമൂഹിക സംസ്കരണത്തിനു മൂല്യങ്ങളിൽ അടിയുറച്ച പരിശീലനമാണു വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രം വിഭാവനം ചെയ്യേണ്ടതെന്ന് നാം മറന്നുകൂടാ.
തത്വചിന്തകനായ ഡോ. രാധാകൃഷ്ണൻ ഓർമിപ്പിക്കുന്നതുപോലെ “ഒരുപക്ഷേ വൈരുധ്യമായി തോന്നാവുന്ന ഒന്നാണ് ഇന്ത്യയിലെ ഗവണ്മെന്റ് സെക്കുലർ ആയിരിക്കണം എന്നു പറയുന്നത്. എന്നാൽ, നമ്മുടെ സംസ്കാരം ആത്മീയ മൂല്യങ്ങളിൽ വേരൂന്നിയതാണ്. സെക്കുലർ എന്നത് മതങ്ങളില്ലാത്ത അവസ്ഥയോ നിരീശ്വരത്വമോ അഥവാ ഭൗതിക മൂല്യങ്ങളുടെ അതിപ്രസരമോ അല്ല. സെക്കുലറിസം ആത്മീയ മൂല്യങ്ങളുടെ സാർവത്രിക സാക്ഷാത്കാരമാണ്”.
സ്വതന്ത്ര ഇന്ത്യയുടെ രണ്ടു തനതായ നേട്ടങ്ങളാണ് സെക്കുലറിസവും ജനാധിപത്യവും. ഇന്ത്യൻ സെക്കുലറിസത്തിന്റെ പ്രത്യേകത അത് മതത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു എന്നതാണ്. ജനാധിപത്യമാകട്ടെ ഈ സെക്കുലറിസത്തിന് നിലനില്പ് നൽകുന്ന വിശിഷ്ഠമായ ഭരണക്രമവുമാണ്. ഇവ രണ്ടും അടിസ്ഥാന മൂല്യമാക്കിയ ഏകരാജ്യമാണ് നമ്മുടെ ഭാരതം. ഭാരതത്തിന്റെ ഭാവാത്മകവും വിശാലവുമായ രാഷ്ട്രബോധത്തിന്റെ അടിസ്ഥാനം വ്യത്യസ്ത മത - ഭാഷാ - വർഗ - സംസ്കാര സമൂഹമാണ്. ബഹുസ്വരതയാണു നമ്മുടെ നിലനില്പിന്റെ പ്രാണവായു. രാഷ്ട്രവും മതവും ഓരോ പൗരനും പറക്കാനുള്ള രണ്ടു ചിറകുകളാണ്. മതവിഭാഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി രാഷ്ട്രത്തെ കാണുന്ന ശൈലി ഒട്ടും അനുകരണീയമല്ല.
സെക്കുലർ ആയ ഒരു സമൂഹത്തിനു മാത്രമേ രാഷ്ട്രത്തിന്റെ സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുകയുള്ളൂ. ഗാന്ധിത്തൊപ്പി ധരിച്ചതുകൊണ്ടോ ഖദർ വസ്ത്രം അണിഞ്ഞതു കൊണ്ടോ മാത്രം ഒരാൾ ഗാന്ധിയനും അതു ഗാന്ധിസവുമാണെന്നു പറയാൻ പറ്റാത്തതുപോലെ “മതേതരത്വം” എന്നത് വാക്കുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങിയാൽ പോരാ. "സെക്കുലർ’ എന്നതിനു ഭരണഘടന നൽകുന്ന ഉറപ്പും അവകാശവും പാലിക്കപ്പെടണം. ഭാരതത്തിന്റെ സെക്കുലറിസം കോണ്സ്റ്റിറ്റ്യൂഷണൽ സെക്കുലറിസമാണ്. പാശ്ചാത്യ സെക്കുലറിസത്തിന്റെ ഒരു ശാഖയല്ലിത്.
കോണ്സ്റ്റിറ്റ്യൂഷണൽ സെക്കുലറിസം മാനിച്ചാൽ അവിടെ വർഗീയത ജനിക്കില്ല. വർഗീയതയുടെ അനന്തരഫലം വിഭാഗീയതയാണ്. വർഗീയത വികലമായ സ്വാതന്ത്ര്യ വിചാരമാണ്. വർഗീയത കൊണ്ടു മുറിവേറ്റു കിടക്കുന്ന ഒരു രാഷ്ട്രീയ ശരീരത്തെയാണ് നാമിന്നു കാണുന്നത്. രാജ്യത്തിനുള്ളിലും പാർട്ടികൾക്ക് ഉള്ളിലും ആഭ്യന്തര ജനാധിപത്യം ഇനിയും വളരേണ്ടിയിരിക്കുന്നു.
മതേതരത്വം ഉന്നതമായ സമന്വയം
വിവിധ മതവിഭാഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു രാഷ്ട്രത്തിനും സെക്കുലർ ആകാൻ കഴിയില്ല. പരന്പരാഗതമായി പാലിച്ചുപോരുന്ന വിശ്വാസ ആചാരങ്ങളുടെമേൽ നിയമചങ്ങല കൊണ്ട് പൂട്ടിയിടാൻ ശ്രമിക്കുന്നതു വിശ്വാസത്തിനെതിരും വിശ്വാസികളുടെ മുറിവും ആകും. ആരുടെമേലും ഒരു പ്രത്യേക വ്യവസ്ഥിതിയോ, സംസ്കാരമോ അടിച്ചേൽപ്പിക്കുന്നത് ഭരണഘടന നൽകുന്ന ഉറപ്പിന്റെ ലംഘനമാണ്. മതവും രാഷ്ട്രവും തമ്മിൽ കൂട്ടിക്കലർത്താനുള്ള പ്രവണത മതേതരത്വത്തിന്റെ തൂക്കുകയറാണ്.
സെക്കുലറിസത്തിലാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ജനാധിപത്യമാണ് അതിനെ ഉൗട്ടി ഉറപ്പിക്കുന്നത്. മതേതര ഇന്ത്യയെന്നത് നമ്മുടെ നാടിനെ വിശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല വിശേഷണമാണെന്ന് നാം തിരിച്ചറിയണം. ഇതിൽ സാമൂഹിക - രാഷ്ട്രീയ സമത്വമുണ്ട്, മതത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യവുമുണ്ട്. മതേതരത്വം ഒരു ഉന്നതമായ സമന്വയമാണ് (higher synthesis). നമ്മുടെ കലാലയങ്ങളെ സെക്കുലർ മൂല്യങ്ങളുടെ അക്ഷരക്ഷേത്രങ്ങളാക്കാൻ കഴിയണം. ഡോ. എ.പി.ജെ. അബ്ദുൾ കലാം ഓർമിപ്പിക്കുന്നതുപോലെ “ഒരിക്കലും വേർപെടാത്ത മതേതരത്വത്തോടുള്ള പ്രതിബദ്ധതയാണ് നമ്മുടെ ദേശീയതയുടെ കൂട്ടക്കല്ല്. സാംസ്കാരിക ശക്തിയുടെ താക്കോലും മതേതരത്വത്തോടുള്ള പ്രതിബദ്ധതയുമാണ് നമ്മുടെ ദേശീയതയുടെ മൂലക്കല്ല്. സാംസ്കാരിക ശക്തിയുടെ താക്കോലും മതേതരത്വം തന്നെയാണ്”.
സെക്കുലറിസത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണം ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ വ്യക്തിയും സമൂഹവും അവഗണിക്കുന്നതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഇല്ലാതെ ഇന്ത്യ സെക്കുലറല്ല. സമുദായം, ജാതി, വർഗം, മതം, ഭാഷ എന്നതിനപ്പുറം രാഷ്ട്രത്തോടുള്ള കൂറും സഹോദരങ്ങളോടുള്ള പരിഗണനയും വളരണമെങ്കിൽ നമ്മുടെ മതേതര ചക്രവാളങ്ങൾ സങ്കുചിതമാക്കാതെ വികസിപ്പിക്കാൻ സാധിക്കണം. സെക്കുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും ആദർശങ്ങൾക്കു രൂപംനൽകുന്ന രാഷ്ട്രീയ ദർശനം ഇന്ത്യയിൽ വളർന്നുവരണം. കുടുംബത്തോട്, മതത്തോട്, സമുദായത്തോട് ആഴമുള്ള കൂറു പുലർത്തുന്ന മൂല്യക്രമം ഭാരതസംസ്കാരത്തിന്റെ അനന്യതയാണ്. ലളിതമായ ഗ്രാമജീവിതം മുതൽ സങ്കീർണമായ നഗരജീവിതവുമെല്ലാം ബഹുസ്വരതയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്തായ സംഭാവന.
ഇന്ത്യൻ സെക്കുലറിസം
പരസ്പര ഭിന്നങ്ങളായ സാമൂഹ്യ - മത - സാംസ്കാരിക ഘടകങ്ങളെ സമരസപ്പെടുത്തി ആധുനികതയുടെയും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു പുതിയ മതേതര ഇന്ത്യയെ വളർത്തിക്കൊണ്ടു വരുകയെന്നതാണു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളിയും സ്വപ്നവും. സമൂഹത്തിൽ പരസ്പര അവിശ്വാസവും അന്തച്ഛിദ്രവും വളർന്നു വരുന്നതാണ് ഇന്ന് നമ്മെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ശാസ്ത്രീയവും ബൗദ്ധികവുമായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞും അന്ധവിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചും രാജ്യം കൈപ്പിടിയിലൊതുക്കാമെന്ന കാഴ്ചപ്പാട് സെക്കുലറിസത്തിന്റെ അടിവേര് അറക്കുന്നതാണ്. വിശ്വാസത്തെ തള്ളിപ്പറഞ്ഞ് മതേതരത്വം പ്രസംഗിക്കുന്നതു നവോത്ഥാനവുമല്ല.
ജനാധിപത്യ - മതേതരമൂല്യങ്ങൾക്കേക്കുന്ന ക്ഷതങ്ങൾ സെക്കുലർ ഇന്ത്യയുടെ അസ്തിവാരത്തെത്തന്നെ ശിഥിലമാക്കുന്നു. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് മതേതര ഭാരതത്തിൽ നാം കാണിച്ചുകൊടുക്കേണ്ടതായ ഉന്നതമായ സമത്വനയം. മഹാനായ സ്വാമി വിവേകാനന്ദൻ പറഞ്ഞുവച്ചതുപോലെ “ലോകത്തുള്ള മതാത്മക ദർശനങ്ങളുടെയെല്ലാം അടിസ്ഥാനം പരിത്യാഗമാണ്. പരിത്യാഗത്തിന്റെ ഈ ആദർശം ദുർബലമാകുന്നിടത്തൊക്കെ മതത്തിന്റെ മേഖലയിൽ ഇന്ദ്രിയങ്ങൾ നുഴഞ്ഞുകയറുന്നത് നാം കാണുന്നു. അവിടെ ആത്മീയത കുറയുന്നു”. '
മതാത്മകത എന്നു പറയുന്നതു വാക്കുകളോ വ്യക്തികളോ അല്ല ഒരു സമൂഹത്തിന്റെ ആത്മീയ സാക്ഷാത്കാരത്തിന്റെ പ്രതിഫലനമാണ്. മതേതരത്വം എന്ന ഉന്നതമായ സമന്വയ ദാർശനികതയിലൂടെ മാത്രമേ ഭാരതത്തിന് അതിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാവൂ. പാശ്ചാത്യ ലോകത്തിലെ നിരീശ്വര സെക്കുലറിസത്തിന്റെ കാലം കഴിഞ്ഞു. അവർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സെക്കുലറിസമാണ്. വർഗീയ ശക്തികളുടെ ഘോരഗർജനങ്ങൾക്കുപകരം മൂല്യാധിഷ്ഠിത സെക്കുലറിസത്തിന്റെ ഒരു തേങ്ങൽ ഹൃദയത്തിൽ സൂക്ഷിച്ചാൽ ഭാരതം ലോകരാഷ്ട്രങ്ങൾക്കു മാതൃകയാകും.