Thursday, April 18, 2019 9:44 PM IST
മലകളും പുഴയോരങ്ങളും പുരാതനകാലം മുതലേ ആത്മീയതയുടെ ഉറവിടമായി ഒട്ടുമിക്ക മതങ്ങളും കരുതിയിട്ടുണ്ട്. ബൈബിളിൽ പലവുരു പരാമർശിക്കുന്ന ഒലിവുമല യേശുവിന്റെ ജീവിതത്തിലും ഒരുപോലെ തീർഥാടനസ്ഥലമാണ്. വിശുദ്ധനാട്ടിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരിടമാണ് ഒലിവുമല!
""പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി പെസഹാഭക്ഷണം കഴിഞ്ഞ് യേശു അവരോടൊപ്പം സ്തോത്രഗീതം ആലപിച്ചിട്ട് ഒലിവുമലയിലേക്കു പോയി.'' (മത്താ. 26:26-30).
യേശു തന്റെ പരസ്യജീവിതകാലത്തു പലപ്പോഴും ഒലിവുമലയിൽ പ്രാർഥിക്കാൻ തനിച്ചും ശിഷ്യന്മാരോടുകൂടിയും പോകുമായിരുന്നു. ഇസ്രയേലിന്റെ പ്രതാപവാനായ ദൈവത്തിന്റെ ഏകദേവാലയം സ്ഥിതിചെയ്യുന്നത് "ദൈവത്തിന്റെ നഗര'മായ ജറുസലമിലാണ്. ജറുസലമിനും ദേവാലയത്തിനും അഭിമുഖമായാണു കിഴക്ക് ഒലിവുമല സ്ഥിതിചെയ്യുന്നത്. ജറുസലമിൽനിന്ന് കെദ്രോൻ താഴ്വരയിലൂടെയാണ് ഒലിവുമലയിലെത്തുക, ഇതത്ര ദൂരത്തിലല്ല!
മല എന്നതുകൊണ്ട്, നമുക്കൊക്കെ പരിചയമുള്ള മലയാറ്റൂർമലപോലെയാണെന്നു കരുതരുത്. സമതല പ്രദേശത്തുനിന്ന് അൽപം ഉയർന്നുനിൽക്കുന്നിടം എന്നു കരുതിയാൽ മതി. ഒലിവ് വൃക്ഷങ്ങൾ കൂടുതലായി വളർന്നുനിൽക്കുന്നുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് ഒലിവുമരങ്ങൾ. പുരാതന കാലത്ത് ഒളിമ്പിക് കായികവിജയികൾക്കു ബഹുമതി സമ്മാനമായി നൽകിയിരുന്നത് ഒലിവുശാഖകളായിരുന്നുവത്രേ! ബൈബിളിലെ ജലപ്രളയം നിലച്ചതിന്റെ സൂചനയായി, നോഹ അയച്ച പ്രാവ് കൊത്തിക്കൊണ്ടുവന്നത് ഒലിവ് ഇലയായിരുന്നല്ലോ! (ഉത്പത്തി 8:11). ഇതേത്തുടർന്നാണ് ഒലിവിലയ്ക്കു ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാകാൻ കഴിഞ്ഞത്.
യേശുവിന്റെ വിജയശ്രീലാളിതമായ ജറുസലം പട്ടണപ്രവേശം ആരംഭിക്കുന്നത് ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗേയിൽനിന്നാണ് (മത്താ. 21:1). അതുപോലെതന്നെ യേശുവിന്റെ പീഡാനുഭവത്തിന്റെ പാരമ്യത്തിൽ രക്തം വിയർത്ത അനുഭവം ഉണ്ടായത് ഒലിവുമലയിലെ ഗദ്സെമനി തോട്ടത്തിൽവച്ചാണ് (ലൂക്ക. 22:44). വീണ്ടും യേശുവിന്റെ മരണോത്ഥാനങ്ങൾക്കു ശേഷം സ്വർഗാരോഹണം ചെയ്തതും ഒലിവുമലയിൽനിന്നുതന്നെ (അപ്പ. 1:12).
ഗദ്സെമനി
""യേശു അവരോടൊത്തു ഗദ്സെമനി എന്ന സ്ഥലത്തെത്തി. അവൻ അവരോടു പറഞ്ഞു, നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.'' അവൻ അവരിൽനിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്മേൽ വീണു പ്രാർഥിച്ചു, ""പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ, എങ്കിലും എന്റെ ഹിതമല്ല അവിടത്തെ ഹിതം നിറവേറട്ടെ.'' (ലൂക്ക 22:42).
യേശു മൂന്നുതവണ ശിഷ്യരുടെ പക്കലെത്തി തന്നോടുകൂടി ഉണർന്നിരിക്കാൻ അഭ്യർഥിച്ചു, അവരിൽനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. അവരെല്ലാം ഗാഢനിദ്രയിലാണ്ടു. യേശു പ്രാർഥന ആവർത്തിച്ചു. അസഹ്യമായ വേദനയാൽ രക്തം വിയർക്കുന്ന അനുഭവമുണ്ടായി. ത്വക്കിനടിയിലെ രക്തധമനികൾ പൊട്ടി രോമകൂമങ്ങളിലൂടെ രക്തകണങ്ങൾ വിയർപ്പുമായി കലർന്നു വാർന്നൊഴുകി. (ലൂക്ക 22:43, 44). സ്വന്തം ശിഷ്യന്മാരുടെ സഹാനുഭൂതിയോ മറ്റു യാതൊരു സഹായമോ ലഭിക്കാത്ത വേളയിലും പിതാവായ ദൈവത്തിന്റെ കരുതലും കാരുണ്യവും ഉണ്ടായെന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. ""സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് അവിടത്തെ ശക്തിപ്പെടുത്തി'' (ലൂക്ക 22:43).
എണ്ണച്ചക്ക് എന്നർഥമുള്ള വാക്കാണ് ഗദ്സെമനി. ഇവിടെ അതിപുരാതനമായ വലിയ ഒലിവുമരങ്ങളുണ്ട്.
കണ്ണീർത്തുള്ളിപോലൊരു പള്ളി
ഒലിവുമലയുടെ ഓരത്ത് ജറുസലം ദേവാലയത്തിന് അഭിമുഖമായി ഒരു ചെറിയ കപ്പേളയുണ്ട് - ദോമിനുസ് ഫ്ളേവിത്ത്. കർത്താവ് കരഞ്ഞു എന്നാണ് ഈ ലത്തീൻ വാക്കിന്റെ അർഥം.
ഇതിന്റെ ചരിത്രപശ്ചാത്തലമിങ്ങനെ: യേശു തന്റെ പീഡാസഹനങ്ങൾക്കു മുന്പ്, ഓശാന നാളിൽ, വിജയശ്രീലാളിതനായി പട്ടണകവാടത്തോടടുക്കുന്പോൾ, നഗരത്തിനും ദേവാലയത്തിനും വരാനിരിക്കുന്ന നാശത്തെക്കുറിച്ച് അവിടുന്നു വിലപിച്ചു, കണ്ണീർ വാർത്തു (ലൂക്ക 19: 37-42). ഈ സംഭവത്തെ അനുസ്മരിച്ച് 12-ാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ ഒരു ചെറിയ ദേവാലയം പണിതെങ്കിലും ക്രമേണ അതു നാശോന്മുഖമായി. പിന്നീട് 1891-ൽ ഇന്നത്തെ ചെറിയ കപ്പേള പണിതു.
ഇതു ചെറുതെങ്കിലും കമനീയവും കണ്ണീർത്തുള്ളിയുടെ രൂപമുള്ളതുമാണ്. കപ്പേളയ്ക്കകത്ത് അൾത്താരയ്ക്കു മുന്നിൽനിന്ന് പ്രാർഥിക്കുന്പോൾ ഭിത്തി മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചില്ലുജനലിലൂടെ ജറുസലം പട്ടണവും ദേവാലയവും വളരെ വ്യക്തമായി കാണാം. തീർഥാടകർക്കെല്ലാം പാപമോചനത്തിനായി കണ്ണീർ തൂകാനുള്ള ഒരവസരമാണ് ഈ കപ്പേള നൽകുക.
ഫാ. ജോസ് പാലാട്ടി സിഎംഐ