കുട്ടികളിലെ ആത്മഹത്യാ പ്രവണത; തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ
വിനോദ് നെല്ലയ്ക്കൽ
Tuesday, September 2, 2025 12:11 AM IST
ആലപ്പുഴ മെഡിക്കൽ കോളജിൽ മോർച്ചറി അറ്റൻഡറായി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കുമുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൽ കൊച്ചുകുട്ടികളുടെ ആത്മഹത്യ വളരെയധികമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസ് മുരടിച്ചുപോകുന്ന തങ്ങളെപ്പോലുള്ളവർ സാധാരണ കരയാറില്ലെങ്കിലും ഇത്തരത്തിൽ നിസാര കാരണങ്ങളാൽ സ്വയം ജീവിതം അവസാനിപ്പിക്കുന്ന കൊച്ചുകുട്ടികളുടെ ചേതനയറ്റ ശരീരം പോസ്റ്റ്മോർട്ടത്തിനുശേഷം കൺമുന്നിലെത്തുമ്പോൾ കരഞ്ഞുപോകാറുണ്ടെന്ന് വിമൽ വേദനയോടെ പറയുന്നു.
വർഷം ശരാശരി പതിനായിരം പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ. ഇതിൽ കൊച്ചുകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. ഇത് ഇക്കാലഘട്ടത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നുള്ളത് നിസ്തർക്കമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ മാത്രം ഒമ്പതു വയസ് മുതലുള്ള വിദ്യാർഥികളായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 30ന് ഇടുക്കി വണ്ടിപ്പെരിയാറിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത വാർത്തയാണ് ഏറ്റവുമൊടുവിൽ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം വാർത്തകൾ പലപ്പോഴും പത്രങ്ങളുടെ അതത് എഡിഷനുകളിൽ ഒതുങ്ങിപ്പോകുന്നതിനാൽ കൃത്യമായ കണക്കുകളിൽ അവ്യക്തതയുണ്ട്. വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരനായ വിമലിന്റെ ജൂലൈ ഒമ്പതിലെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം അന്നേദിവസം ആത്മഹത്യ ചെയ്ത 13 വയസുള്ള ഒരു കുട്ടിയുടെ പോസ്റ്റ്മോർട്ടമാണ്. പിറ്റേന്ന് ജൂലൈ പത്തിന് ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തതായുള്ള വാർത്തയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കാരണങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾ
കുട്ടികളുടെ ആത്മഹത്യകൾ ഇത്രയേറെ നമുക്കിടയിൽ നടക്കുന്നെങ്കിലും വളരെ അപൂർവമായി മാത്രമാണ് അതിന്റെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വിവാദങ്ങൾ രൂപപ്പെടുകയും ചെയ്യാറുള്ളത്.
ആത്മഹത്യകൾ കുട്ടികൾക്കിടയിൽ ഇത്രമാത്രം വർധിക്കുന്ന പശ്ചാത്തലത്തിലും ഗൗരവപൂർണമായ വിശകലനങ്ങളോ പഠനങ്ങളോ ഇടപെടലുകളോ സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളതാണ് വാസ്തവം. രണ്ട് ആത്മഹത്യാ സംഭവങ്ങളെത്തുടർന്ന് സർക്കാരും വിദ്യാഭ്യാസവകുപ്പും ബാലാവകാശ കമ്മീഷനും ചില കോണുകളിൽനിന്നുള്ള ആരോപണങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ടുള്ള ഇടപെടലുകൾ നടത്തുകയും ചില പ്രസ്താവനകൾ അതുസംബന്ധിച്ച് പുറത്തുവരികയും ചെയ്തിരുന്നു. എങ്കിൽപ്പോലും ഗൗരവപൂർണമായ തുടർനീക്കങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി വ്യക്തതയില്ല. ബഹുഭൂരിപക്ഷം ആത്മഹത്യകളും കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോ വിശകലനങ്ങളോ ഇല്ലാതെ അടഞ്ഞ അധ്യായങ്ങളായി മാറുന്നു.
സൊലൂഷനായി മാറുന്ന ആത്മഹത്യ
ആത്മഹത്യ എന്ന ‘സൊലൂഷൻ’ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മനസിൽപ്പോലും സ്ഥാനം പിടിച്ചിരിക്കുന്നു എന്ന വസ്തുത അതീവഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്. ഇത്തരം ദുരന്തങ്ങൾ അമിതാവേശത്തോടെ വാർത്തകളാക്കി പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നവരും മനസിലാക്കേണ്ട ഒന്നുള്ളത്, ഇതുപോലുള്ള സംഭവങ്ങൾ വാർത്താവതരണങ്ങളിലൂടെ സാമാന്യവത്കരിക്കപ്പെടുന്നത് പൊതുവെ കുട്ടികളിൽ ഒരുതരം പിയർ പ്രഷർ രൂപീകരിക്കുന്നുണ്ട് എന്നതാണ്. ആത്മഹത്യകൾ വ്യാപകമാകുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നതിനു പിന്നിൽ ആത്മഹത്യയുടെ സാമാന്യവത്കരണവും ഒരു പ്രധാന ഘടകമാണ്. കർഷക ആത്മഹത്യകൾ വ്യാപകമാകുന്നതായി പലപ്പോഴും മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ആത്മഹത്യയോടെ കടബാധ്യതയെന്ന വലിയ പ്രതിസന്ധിയെ ‘തരണം ചെയ്ത’ അനേകരുടെ മാതൃകകൾ കൺമുന്നിലില്ലായിരുന്നെകിൽ ഒരുപക്ഷേ ആത്മഹത്യ ചെയ്തേക്കാനിടയില്ലാത്തവരായിരുന്നു അവരിൽ പലരുമെന്നതാണു വാസ്തവം. എന്തെങ്കിലും പ്രതിസന്ധിയോ മാനസിക പ്രയാസമോ രൂപപ്പെട്ടാൽ മുതിർന്നവരായാലും കുട്ടികളായാലും ഉടനടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന പ്രത്യേക അവസ്ഥ നമുക്കിടയിൽ രൂപപ്പെട്ടിരിക്കുന്നു എന്നതാണു വാസ്തവം.
കാലഘട്ടത്തിന്റെ മാറ്റം
കുട്ടികൾക്കിടയിൽ ആത്മഹത്യകളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നാം മനസിലാക്കേണ്ട ചിലതുണ്ട്. സമപ്രായക്കാരുമായുള്ള ആരോഗ്യകരമായ സൗഹൃദങ്ങളെക്കാൾ ഗാഡ്ജറ്റുകളിലേക്ക് കുട്ടികൾ ഒതുങ്ങിക്കൂടുന്നു. സഹോദരങ്ങൾ ഇല്ലാതെയോ, ഉണ്ടായിട്ടും ഇല്ലാത്തതിനു സമാനമായോ ഒറ്റപ്പെട്ടു വളരുന്ന അവസ്ഥ ഒട്ടേറെ കുട്ടികൾക്കുണ്ട്. മാതാപിതാക്കളുടെ ജോലിത്തിരക്കുകൾ ഒറ്റപ്പെടലിന്റെ ആഴം വർധിപ്പിക്കുന്നു.
മുൻകാലങ്ങളിൽ വളർന്നുവന്നിട്ടുള്ളവരെ അപേക്ഷിച്ച് വായന എന്ന സദ്ഗുണം അപ്രത്യക്ഷമായതും കാഴ്ചയ്ക്ക് കൗതുകമുള്ളതും ആകർഷകമായതും മാത്രം തേടിപ്പോകുന്ന സോഷ്യൽ മീഡിയ കൾച്ചർ രൂപപ്പെട്ടതും കുട്ടികളുടെ ചിന്താശേഷിയെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളിൽ അകപ്പെട്ടുപോകുന്നതും ദുരുപയോഗങ്ങൾക്കും ലഹരി അടിമത്തത്തിനും വശംവദരാകുന്നതും മാനസിക തകർച്ചയ്ക്കും ആത്മഹത്യക്കും കാരണമായി മാറുന്നുണ്ട്. അനാരോഗ്യകരമായ കുടുംബാന്തരീക്ഷങ്ങൾ, പഠനസമ്മർദങ്ങൾ, സുഹൃത്തുക്കളിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ ഉള്ള അവഗണനകൾ, തെറ്റായ സൗഹൃദങ്ങൾ തുടങ്ങി ഒട്ടേറെ സാഹചര്യങ്ങൾ തുടങ്ങി അനുബന്ധ സാഹചര്യങ്ങൾ പലതുമുണ്ടാകാം. ഇത്തരത്തിൽ സങ്കീർണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് പെട്ടെന്നൊരു നിമിഷം ആത്മഹത്യയെക്കുറിച്ച് അവൻ/അവൾ ചിന്തിക്കാൻ എന്തെങ്കിലുമൊരു പ്രത്യേക കാരണം ചൂണ്ടിക്കാണിക്കാൻ ഉണ്ടായേക്കാമെങ്കിലും മേൽപ്പറഞ്ഞ പല അനുബന്ധ സാഹചര്യങ്ങളും പിൻബലമായി ഉണ്ടായേക്കാം.
ബന്ധങ്ങൾ സുദൃഢമാകണം
മാതാപിതാക്കൾ വഴക്കുപറഞ്ഞു, ബൈക്ക് വാങ്ങി നൽകിയില്ല, ഉറ്റസുഹൃത്ത് പിണങ്ങി, ഡിവിഷൻ മാറ്റിയിരുത്തി, അധ്യാപിക വഴക്കുപറഞ്ഞു, മൊബൈൽ ഫോൺ പിടിച്ചുവച്ചു എന്നിങ്ങനെ പെട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന സാധ്യതകളെല്ലാം കേവലം ഉപരിപ്ലവമായ കാരണങ്ങൾ മാത്രമായിരിക്കാം. നാളുകളായി ആത്മഹത്യ എന്ന ചിന്ത ബോധമനസിലോ ഉപബോധമനസിലോ സൂക്ഷിച്ചിരിക്കുന്ന ഒരാളായിരിക്കാം ഒരു ദിവസം പെട്ടെന്ന് ആത്മഹത്യയെന്ന തീരുമാനത്തിലേക്കെത്തുന്നത്. മേൽപ്പറഞ്ഞ രീതിയിൽ പെട്ടെന്ന് ചൂണ്ടിക്കാണിക്കാനാകുന്ന ഒരു കാരണത്താൽ ഒരു കുട്ടി ആത്മഹത്യയ്ക്ക് മുതിർന്നു എന്നുവന്നാൽപോലും അവളുടെ/ അവന്റെ ചുറ്റുവട്ടത്തുള്ള എല്ലാ സ്വാധീനവലയങ്ങളും ഒന്നുപോലെ പരാജയപ്പെടുന്നുവെന്നുള്ളതും ഒരു യാഥാർഥ്യമാണ്.
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഓരോ കുട്ടിക്കും ചുറ്റും നാം കാണാത്ത ഒരു അദൃശ്യവലയവും ശക്തമായ ചില സ്വാധീനങ്ങളുമുണ്ട്. അവർക്ക് ആവശ്യമായ സമയവും പരിഗണനയും ലഭിക്കാതെപോകുന്നെങ്കിൽ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും സുഹൃത്തുക്കളിൽനിന്നും അകന്ന് ഒറ്റപ്പെട്ട ഏതോ ഒരു തുരുത്തിൽ അവർ അഭയം പ്രാപിച്ചേക്കാം. അവിടെ അവരുടെ മനസിനെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് മറ്റേതോ ശക്തികളായിരിക്കാം. ആത്മഹത്യയിലോ അഡിക്ഷനുകളിലോ മാനസിക തകർച്ചകളിലോ അവർ എത്തിച്ചേരുന്ന സാഹചര്യം ഉടലെടുത്താൽ അവിടെ പരസ്പരം പഴിക്കുന്നതിൽ യുക്തിയില്ല. അപ്രകാരമുള്ള സാഹചര്യങ്ങൾ ഉടലെടുക്കാതിരിക്കാനാണ് നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത്.
വിശദമായ പഠനം ആവശ്യം
ഒറ്റപ്പെട്ട ചില ആത്മഹത്യകളെത്തുടർന്നുണ്ടാകുന്ന കോലാഹലങ്ങളും പെട്ടെന്നുള്ളതും താത്കാലികവുമായ സർക്കാർ ഇടപെടലുകളും ഈ പ്രതിസന്ധിക്കു പരിഹാരമാകുന്നില്ല. ഈ കാലഘട്ടത്തിൽ പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, കുട്ടികളുടെ മാനസികാവസ്ഥ, വിദ്യാഭ്യാസ - കുടുംബ - സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയവ വിശദവും സമഗ്രവുമായ പഠനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ട്. വ്യക്തമായ ആത്മഹത്യാപ്രേരണ എന്നൊന്നില്ലാത്ത പക്ഷം, ഒരു കുട്ടി ആത്മഹത്യ ചെയ്താൽ മാതാപിതാക്കളെയോ, സ്കൂൾ അധികൃതരെയോ, പെട്ടെന്നു വിരൽചൂണ്ടാൻ കഴിയുന്ന മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തി കേസ് ക്ലോസ് ചെയ്യുന്ന പ്രവണത ഗുണകരമല്ല. അപ്രകാരം സംഭവിക്കാതിരിക്കാൻ എന്തു മുൻകരുതലുകളാണ് ഇനിയുള്ള കാലത്ത് നാം സ്വീകരിക്കേണ്ടതെന്നു കണ്ടെത്താനും അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. നിസാര കാരണങ്ങളാൽ കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയുള്ള കാലത്ത് ഏവർക്കും ഒന്നുചേർന്ന് പരിശ്രമിക്കാം.
കാരണങ്ങളും യാഥാർഥ്യങ്ങളും
മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ ഭാഗത്തുനിന്നോ അധ്യാപകരുടെ ഭാഗത്തുനിന്നോ തങ്ങൾ ആഗ്രഹിക്കുന്ന പെരുമാറ്റവും സമീപനവും മാത്രം ലഭിച്ചു വളർന്നുവന്നിട്ടുള്ളവരാകില്ല മലയാളികളാരും തന്നെ. സ്കൂളിലും വീട്ടിലും ശാസനകളും ശിക്ഷകളും അനുഭവിക്കാത്തവരായും ആരുമുണ്ടാകില്ല. ആഗ്രഹിക്കുന്നതെല്ലാം അപ്പപ്പോൾ ലഭിച്ചിട്ടുള്ളവരായി ആരുണ്ട്? താരതമ്യേന ഇക്കാര്യങ്ങളിലെല്ലാം മുൻകാലങ്ങളിൽ ജനിച്ചുവളർന്നിട്ടുള്ളവരേക്കാൾ വളരെ മുന്നിലാണ് ഇക്കാലഘട്ടത്തിലെ കുട്ടികളെന്ന് സംശയലേശമന്യേ പറയാം.
മാതാപിതാക്കളുടെയും അധ്യാപകരുടെയും ശിക്ഷണത്തിന്റെയും ശാസനകളുടെയും ഗ്രാവിറ്റി വളരെയേറെ കുറഞ്ഞു; ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പലതും അപ്പപ്പോൾ ലഭ്യമാകുന്ന സാഹചര്യങ്ങൾ ഉടലെടുത്തു; കുട്ടികൾക്ക് അവരാഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതപശ്ചാത്തലങ്ങൾ ഒരുക്കിക്കിട്ടാനുള്ള സാധ്യതകൾ വർധിച്ചു; തങ്ങൾ അനുഭവിച്ച കഷ്ടപ്പാടും വേദനകളും ദുരിതങ്ങളുമൊന്നും മക്കൾക്കുണ്ടാകരുതെന്ന് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിച്ചുതുടങ്ങി.
കാര്യങ്ങൾ ഇപ്രകാരമൊക്കെ മാറിമറിഞ്ഞെങ്കിലും കുട്ടികളുടെ മാനസികാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ മറ്റൊരു വിധത്തിലാണെന്നു കാണാം. താത്കാലികമായ പ്രതിസന്ധികളെയോ മാനസിക ബുദ്ധിമുട്ടുകളെയോ അതിജീവിക്കുന്നതിൽ ഈ കാലഘട്ടത്തിലെ കുട്ടികളും യുവതീയുവാക്കളും വളരെ പിന്നാക്കം പോയിരിക്കുന്നതായി സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.
മാനസികമായ ദുർബലാവസ്ഥയിലേക്ക് ഒരു വലിയ വിഭാഗം കുട്ടികളും മുതിർന്നവരും എത്തിച്ചേർന്നിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയാണ്. വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും നേരിടാനുള്ള ധൈര്യക്കുറവും കഴിവുകുറവും നമുക്കു ചുറ്റുമുള്ള അനേകരിൽ പ്രകടമാണ്. അത്തരമൊരു മാനസികാവസ്ഥയുടെ സ്വാധീനം കൊച്ചുകുട്ടികളിലും കാണുന്നു. കോവിഡനന്തര കാലഘട്ടത്തിൽ കുട്ടികളിലും യുവജനങ്ങളിലും സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.