ഉമ്മൻ ചാണ്ടി: അമരത്വത്തിന്റെ രണ്ടാണ്ടുകൾ
രമേശ് ചെന്നിത്തല
Friday, July 18, 2025 12:24 AM IST
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ഓർമയായിട്ട് രണ്ടു വർഷം തികയുന്നു. പക്ഷേ ആ വിയോഗം അംഗീകരിക്കാൻ കേരളത്തിലെ കോണ്ഗ്രസ് പ്രവർത്തകർ ഇന്നും തയാറായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ കബറിടത്തിലേക്ക് ഒരു തീർഥാടനകേന്ദ്രം പോലെ ഇന്നും ജനങ്ങൾ ഒഴുകിയെത്തുന്നത്. ഒരാളുടെ ഭൗതികമായ അസാന്നിധ്യത്തിലും അയാളുടെ ആത്മീയ സാന്നിധ്യം സ്ഫുരിക്കുന്ന വേറൊരു കല്ലറ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പേരിലും അടയാളപ്പെടുത്തിയിട്ടില്ല, ഇന്നോളം.
ജീവിച്ചിരിക്കുന്പോൾ അദ്ദേഹത്തെ കാണാൻ ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ എത്തുമായിരുന്നു. എവിടെയാണോ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത് അവിടെയെല്ലാം എപ്പോഴും വലിയ ആൾക്കൂട്ടമായിരുന്നു. ആൾക്കൂട്ടത്തിനിടയിലല്ലാതെ ഉമ്മൻ ചാണ്ടിയെ കാണാൻ കഴിയുമായിരുന്നില്ല. വ്യത്യസ്ത വിഷയങ്ങളുമായിട്ടായിരുന്നു അവരെല്ലാം ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത്. അതിനെല്ലാം അദ്ദേഹത്തിന് ഒരു സൊലൂഷനുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെ കണ്ടാൽ ഏതു പ്രശ്നത്തിനും പരിഹാരം ഉറപ്പായിരുന്നു. ഈ വിശ്വാസമാണ് അദ്ദേഹത്തിനു ചുറ്റും സദാ ആൾക്കൂട്ടത്തെ സൃഷ്ടിച്ചത്.
പല സന്ദർഭങ്ങളിലും ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും ഏകമനസോടെ പാർട്ടി താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രണ്ടുപേരും ബദ്ധശ്രദ്ധരായിരുന്നു. അഭിപ്രായങ്ങളിലായിരുന്നു ഭിന്നത. ചർച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും അതു മറികടക്കാൻ ഞങ്ങൾക്കായി.
ഞാൻ കെപിസിസി പ്രസിഡന്റും അദ്ദേഹം മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാർട്ടിയും സർക്കാരും തമ്മിലുണ്ടായിരുന്ന ഒരു കെമിസ്ട്രി, സംസ്ഥാന വികസനത്തിന്റെയും സമാധാനത്തിന്റെയും പാർട്ടി ഭരണ അച്ചടക്കത്തിന്റെയും സുവർണകാലമെന്നു വിശേഷിപ്പിക്കാം. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഭരണത്തിനും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പാർട്ടിക്കും നൽകിയ പിന്തുണ അനിതരസാധാരണമായിരുന്നു.
പാർട്ടി പ്രവർത്തകർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഒരു പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ വിയോഗം അതുകൊണ്ടു തന്നെ കേരളീയ പൊതു സമൂഹത്തിന് തീരാനഷ്ടം തന്നെയാണ്. രണ്ടല്ല, ഇനിയങ്ങോട്ട് എത്ര വർഷം കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഓർമ വിശാലമായ പച്ചത്തുരുത്തായി ജനങ്ങളുടെ മുന്നിൽ തളിരിട്ടു നിൽക്കും. ഇത്രമാത്രം കാരുണ്യവും ആർദ്രതയും കരുതലുമുള്ള ഒരു നേതാവ് കോണ്ഗ്രസ് പാർട്ടിയുടെ തന്നെ താങ്ങും തണലുമായിരുന്നു എന്നും. അദ്ദേഹത്തിന്റെ വേർപാട് വരുത്തിയ ശൂന്യതയിൽ ദുഃഖിക്കുന്ന ജനലക്ഷങ്ങൾക്കൊപ്പം എന്റെയും സ്മരണാഞ്ജലി!