മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളെ പൊതുവെ ജന്തുജന്യരോഗങ്ങൾ എന്നു വിളിക്കുന്നു. (Zoonosis). ഇത്തരം രോഗങ്ങളിൽ പ്രഥമസ്ഥാനമാണ് എലിപ്പനിക്കുള്ളതെന്നു ലോകാരോഗ്യസംഘടനയുടെ ആധികാരികപ്രസിദ്ധീകരണങ്ങളിലൊന്നായ വേൾഡ് ഹെൽത്ത് മാസികപറയുന്നു.
ലെപ്റ്റോ സ്പൈറ ഗ്രൂപ്പിൽപ്പെട്ട ബാക്ടീരിയകളാണ് (Spirocuetates) ഈ രോഗമുണ്ടാക്കുന്നത്. ഈ ഗ്രൂപ്പിലെ ലെപ്റ്റോ സ്പൈറ ഇൻററോഗൻസ് (Leptospira Interogans) ആണ് യഥാർഥ കുറ്റവാളി. രോഗബാധിതരുടെ മൂത്രത്തിൽക്കൂടിയും ബീജത്തിൽക്കൂടിയും രോഗാണുക്കൾ വിസർജിക്കപ്പെടുന്നു. എലികളെ മാത്രമല്ല, കന്നുകാലി, ചെമ്മരിയാട്, എരുമ, പന്നി, കുതിര, നായ എന്നിവയെയും ഈ രോഗം ബാധിക്കാം. എലിവർഗത്തിൽപ്പെ ജീവികളെയാണ് ഈ രോഗം കൂടുതലായി പിടികൂടുന്നത്. എന്നതുകൊണ്ടാണ് ഈ രോഗത്തെ എലിപ്പനിയെന്നു വിളിക്കുന്നത്.
രോഗബാധിതരായ മൃഗങ്ങൾ ഒന്നുംതന്നെ ഈ രോഗംമൂലം ചത്തൊടുങ്ങുന്നില്ല. അവ രോഗവാഹകരായി ((Carriers) പ്രവർത്തിക്കുന്നു എന്നുമാത്രം. ഇവയുടെ വൃക്കകളിലാണു രോഗബീജങ്ങൾ പെരുകുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രംവീണസ്ഥലത്തു മേയുന്പൊഴും രോഗബീജങ്ങൽ കലർന്ന വെള്ളമുപയോഗിക്കുന്പോഴും മറ്റു മൃഗങ്ങൾക്കും ഈ രോഗം വരാം. രോഗബീജങ്ങൾക്ക് മണ്ണിൽ ആഴ്ചകളോളം ജീവിക്കാൻ സാധിക്കും. അതുകൊണ്ടാണ് പാടത്തും പറന്പിലും പണിയെടുക്കുന്ന കർഷകർ, ഡയറി ഫാമുകളിൽ ജോലി ചെയ്യുന്നവർ, ഓടകളും ഓവുചാലുകളും, കക്കൂസും മറ്റും വൃത്തിയാക്കുന്നവർ, കശാപ്പുശാലകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുപുറമേ രോഗബാധിതപ്രദേശങ്ങളിലെ നീന്തൽക്കുളങ്ങളിലും അമ്യൂസ്മെൻറ് പാർക്കുകളിലും കുളിക്കുന്നവർക്കും ഈ രോഗം ബാധിക്കാം.
1. രോഗബാധിത മൃഗങ്ങളുടെ മൂത്രം ശരീരത്തിലെ പോറലുകളിലോ വ്രണങ്ങളിലോ വായിലെ മൃദുപാടയിലോ (Mucous Membrane) പുരണ്ടാൽ രോഗം വരാം (DIRECT SPREAD).
2. ശരീരത്തിൽ വ്രണങ്ങളോ മുറിവുകളോ ഉള്ളവർ മൂത്രംവീണ സ്ഥലത്തുകൂടി നടക്കുകയോ എലിമൂത്രം വീണ പച്ചക്കറികളോ, പഴങ്ങളോ കഴിക്കുകയോ ചെയ്യാനിടയായാൽ ഈ രോഗം പിടികൂടാവുന്നതാണ് (INDIRECT SPREAD).
3. ആടുമാടുകളെ കറക്കുകയും പരിചരിക്കുകയും ചെയ്യുന്പോൾ അവയുടെ മൂത്രം തെറിച്ച് ശരീരത്തിലെ മുറിവുകളിലോ പോറലുകളിലോ വീണാലും രോഗം വരാവുന്നതാണ്. (Coglan J.D.- Post Graduate Doctor- മേയ് ലക്കം 1983).മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകർന്നതായി വൈദ്യശാസ്ത്രം പഠനങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നില്ല. എലി കടിച്ചാൽ ഈ രോഗം വരില്ല.
ഇൻകുബേഷൻ പിരീഡ് (Incubration Period)
രോഗബീജങ്ങൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള കാലയളവിന് ഇൻകുബ്രഷൻ പിരീഡ് എന്നാണ് പറയുന്നത്. എലിപ്പനിയെ സംബന്ധിച്ചിടത്തോളം ഇതുരണ്ടുദിവസം മുതൽ മുപ്പത് ദിവസം വരെയാകാം. (Manson's Tropical Medicine 21ാം പതിപ്പ് പേജ് 1167).
രോഗലക്ഷണങ്ങൾ
രോഗത്തിന്റെ ആരംഭം സാധാരണ ജലദോഷപ്പനി പോലെയാണ്. രോഗം മൂന്നോട്ടു പോകുന്തോറും പനിയോടുകൂടി വിറയലും അനുഭവപ്പെടുന്നു. ശക്തമായ തലവേദന, ഓക്കാനം, ഛർദി, പേശിവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. കാൽ വണ്ണയിലും പുറത്തും ഉദരപേശിയിലും അനുഭവപ്പെടുന്ന വേദന എലിപ്പനിയുടെ പ്രത്യേകതയാണ്. മിക്കരോഗികളും പനി എപ്പോൾ എവിടെ വച്ച് തുടങ്ങി എന്ന് കൃത്യമായി പറയും. ചുവന്നു കലങ്ങിയ കണ്ണുകൾ, കണ്ണിനുപിന്നിൽ വേദന, വെളിച്ചം കാണുന്പോൾ അസ്വസ്ഥത(Photophobia) ശരീരം ചുവന്നുതടിക്കുക എന്നിവ മറ്റു ലക്ഷണങ്ങളാണ്. മിക്ക അവസരങ്ങളിലും ഇവ തനിയേ സുഖപ്പെടുന്നു.
എലിപ്പനിയുടെ ഭീകരരൂപമാണ് വീൽസ് സിൻഡ്രം. ഈ ഘട്ടത്തിൽ പനി വൃക്കകൾ, കരൾ, ശ്വാസകോശങ്ങൾ എന്നിവയെ ബാധിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്തസ്രാവമുണ്ടാകുന്നു. രോഗി മരണത്തിലേക്ക് പെട്ടെന്നു നടന്നടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് രോഗനിർണയം എന്ത് പനിയാണെങ്കിലും വേഗത്തിൽ നടത്തേണ്ടതുണ്ട്.
രോഗനിർണയം
രോഗലക്ഷണങ്ങൾ വിലയിരുത്തുന്നതിനു പുറമേ, രക്തപരിശോധനയും രോഗനിർണയത്തിനു വേണ്ടിവരും. രക്തത്തി ന്റെയും തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ദ്രാവകമായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിന്റെയും (Cerebro Spinal Fluid) കൾച്ചർ പരിശോധന വഴിയും എലിപ്പനി നിർണ്ണയം സാദ്ധ്യമാണ്. ഇതിനുപുറമേ മൈക്രോസ്കോപിക് അഗ്ളൂട്ടിനേഷൻ ടെസ്റ്റ് (M.A.T.), എലിസ ടെസ്റ്റ് എന്നിവ വഴിയും എലിപ്പനി നേരത്തെ കണ്ടുപിടിക്കാം.
ചികിത്സ രോഗലക്ഷണങ്ങൾ നിസാരങ്ങളാണെങ്കിൽ ടെട്രാ സൈക്ലിൻ, ഡോക്സി സൈക്ലിൻ, ആംപിസിലിൻ, അമോക്സിസിലിൻ എന്നീ മരുന്നുകളിലേതെങ്കിലും ഒരു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. രോഗം ഗൗരവതരമാണെങ്കിൽ പെനിസിലിൻ കുത്തിവയ്പു തന്നെയാണ് ഏറ്റവും നല്ല മരുന്ന്. മറ്റു രോഗലക്ഷണങ്ങൾക്കും മരുന്ന് നല്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ ഇൻറാ വീനസ് ഫ്ളൂയിഡ് (I.V. Fluids)നല്കേണ്ടതുണ്ട്.
രോഗം ഗുരുതരമാകുന്നതിനുമുന്പ് ഡോക്ടറെകണ്ട് രോഗനിർണ്ണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽരോഗിയെ രക്ഷപ്പെടുത്താൻ സാധിക്കും. എലിപ്പനി ബാധയുള്ള പ്രദേശങ്ങളിലുളളവർ ഡോക്സി സൈക്ലിൻ എന്ന ഗുളിക (200 മില്ലിഗ്രാം) ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് ഈ രോഗം വരാതിരിക്കാൻ സഹായിക്കും. (Harrison's Principle of Internal Medicine) പലതരം സീറോ ടൈപ്പുകളുള്ളതുകൊണ്ട് ഫലപ്രദമായ ഒരു കുത്തിവയ്പ് നമ്മുടെ നാട്ടിൽ ലഭ്യമല്ല. ഒരു പ്രത്യേക സീറോ ടൈപ്പ് മാത്രം കാണപ്പെടുന്നയിടങ്ങളിൽ അവയ്ക്കെതിരേയുള്ള കുത്തിവയ്പ് ഫലപ്രദമാകും. ഇറ്റലി, റഷ്യ, ചൈന എന്നിവിടങ്ങളിൽ ഇവ പരീക്ഷിച്ചു വരുന്നുണ്ട്. പക്ഷേ, ഈ കുത്തിവയ്പ് ആ സീറോ ടൈപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനിക്ക് എതിരായി മാത്രമേ പ്രതിരോധശക്തി നല്കുന്നുള്ളു. മറ്റു സീറോ ടൈപ്പുകൾ മൂലമുണ്ടാകുന്ന എലിപ്പനിക്ക് ബാധകമല്ല. (K. Park's Text Book of Preventive and Social Medicine 18th Edition-പേജ് 233). പരിസരശുചീകരണവും എലിനിർമാർജനവും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ!
എലിപ്പനി തടയാം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്.
* വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
*ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
* കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.
* കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.
വിവരങ്ങൾക്കു
കടപ്പാട്: ഡോ. പോൾ വാഴപ്പിള്ളി