"മമ്മൂട്ടി വിളിച്ച് കേസിൽ നിന്നും പിൻമാറണമെന്ന് പറഞ്ഞു, നിലപാടിൽ ഉറച്ചുനിന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്നും പിൻമാറി'
Wednesday, August 6, 2025 12:23 PM IST
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പത്രിക തള്ളിയതിനെതിരെ കേസുമായി മുന്നോട്ട് പോകുന്ന തന്നെ പിന്തിരിപ്പിക്കാനായി മമ്മൂട്ടി ശ്രമിച്ചുവെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും താൻ കേസുമായി മുന്നോട്ടു തന്നെ പോകുമെന്ന നിലപാട് വ്യക്തമാക്കിയപ്പോൾ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
""മമ്മൂക്ക എന്നെ വിളിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ, മമ്മൂക്ക, ഇക്കയുടെ മകൾക്കാണ് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നതെങ്കിൽ അവരോടും ഇത് പറയുമോ?
പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയിൽ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാൻ പറ്റില്ല, നിർമാതാക്കൾ തിയേറ്ററിൽ ഇനിയെന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു.
അപ്പോൾ അദ്ദേഹം ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂവെന്ന് പറഞ്ഞു. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല എന്നും പറഞ്ഞു.
അതുപോലെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്തൊരു പ്രോജക്ട് ഉണ്ടായിരുന്നു. അതിൽ നിന്നും മമ്മൂക്ക പിന്മാറി. ഞാൻ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാൻ തീർത്ത് പറഞ്ഞിട്ടുണ്ട്, സാന്ദ്ര പറഞ്ഞു.
അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ഒരാളാണ് തങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് എന്നും അതുകൊണ്ട് തന്നെ അത്തരം ഒരു സ്റ്റാൻഡ് മാത്രമാണ് എടുക്കാൻ പറ്റുകയുള്ളൂവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.