മൂന്നുതവണ അപേക്ഷിച്ചിട്ടും ഭാരതം എന്ന വാക്ക് മാറ്റണമെന്ന് പറഞ്ഞു: അനുഭവം പങ്കുവച്ച് "ഒരു ഭാരത സർക്കാർ ഉത്പന്നം’ സംവിധായകൻ
Thursday, July 3, 2025 3:00 PM IST
സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ച് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ സംവിധായകൻ ടി.വി. രഞ്ജിത്.
സിനിമയുടെ പേരിൽ നിന്നും ‘ഭാരതം’ എന്ന വാക്ക് മാറ്റണം എന്ന സിബിഎഫ്സി നിർദേശത്തെ തുടർന്ന് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.
മൂന്ന് തവണ സിബിഎഫ്സി കമ്മിറ്റിയോട് അപേക്ഷിച്ചിട്ടും ഭാരതം എന്ന വാക്ക് മാറ്റണമെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
""ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേരിൽ പുറത്തിറക്കാൻ ആഗ്രഹിച്ച് ഒരു സർക്കാർ ഉൽപ്പന്നം എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ സംവിധായകനാണ് ഞാൻ.
അന്ന് സിബിഎഫ്സിയുടെ സർട്ടിഫിക്കേഷൻ പ്രിവ്യൂ കഴിഞ്ഞ് സിനിമയുടെ പേരിൽ നിന്നും ഭാരതം എന്ന വാക്ക് വെട്ടിമാറ്റണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടത്.
ഞങ്ങൾ മൂന്ന് തവണ പുനരാലോചന നടത്തണം എന്നാവശ്യപ്പെട്ട് സിബിഎഫ്സി കമ്മറ്റിയോട് അപേക്ഷിച്ചു. മൂന്ന് തവണ മീറ്റിംഗ് കൂടിയിട്ടും ഭാരതം എന്ന വാക്ക് മാറ്റണം എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. നിങ്ങൾക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, ഒന്നുകിൽ മുംബൈയിലുള്ള റിവ്യൂ കമ്മിറ്റിയെ സമീപിക്കാം, അല്ലെങ്കിൽ കോടതിയിലേക്ക് പോകാം എന്നാണ് സിബിഎഫ്സി യോഗശേഷം സെക്രട്ടറി പറഞ്ഞത്.
കേരളം മുഴുവൻ പോസ്റ്റർ ഒട്ടിച്ച ശേഷമാണ് സിബിഎഫ്സി ഈ നിർദേശം തന്നത്. പേര് മാറ്റാൻ വേണ്ടി നിയമയുദ്ധം നടത്താനുള്ള അവസ്ഥ ഞങ്ങൾക്കുണ്ടായിരുന്നില്ല. മുംബൈയിൽ റിവ്യു കമ്മിറ്റിക്ക് മുന്നിൽ പോയി അപ്പീൽ നൽകിയാൽ ഉണ്ടാകാൻ പോകുന്ന കാലതാമസവും ഞങ്ങൾക്ക് താങ്ങാൻ കഴിയാവുന്നതല്ല.
അതിനാൽ ഞങ്ങൾ, ഞങ്ങളുടേതായ രീതിയിൽ പ്രതിഷേധിച്ചു കൊണ്ട് പേര് മാറ്റം അംഗീകരിച്ചു. ഭാരതം എന്ന വാക്ക് കറുത്ത പെയിന്റുകൊണ്ട് നിലവിലുള്ള പോസ്റ്ററുകളിൽ നിന്നും മറച്ചാണ് ഞങ്ങൾ സിനിമ പുറത്തിറക്കിയത്.
ഇപ്പോൾ ജെഎസ്കെ , ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് കിട്ടുന്ന പിൻതുണ കാണുമ്പോൾ അന്ന് പൊരുതി നോക്കാമായിരുന്നു എന്ന് തോന്നുകയാണ്. ആരേയും പഴിച്ചിട്ട് കാര്യമില്ല. ഈ വിഷയം അന്ന് സിനിമ നിർമ്മാതാക്കളുടെ സംഘടനകളോടോ, തൊഴിലാളി സംഘടനയായ ഫെഫ്ക്കയോടോ സംസാരിച്ചിരുന്നില്ല. ആദ്യ ദിവസം തന്നെ ഞങ്ങൾ ആ തീരുമാനം അംഗീകരിച്ചിരുന്നു.
കാരണം ഞങ്ങളുടെ മുന്നിൽ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സിനിമ മാറ്റിവച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അതിന്റെ രണ്ടാം ദിവസം ഞങ്ങളുടെ സിനിമയുടെ തിരക്കഥാകൃത്ത് മരിച്ചതും ഞങ്ങൾക്ക് വലിയ ആഘാതമായി. അങ്ങിനെ ആ സിനിമ തിയറ്ററിൽ നേരത്തെ അനൗൺസ് ചെയ്ത ദിവസം തന്നെ റിലീസ് ചെയ്തു.
ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം ഈ സിനിമയുടെ റിലീസ് സമയത്ത് സിനിമ സംഘടനകൾ സഹായിച്ചില്ല എന്ന ഒരു പ്രചാരണം കണ്ടതുകൊണ്ടാണ്. ഞങ്ങൾ ആരേയും സമീപിച്ചില്ല എന്നതാണ് സത്യം. അതിൽ ഇന്ന് ഖേദിക്കുന്നു.’’