ഒടുവിൽ സ്ഥിരീകരണം; സന്ദീപ് റെഡ്ഢി ചിത്രത്തിൽ നിന്നും ദീപിക ഔട്ട്! തൃപ്ത്രി ദ്രിമി പുതിയ നായിക
Wednesday, May 28, 2025 11:25 AM IST
ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെ ദീപിക പാദുക്കോണിനെ സ്പിരിറ്റിൽ നിന്നും മാറ്റി സംവിധായകൻ സന്ദീപ് റെഡ്ഢി. പകരം അനിമൽ എന്ന ചിത്രത്തിലൂടെ നാഷ്ണൽ ക്രഷായി മാറിയ തൃപ്തി ദ്രിമി ചിത്രത്തിലെ നായികയാകും.
ഒൻപത് ഭാഷകളില്‍ നടിയുടെ പേര് എഴുതിയ പോസ്റ്ററുമായാണ് പ്രഖ്യാപനം. സംവിധായകന് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചത്. തൃപ്തി ദിമ്രിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
‘ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി ദിമ്രി കുറിച്ചിരിക്കുന്നത്.
നേരത്തെ ദീപികയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു.
അനിമൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്.
ദിവസം ആറു മണിക്കൂർ മാത്രമാകും ജോലി ചെയ്യുക, ചിത്രത്തിന്റെ ലാഭവിഹിതം നൽകണം, പ്രതിഫലം ഉയർത്തും എന്നീ ഡിമാൻഡുകളാണ് സംവിധായകന് മുന്നിൽ ദീപിക നിരത്തിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് സന്ദീപ് പറഞ്ഞെന്നുമാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം നിബന്ധനകൾ തങ്ങൾക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ദീപികയെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ദീപികയ്ക്ക് ലഭിക്കാനിരുന്ന ചിത്രമാണ് സ്പിരിറ്റെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 20 കോടിയാണ് ദീപികയ്ക്ക് ചിത്രത്തില്‍ പ്രതിഫലമായി തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ സംവിധായകന് തന്നെ നടിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിലെ യഥാർഥ വസ്തുതയെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രസവശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ദീപികയുടെ മടങ്ങിവരവ് ചിത്രംകൂടിയായിരുന്നു സ്പിരിറ്റ്. ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്.