നന്ദന്‍കോട് കൂട്ടക്കൊല; വിധി മേയ് ആറിന്
Monday, April 28, 2025 4:39 PM IST
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊല കേസിന്റെ വിധി മേയ് ആറിന് പ്രഖ്യാപിക്കും. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേദല്‍ ജിന്സണ് രാജയാണ് കേസിലെ ഏക പ്രതി. കേദൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ.രാജ തങ്കം, ഡോ.ജീൻ പദ്മ, ഇവരുടെ മകൾ കരോലിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്നു മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്ന് കണ്ടെത്തിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും ഈ രീതിയിലാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പോലീസിൽ മൊഴി നൽകിയിരുന്നു.
കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് കോടതിയില്‍ പ്രതി കേദല്‍ ജിന്സന് രാജ വാദിച്ചു. കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു.
ആ സമയം ചെന്നെയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും ഇയാൾ വാദിച്ചു. ഈ വാദത്തിന് തെളിവില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.