140 കോടിയുടെ സഹായം വകമാറ്റി സര്‍ക്കാര്‍; പരിശോധനയ്ക്ക് ലോകബാങ്ക് സംഘം കേരളത്തിലേക്ക്
Saturday, April 26, 2025 1:11 PM IST
തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സർക്കാർ. ട്രഷറിയിലെത്തിയ 140 കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ വകമാറ്റിയത്.
കേര പദ്ധതിക്ക് അനുവദിച്ച പണമാണ് സാന്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി മാറ്റിയത്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്റ്റ്(കേര).
2366 കോടി രൂപയുടെ പദ്ധതിയിൽ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്. ഇതിന്റെ ആദ്യ ഗഡുവായ 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17നാണ്.
അനുവദിച്ച് ഒരാഴ്ചയ്ക്കകം പണം പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാൽ അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല.
ഇക്കാര്യം പരിശോധിക്കാൻ മേയ് അഞ്ചിന് ലോകബാങ്ക് സംഘം കേരളത്തിലെത്തും. അടുത്ത മാസം അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്നാണ് വിവരം.