ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല; ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു: സുരേഷ് ഗോപി
Sunday, February 2, 2025 5:25 PM IST
ന്യൂഡൽഹി: പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പറഞ്ഞത് ഹൃദയത്തിൽനിന്ന് വന്നതാണ്. നല്ല ഉദ്ദേശം മാത്രമാണുള്ളത്. മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നോക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. തന്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്.
38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന് പറയുന്നത് കുത്തിത്തിരിപ്പുകളാണ്. ബജറ്റ് മധ്യവർഗത്തിന്റെ യാതനകളെ പരിഗണിച്ചുള്ളതാണ്. പാർലമെന്റിൽ ആയാലും അസത്യപ്രചരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക്.
കേരളത്തിൽ ടൂറിസം വികസനത്തിന് ഈ വർഷവും പണം വകയിരുത്തിയിട്ടുണ്ട്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അതുവഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.