ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ വൻ മോഷണം; 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു
Tuesday, October 21, 2025 3:58 AM IST
ആലപ്പുഴ: ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ നിന്ന് 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടാവ് കവർന്നിട്ടുണ്ട്.
. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് വെളി ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'ബ്രദേഴ്സ്' ഭാഗ്യക്കുറി വിൽപനശാലയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, കടയുടെ വടക്കുഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്തുമാറ്റി, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തുകടന്നത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.45ന് മോഷ്ടാവ് നീല മഴക്കോട്ടണിഞ്ഞ് തുണികൊണ്ട് മുഖം മറച്ച് എത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.