പലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറി ഇസ്രയേൽ; പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങളെന്ന് ഡോക്ടർമാർ
Thursday, October 16, 2025 5:38 AM IST
ഗാസ: ഗാസ സമാധാന കരാറിനെത്തുടർന്ന് ഇസ്രയേൽ അധികൃതർ ഗാസയിലേക്ക് തിരിച്ചയച്ച പലസ്തീനികളുടെ മൃതദേഹങ്ങളിൽ പലതിലും പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ. കണ്ണുകെട്ടിയതും കൈകൾ കെട്ടിയതും തലയിൽ വെടിയേറ്റതുമായ മുറിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ഡോക്ടർമാർ വിശദമാക്കുന്നത്.
പോരാട്ടത്തിൽ കൊല്ലപ്പെട്ട 45 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറിയത്. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) വഴിയായിരുന്നു മൃതദേഹങ്ങൾ കൈമാറിയത്.
തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് ഇസ്രായേലി അധികൃതർ മൃതദേഹങ്ങൾ കൈമാറിയതെന്നും മരിച്ചത് ആരാണെന്ന് ഇസ്രയേലിന് അറിയാമെന്നും എന്നാൽ തിരിച്ചറിയാൻ കൂടുതൽ കഷ്ടപ്പെടണനമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും നാസർ ആശുപത്രിയിലെ ഡോ. അഹമ്മദ് അൽ-ഫറ വിശദീകരിച്ചു. രണ്ട് വർഷത്തെ യുദ്ധത്തിൽ ഗാസയിലെ ആശുപത്രികൾക്ക് ഡിഎൻഎ വിശകലനം നടത്താൻ യാതൊരു മാർഗവുമില്ലെന്നും ഫറ കൂട്ടിച്ചേർത്തു.
കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ മർദിച്ചതായി കാണിക്കുന്ന പാടുകളും ചർമ്മത്തിന്റെ നിറം മങ്ങിയ പാടുകളും മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടശേഷം അവരുടെ മൃതദേഹങ്ങൾ പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.