സൂക്ഷിച്ച് നടന്നാൽ മതി, മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കും; ഭീഷണിയുമായി ഇ.പി. ജയരാജൻ
Wednesday, October 15, 2025 10:40 PM IST
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരേ ഭീഷണി പ്രസംഗവുമായി ഇ.പി. ജയരാജൻ. പേരാമ്പ്ര സംഘർഷത്തിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയൂള്ളൂ. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ നോക്കിനിൽക്കും, മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. അടികൊണ്ടാലും ഗാന്ധിയെപ്പോലെ വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചിരിക്കും.
അതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച് നെഞ്ചൂക്ക് കാണിച്ചു കൊടുക്കാം എന്ന് ധരിച്ചിട്ടല്ലേ പഞ്ചായത്ത് ഓഫീസിൽ പോയത്. ഏതെങ്കിലും നല്ല കൈയൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്നവര് തിരിച്ചു പോകുമോ?.
ഞങ്ങൾ ഭീരുക്കളാണെന്ന് ധരിച്ചേക്കരുത്. മെക്കിട്ട് കേറാൻ പുറപ്പെടരുത്. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കും. അത് മനസിലാക്കണം.
പേരാമ്പ്രയിലെ സൗഹാര്ദപരമായ അന്തരീക്ഷത്തെ തകർക്കാൻ ആസൂത്രിത പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചു. അതിന് തിരിച്ചടികൊടുക്കാൻ പോയിട്ടില്ല.
സാധാരണഗതിയിൽ ഒരു ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചു. ജനങ്ങൾ അറിഞ്ഞ് വന്നതാണ്, സംഘടിപ്പിച്ചതാണെങ്കിൽ ഇതിലും വലിയ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. സംഘർഷമുണ്ടാക്കരുത്. എല്ലാവരും പിരിഞ്ഞു പോകണമെന്ന് സിപിഎം നേതാക്കളോട് പോലീസ് പറഞ്ഞു.
സഖാക്കളെല്ലാം പിരിഞ്ഞു പോയി എന്ന് ബോധ്യപ്പെട്ടപ്പെട്ടപ്പോൾ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും പ്ലാൻ ചെയ്തതനുസരിച്ച് ആളുകൾ വന്നെത്തി. പോലീസ് അവരോട് പിരിഞ്ഞു പോകാൻ പറഞ്ഞു. പിരിഞ്ഞു പോകാതെ അക്രമിക്കാൻ പുറപ്പെട്ടാൽ പോലീസ് നോക്കിനിൽക്കുമോ?. ക്രമസമാധാനം പാലിക്കേണ്ട ചുമതല പോലീസിനാണ്.
യഥാർഥത്തിൽ പോലീസ് ശക്തമായ ഇടപെടൽ നടത്തിയില്ല. പോലീസും ക്ഷമയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. പോലീസിനു നേരെ ആക്രമണം വന്നാൽ അവർ ക്ഷമിക്കുമോ?. പോലീസിനെ കണ്ട് ഓടിയ പാരമ്പര്യമേ ഇവർക്കുള്ളൂ. പോലീസിന്റെ തൊപ്പി കാണുമ്പോൾ ഓടുന്നവരല്ലേ പാലം പൊട്ടിയിട്ടും പൊട്ടാതെയും നേതാവായിട്ട് അവിടെ കിടക്കുന്നത്.
ഏതെങ്കിലും ജനകീയ പ്രശ്നങ്ങൾക്ക് മുമ്പിൽ ഇവർ ഉണ്ടായിരുന്നോ?. നാടിന്റെ കഷ്ടകാലം കൊണ്ട് ഒരു എംപി ഉണ്ടായിപ്പോയി. അഹങ്കാരം, ധിക്കാരം, താൻ പ്രമാണിത്തം, ആരാണെന്നാണ് ധാരണ. അത് കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാ മതി. ഇങ്ങോട്ട് വന്നാൽ അപ്പോൾ അറിയും.
കൈയും കാലും ഇല്ലെന്നും മൂക്കിന്റെ പാലം പൊട്ടി എന്നും തലയുടെ എല്ല് പൊട്ടി എന്നും ഇവർ പറയും. എന്തും പ്രചരിപ്പിക്കാൻ മടിയില്ലാത്തൊരു പാർട്ടി. പേരാമ്പ്രയിൽ ശാന്തമായി ജിവിക്കുന്ന ജനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
അതിൽ മുസ്ലീം ലീഗ് യുഡിഎഫിനൊപ്പമാണ്. നെഞ്ചുന്തി നടക്കുന്ന കോൺഗ്രസിനകത്തെ ഭീരുക്കളുണ്ട്. ഒരു അടി പൊട്ടിയാൽ ഒരു അഭ്യാസിയും ഉണ്ടാകില്ല. പിന്നെ ലീഗുകാരെ പിടിച്ച് മുമ്പിലിടും.
ലീഗുകാരും മാർക്സിസ്റ്റുകാരും തമ്മിൽ ഏറ്റുമുട്ടും. വളരെ സന്തോഷം. കെങ്കേമം. അപാരബുദ്ധി. അതായിരുന്നു യുഡിഎഫിന്റെ പ്ലാൻ. മുസ്ലീം ലീഗുകാരോട് പറയാനുള്ളത്, കോൺഗ്രസിന്റെ നിലവാരമില്ലാത്ത ഏതെങ്കിലും ഒരു നേതാവിന്റെ പിന്നാലെ നടന്ന് നിങ്ങൾ നാണം കെടരുത്.
കോൺഗ്രസിനെ ഇങ്ങനെ താങ്ങി നടക്കണോ എന്ന് ആലോചിക്കണം. കേരളത്തിനും കേരള രാഷ്ട്രീയത്തിനും ഇത്തരത്തിലുള്ള നടപടികൾ ഗുണകരമാണോ എന്ന് ലീഗ് പരിശോധിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.