അര്‍ധസെഞ്ചുറിയുമായി രാഹുൽ, വിൻഡീസിനെ ഏഴുവിക്കറ്റിന് തകർത്തു, പരമ്പര തൂത്തുവാരി ഇന്ത്യ
Tuesday, October 14, 2025 11:04 AM IST
ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ക്യാപ്റ്റനായശേഷം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
58 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സായ് സുദര്‍ശന്റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്. ആറു റൺസുമായി ധ്രുവ് ജുറെല്‍ പുറത്താകാതെ നിന്നു. സ്കോര്‍: ഇന്ത്യ- 518-5, 124-3, വെസ്റ്റ് ഇന്‍ഡീസ്- 248, 390.
അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 58 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. സ്കോര്‍ 88ല്‍ നില്‍ക്കെ സായ് സുദര്ശൻ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ഷായ് ഹോപ്പിന് പിടികൊടുത്ത് മടങ്ങി.
പിന്നാലെയെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒരു ഫോറും ഒരു സിക്സും അടിച്ച് തുടങ്ങിയെങ്കിലും 13 റണ്‍സുമായി ജസ്റ്റിന് ഗ്രീവ്സിന് വിക്കറ്റ് നല്കി മടങ്ങി. പിന്നീടെത്തിയ ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.