തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു
Sunday, October 12, 2025 1:39 AM IST
കോഴിക്കോട്: ഡ്യൂട്ടിയിലിരിക്കെ തലയ്ക്ക് വെട്ടേറ്റതിനെത്തുടർന്ന് ചികിത്സയിലിരുന്ന ഡോ. ടി.പി. വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വിപിന് സർജറി ചെയ്തിരുന്നു. ഡോക്ടർക്ക് വിശ്രമം നിർദേശിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ പിതാവ് ആനപ്പാറപൊയിൽ സനൂപാണ് (40) ബുധനാഴ്ച താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന വിപിനെ തലയിൽ കൊടുവാൾ കൊണ്ട് വെട്ടിയത്.
മകൾക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ചായിരുന്നു സനൂപ് അതിക്രമം നടത്തിയത്. സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇതിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.
ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം ശനിയാഴ്ച പിൻവലിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറും കളക്ടറും കെജിഎംഒഎ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സ്ഥിരം പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും വരെ താമരശേരി താലൂക്ക് ആശുപത്രിയിൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കാനും തീരുമാനമായി.