സ്വർണപ്പാളി വിവാദം; ഭഗവാന്റെ പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണം: പി.എസ്. പ്രശാന്ത്
Tuesday, October 7, 2025 10:43 AM IST
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. ശബരിമല തീർഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചുരുൾ അഴിയുമെന്നും അദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നും ഇല്ല. ആദ്യം ആരോപണം ഉന്നയിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആണല്ലോ. ഉണ്ണികൃഷ്ണൻ പോറ്റി ദുരുഹത നിറഞ്ഞ വ്യക്തിയാണ്. സ്വർണം തന്നു വിടണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളോടും പറഞ്ഞു. തങ്ങൾ കൊടുത്തില്ല.
ഞങ്ങൾക്ക് ആരെയും ന്യായീകരിക്കേണ്ടതില്ല. തന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു. അത് എന്തിനാണ്. താൻ പ്രതിയാണെങ്കിൽ നടപടി എടുക്കട്ടെ. 18 സ്ട്രോംഗ് റും ഉണ്ട്. എല്ലാ റൂമിലും കയറി പരിശോധിച്ചു. കൃത്യം കണക്ക് തിരുവാഭരണ കമീഷന്റെ കൈയിൽ ഉണ്ട്. നടപടിക്രമം പാലിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ച് തന്നെയാണ് സ്വർണപാളി നൽകിയത്.
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.