അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്; സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു
Saturday, October 4, 2025 10:23 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ വിവാദ കാര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്.
ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെടുകയാണെങ്കിൽ തന്റെ കൈയിലുള്ള രേഖകളെല്ലാം സമർപ്പിക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
ദേവസ്വം വിജിലൻസ് ആസ്ഥാനത്ത് എസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ൽ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ഉള്‍പ്പെടെ സ്വർണം പൊതിഞ്ഞതു മുതൽ 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.