സ്വര്‍ണപ്പാളി വിവാദം: ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല
Friday, October 3, 2025 8:39 PM IST
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഷയത്തിൽ അന്വേഷമണം നടത്തി മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത് കള്ളനെ തന്നെ അന്വേഷണം ഏല്പിക്കുന്ന പോലെയാണ്. ശബരിമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിഗൂഢസംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുറത്തു കൊണ്ടു വരണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും മൗനം ആശങ്കാജനകമാണ്.'-ചെന്നിത്തല പറഞ്ഞു.
സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനമാണ് ശബരിമലയില്‍ നടന്നത്. ദേവസ്വം വക സ്വര്‍ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
"അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണം. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. അപ്പോള്‍ ആരുടെ നിര്‍ദേശപ്രകാരമാണ് 42 കിലോ വരുന്ന സ്വര്‍ണപ്പാളി ചെന്നൈയില്‍ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്തുവിട്ടത്. തിരിച്ചു കിട്ടിയത് 38 കിലോ മാത്രം.'-ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവാഭരണത്തിന് കമ്മിഷണറുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് കൊടുത്തുവിട്ടത് എന്ന് കമ്മിഷണര്‍ പറയണം. സര്‍ക്കാരിന് ഈ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതരവീഴ്ചയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ അയ്യപ്പ ഭക്തരായവരെ കബളിപ്പിക്കാന്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാകുന്നത്. സമഗ്രാന്വേഷണം വേണം. ഹൈക്കോടതി ബെഞ്ച് ഇതിന് മേല്‍നോട്ടം വഹിക്കണം. ഭക്തജനങ്ങളെ കബളിപ്പിക്കല്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ഇതിനെതിരായ ശക്തമായ മുന്നേറ്റം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും - ചെന്നിത്തല പറഞ്ഞു.