ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകൾ പിടിയിൽ
Friday, October 3, 2025 9:11 AM IST
ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ പിടിയിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ജീവനക്കാരാണ് ഇവർ.
ശ്വേത ശർമ (അസോസിയേറ്റ് ഡീൻ), ഭാവന കപിൽ (എക്സിക്യൂട്ടീവ് ഡയറക്ടർ), കാജൽ (സീനിയർ ഫാക്കൽറ്റി) എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ചോദ്യം ചെയ്യലിൽ, ബാബയുടെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും മറ്റും മറവിൽ വിദ്യാർഥിനികളുടെ മേൽ സമ്മർദം ചെലുത്തിയതായും ഇവർ സമ്മതിച്ചു.
അതേസമയം, ചൈതന്യാനന്ദയുടെ മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐപാഡും അന്വേഷണ സംഘം കണ്ടെടുത്തു. പിടിച്ചെടുത്തവയിൽ, കാമ്പസിലെയും ഹോസ്റ്റലുകളിലെയും സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് ലഭ്യമാക്കുന്ന ഒരു ഫോണും ഉൾപ്പെടുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം എട്ട് കോടി രൂപയും അധികൃതർ മരവിപ്പിച്ചിട്ടുണ്ട്.