കരൂർ ദുരന്തം: ഓൺലൈൻ മാധ്യമപ്രവർത്തകന് കസ്റ്റഡിയിൽ
Tuesday, September 30, 2025 10:22 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളാണ് അറസ്റ്റിലായത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആയ ഫെലിക്സ് ജെറാൾഡ് സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്.
സംഭവത്തിൽ ടിവികെ നേതാക്കന്മാരായ മതിയഴകൻ, പൗൻ രാജ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അതേസമയം, പരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ ഒപ്പിട്ടയാളാണ് കരൂർ സ്വദേശിയായ പൗൻ രാജ്.
അതേസമയം ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആറിലുള്ളത്. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.