തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
Wednesday, September 17, 2025 3:38 PM IST
തൃശൂർ: തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.50-നായിരുന്നു അന്ത്യം.
1930 ഡിസംബർ 13ന് പാലായിലെ വിളക്കുമാടം ഗ്രാമത്തിലായിരുന്നു മാർ ജേക്കബ് തൂങ്കുഴിയുടെ ജനനം. ബന്ധുമിത്രാദികൾ പിന്നീട് കോഴിക്കോട് തിരുവന്പാടിയിലേക്കു കുടിയേറി. 1956 ഡിസംബറിൽ തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം.
1973-ൽ മാനന്തവാടി രൂപത രൂപംകൊണ്ടപ്പോൾ 43-ാം വയസിൽ പ്രഥമ മെത്രാനായി. സുദീർഘമായ 22 വർഷംകൊണ്ട് രൂപതയെ ആത്മീയ - സാമൂഹ്യവളർച്ചയിലേക്കു നയിച്ചു. 1995-ൽ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബർ 18ന് തൃശൂർ ആർച്ച്ബിഷപ്പായി നിയമനം. 2007 മാർച്ച് 18ന് മാർ ആൻഡ്രൂസ് താഴത്തിനു ചുമതലകൾ കൈമാറി.
സിബിസിഐ വൈസ് പ്രസിഡന്റായി മാർ ജേക്കബ് തൂങ്കുഴി ആറുവർഷം പ്രവർത്തിച്ചു. കാരിത്താസിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടി.