ഡൽഹി ബിഎംഡബ്ല്യു അപകടം; കാർ ഓടിച്ച യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
Tuesday, September 16, 2025 6:35 AM IST
ന്യൂഡൽഹി:വാഹനാപകടത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മരിക്കുകയും ഭാര്യയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കാർ ഓടിച്ച യുവതിയെ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബിഎംഡബ്ല്യു കാർ ഓടിച്ച ഗഗൻപ്രീത് സിംഗി(38) നെയാണ് കസ്റ്റഡിയിൽ വിട്ടത്. ഭാര്യയ്ക്കൊപ്പം ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി നവ്ജ്യോത് സിംഗ്(52) ബിഎംഡബ്ല്യു കാർ ഇടിച്ചു മരിച്ചത്. ഭാര്യ സന്ദീപ് കൗറിന് ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
ഗഗൻപ്രീതിനെ മനഃപൂർവമല്ലാത്ത നരഹത്യയും മറ്റ് കുറ്റങ്ങളും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ നവ്ജ്യോത് സിംഗിനെയും ഭാര്യ സന്ദീപ് കൗറിനെയും ഗഗൻപ്രീത് അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നതിന് പകരം അപകടം നടന്ന സ്ഥലത്ത് നിന്നും 19 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചത് ദുരൂഹതയുയർത്തിയിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും നവജ്യോതിനും ഭാര്യയ്ക്കും ചികിത്സ നൽകുന്നതിന് മുൻപ് ഗഗൻപ്രീതിനും ഭർത്താവിനും ചികിത്സ നൽകിയെന്നും ആരോപണം ഉയർന്നിരുന്നു.