അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം; പഠനം നടന്നത് 2013ല്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണാ ജോർജ്
Sunday, September 14, 2025 9:18 PM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച പഠനം നടന്നത് 2013ൽ തന്നെയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പഠനം നടത്തിയ ഡോക്ടർമാർ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് വീണാ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചത്.
അന്നത്തെ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും മന്ത്രി ആവർത്തിച്ചു. അക്കാദമിക്ക് കോൺഫറൻസിൽ റിപ്പോർട്ട് അവതരിപ്പിച്ചതിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം.
'പലകാരണങ്ങളാൽ ഈ പഠനം പിന്നീട് തുടരാൻ ഡോക്ടർസിന് കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ഈ പഠനം ഒരു ജേർണലിലേക്ക് അവർ അയച്ചു കൊടുത്തു. ജേർണൽ അത് പ്രസിദ്ധീകരിച്ചു. ആ ജേർണലോ, അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ല. സർക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ല. നൂറുകണക്കിന് ജേർണലുകൾ അങ്ങനെ പല സംഘടനകളും പ്രസിദ്ധീകരിക്കുന്നുണ്ട് .'-മന്ത്രി കുറിച്ചു.
ഈ വിഷയത്തിൽ താല്പര്യമുള്ള, അത്രയും അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ ജേർണലുകളിലെ ലേഖനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരികയുള്ളു. എന്നാൽ 2013-ൽ സർക്കാരിനെ നേരിട്ട് അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നം അല്ല!
സർക്കാരിന് അറിവില്ലാത്ത, സർക്കാരുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജേർണലിൽ 2018-ൽ വന്ന റിപ്പോർട്ടിൽ (പല ജേർണലുകളിൽ വരുന്ന എല്ലാ റിപ്പോർട്ടുകളും എല്ലാ ഗവേഷകരും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കാണണമെന്നില്ല) കഴിഞ്ഞ സർക്കാർ നടപടി എടുത്തില്ല എന്നതാണ് പ്രശ്നമെന്നും മന്ത്രി കുറിച്ചു.