ഹണിട്രാപ്പ്: യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയത്തിൽ 27 സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ പിടിയില്‍
Sunday, September 14, 2025 11:27 AM IST
പത്തനംതിട്ട: കോഴഞ്ചേരിയില്‍ ഹണിട്രാപ്പിൽ കുടുക്കി യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിൽ. ചരല്‍കുന്ന് സ്വദേശി ജയേഷ്, ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്.
റാന്നി സ്വദേശിയായ യുവാവുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായ ശേഷം പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിപ്പിക്കുകയും രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.
പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ച ശേഷം 23 സ്റ്റേപ്ലർ പിന്നുകളും അടിച്ചു. നഖം പിഴുതെടുത്തു. ഇയാളുടെ പക്കല്‍ നിന്നു പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു.
സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ തിരുവോണത്തിനാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും ആലപ്പുഴ ജില്ലയിൽ നിന്നുള്ള യുവാവിനും ദമ്പതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.