പ്രശ്നപരിഹാര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
Sunday, September 14, 2025 7:39 AM IST
വാഷിംഗ്ടൺ ഡിസി: നിർണായക ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇസ്രയേലിലേക്ക് തിരിച്ചു. വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ചതായി ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് റൂബിയോയുടെ ഇസ്രയേൽ സന്ദർശനം.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽനിന്ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കടുത്ത പ്രതിഷേധം നേരിടുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക് തിരിച്ചത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും സന്തുഷ്ടരല്ലെന്ന് യാത്ര തിരിക്കുന്നതിന് മുന്പ് റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗാസയിലെ സൈനിക വിന്യാസം, ഹമാസിനെതിരായ നീക്കം, ദോഹയിൽ നടത്തിയ വ്യോമാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ റൂബിയോ ഇസ്രയേൽ നേതാക്കളുമായി ചർച്ച ചെയ്തേക്കും. ബന്ദികളുടെ കുടുംബങ്ങളുമായും റൂബിയോ കൂടിക്കാഴ്ച നടത്തും.
ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണം മധ്യസ്ഥനായ ഖത്തറിനെയും മേഖലയിലെ മറ്റ് പ്രധാന യുഎസ് സഖ്യകക്ഷികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഫ്രാൻസും കാനഡയും ഉൾപ്പെടെ നിരവധി യുഎസ് സഖ്യകക്ഷികൾ പലസ്തീനെ അംഗീകരിക്കുമെന്ന പ്രഖ്യാപനം നടത്തി. ഈ സാഹചര്യത്തിലാണ് റൂബിയോയുടെ നിർണായക ഇസ്രയേൽ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.