ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്
Thursday, September 11, 2025 2:42 AM IST
ആലപ്പുഴ: കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ കൊലപാതക കേസിൽ റിമാൻഡിൽ കഴിയുന്ന സി.എം. സെബാസ്റ്റ്യനെ ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
2006 മുതൽ കാണാതായ ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായി ചൂണ്ടികാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ബിന്ദുവിന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെ പ്രതിചേർക്കുകയായിരുന്നു.
2006ലാണ് ചേർത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്. പത്ത് വർഷങ്ങൾക്ക് ശേഷം 2017 ലാണ് സഹോദരൻ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി നൽകുന്നത്. തുടർന്ന് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് ചേർത്തല പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യൻ അറസ്റ്റിലായി. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാനത്തിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ആയിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.
അന്വേഷണം വഴി മുട്ടി നിൽക്കുമ്പോൾ ആണ് കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനക്കേസ് അന്വേഷണം സെബാസ്റ്റ്യനിലേക്ക് എത്തുന്നത്. തുടർന്ന് കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതോടെ കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച അന്വേഷണസംഘം സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് സെബാസ്റ്റ്യൻ സംശയമുനയിലുള്ള ചേർത്തല സ്വദേശികളായ ബിന്ദുവിന്റെയും ആയിഷയുടെയും തിരോധാന കേസുകളിൽ അന്വേഷണം വീണ്ടും സജീവമാകുന്നത്.
തെളിവ് ശേഖരണത്തിനായി സെബാസ്റ്റ്യന്റെ വീട്ടുപരിസരത്ത് ആലപ്പുഴ ക്രൈം ബ്രാഞ്ചും ചേർത്തല പോലീസും വീണ്ടും പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെയാണ് പുതിയ നീക്കവുമായി അന്വേഷണസംഘം രംഗത്തെത്തിയത്.