വീട്ടുവരാന്തയിൽ രക്തം വാർന്ന നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
Sunday, September 7, 2025 4:02 AM IST
ഹരിപ്പാട്: രാത്രി വീട്ടുവരാന്തയിൽ കഴുത്തിനു മുറിവേറ്റ് രക്തം വാർന്ന നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവാണ് (48) മരിച്ചത്. ഇന്നു മൂന്നിന് രാജീവിന്റെ സംസ്കാരം നടത്തും.
തിരുവോണ ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ രാജീവ് പിന്നീട് വരാന്തയിൽ കസേരയിൽ ഇരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. പിന്നീട് ശബ്ദംകേട്ടു വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കമഴ്ന്നുകിടക്കുകയായിരുന്നു രാജീവ്. വീട്ടുകാർ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകൾ ഉണ്ടായിരുന്നു. അതിൽ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിലെ മുറിവു കൂടാതെ കൈകളിലെ വിരലുകൾക്കും മുറിവേറ്റിട്ടുണ്ട്. മറ്റു പാടുകൾ ശരീരത്തിൽ കണ്ടില്ലെന്നും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നുമാണു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു.
സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.