ഇ 20 ഇന്ധനം നിർബന്ധമാക്കുന്നതിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി
Monday, September 1, 2025 3:08 PM IST
ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പദ്ധതി നടപ്പാക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ചു. അഭിഭാഷകനായ അക്ഷയ് മൽഹോത്രയായിരുന്നു ഹർജിക്കാരൻ.
നടപടികൾക്കിടെ ഹർജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിനു പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിർദേശിക്കേണ്ടതെന്നും എജി വിമർശിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ് സർക്കാർ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയിലെ കരിമ്പ് കർഷകർക്ക് പ്രയോജനകരമാണെന്നും ഹർജിയെ എതിർത്തുകൊണ്ട് എജി അഭിപ്രായപ്പെട്ടു.