ഭീകരവാദം മാനവരാശിക്കാകെ ഭീഷണി, ഒറ്റക്കെട്ടായി നേരിടണം: ഷാംഗ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി
Monday, September 1, 2025 10:35 AM IST
ടിയാൻജിൻ: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഷാംഗ്ഹായി സഹകരണ സംഘടന കൂട്ടമായി നേരിടണമെന്നും മോദി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാംഗ്ഹായ് സഹകരണ കൗൺസിൽ (എസ്സിഒ) അംഗങ്ങളുടെ സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം തുടരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിർത്തി കടന്നുള്ള ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഭാരം ഇന്ത്യ പേറുകയാണ്. അടുത്തിടെ, പഹൽഗാമിൽ തങ്ങൾ ഭീകരവാദത്തിന്റെ ഏറ്റവും മോശം വശം കണ്ടു. മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടത്. ഈ ദുഃഖസമയത്ത് തങ്ങളോടൊപ്പം നിന്ന സുഹൃദ്രാജ്യങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണായകമാണെന്നും മോദി പറഞ്ഞു.
അതേസമയം, ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിംഗും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഫോട്ടോസെഷനു മുൻപായാണ് മൂന്നു നേതാക്കളും ചേർന്ന് ഹ്രസ്വചർച്ച നടത്തിയത്.
പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിംഗുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പുടിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും അവഗണിച്ചു. പാക് പ്രധാനമന്ത്രിക്ക് മുന്നിലൂടെയാണ് ഇരുവരും പോയത്. മോദി, ഷി, പുടിന് സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു.