താമരശേരി ചുരം പൂർണമായി അടയ്ക്കില്ല; ചെറുവാഹനങ്ങൾ കടത്തിവിടും
Thursday, August 28, 2025 10:32 PM IST
കൽപ്പറ്റ: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം. ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടേതാണ് തീരുമാനം.
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ല. മഴ കുറയുന്ന സമയത്ത് ഒറ്റലൈനായി ചെറുവാഹനങ്ങളെ കടത്തിവിടൂ. റോഡിൽ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു.
അതേസമയം ചുരത്തിലെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. ചുരത്തിന്റെ 80 അടി മുകളിൽ നിന്ന് ബ്ലോക്കായിട്ടാണ് പൊട്ടലുണ്ടായത്. അതിനാൽ സോയിൽ പൈപ്പിംഗ് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഭാരം കയറ്റിയ വാഹനങ്ങൾ റിസ്ക്കെടുത്ത് ഇപ്പോൾ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.