ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
Wednesday, August 27, 2025 1:18 PM IST
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയോര മേഖലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ണായകമായ തീരുമാനമാണിതെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റവന്യൂമന്ത്രി കെ. രാജനും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രശ്ന പരിഹാരത്തിനു പല ശ്രമങ്ങളും നടത്തിയിരുന്നു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നല്കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിച്ചുകിട്ടിയ ആളില്‍നിന്ന് ഭൂമി കൈമാറിക്കിട്ടിയ ആള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കും. അപേക്ഷ സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ നിരീക്ഷിക്കാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കും. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കും.
രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമവിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവരുമായി നടത്തിയ വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് ഭേദഗതി തയാറാക്കിയത്. നിയമസഭ ഇത് ഏകകണ്ഠമായാണ് പാസാക്കിയത്.
പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല.
പട്ടയഭൂമിയിലെ പൊതു- സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിംഗ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയിലുള്ള കാർഷിക ആവശ്യങ്ങൾക്ക് ഉള്ള കെട്ടിടം, അൺഎയ്ഡഡ് സ്കൂൾ, അംഗീകൃത രാഷ്രീയ പാർട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതൽ 5000 വരെ ചതുരശ്ര അടി വരെ ഉള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങൾക്ക് ന്യായവിലയുടെ അഞ്ചു ശതമാനം ഫീയും ഏർപ്പെടുത്തും.
അതേസമയം, പെർമിറ്റും ലൈസൻസും ഉള്ള ക്വാറികൾക്കും പ്രവർത്തനാനുമതി കിട്ടിയ ക്വാറികൾക്കും ന്യായവിലയുടെ 50 ശതമാനം ഈടാക്കിയും ക്രമപ്പെടുത്തും. പതിനായിരം മുതൽ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ 20 ശതമാനം ഫീസ്, 25000 മുതൽ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.