അത്തം പിറന്നു: നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേക്ക്
Tuesday, August 26, 2025 9:12 AM IST
കോട്ടയം: ഓണത്തിന്റെ വരവറിയിച്ച് ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനിയുള്ള പത്താം നാള് മലയാളികള് തിരുവോണം ആഘോഷിക്കും. ഓണത്തിന്റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക.
ഓണക്കാലത്ത് മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേയ്ക്ക് കടക്കും. തൊടികളിൽനിന്നു തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്റെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും അത്തപ്പുക്കളങ്ങൾ നിറയും.
വിവിധ സംഘടനകൾ ഒരുക്കുന്ന പൂക്കള മത്സരങ്ങളും ഇന്നു മുതൽ സജീവമാകും. ഇതിനു പുറമേ ഓണത്തിന്റെ വരവറിയിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു മുന്നിലും പൂക്കളങ്ങളൊരുങ്ങും.
ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ തേടി നടക്കുന്ന പതിവു തന്നെയില്ലാതായി. അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്.
ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ പൂക്കടകളിൽനിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്റോസ് തുടങ്ങി വിവിധയിനം പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കൂടാതെ വിവിധയിനം ഇലകളും പച്ചക്കറികളും പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ഇന്നു മുതൽ പൂക്കള മത്സരങ്ങൾ അരങ്ങേറും.
ഇനി അത്തപ്പൂവിടാൻ മെനക്കെടാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിൽ എത്തിക്കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റെഡിമെയ്ഡ് പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ പത്തു ദിവസവും ഇത് ഉപയോഗിക്കാം.
പൊടി തട്ടിയെടുത്ത് സൂക്ഷിച്ചാൽ അടുത്ത വർഷങ്ങളിലും പൂക്കളം ഇടാൻ ബുദ്ധിമുട്ടേണ്ടി വരില്ല. പല വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങളാണ് വിൽപ്പനയ്ക്കായുള്ളത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ഇപ്പോൾ റെഡിമെയ്ഡ് പൂക്കളങ്ങളാണ് ഉപയോഗിക്കുന്നത്.