"രാഹുൽ മറുപടി പറയണം, തെറ്റുകാരനെങ്കിൽ മാറി നിൽക്കണം'; വാട്സ്ആപ് ഗ്രൂപ്പിൽ രൂക്ഷവിമർശനവുമായി വനിതാ നേതാവ്
Thursday, August 21, 2025 10:44 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്സാപ് ഗ്രൂപ്പില്‍ വനിതാ നേതാവിന്റെ രൂക്ഷ വിമര്‍ശനം.
രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു.
പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
"യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി. അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്?. ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല.
ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം'– വനിതാ നേതാവ് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തിയിരുന്നു.
രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്.
എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹണി പങ്കുവെച്ചിരുന്നു.
രാഹുലിന് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് നല്കട്ടെയെന്നും ഹണി ഭാസ്കരന് വെല്ലുവിളിച്ചു.
അതേസമയം, സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടതെന്നാണ് യുവ നടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
അതേസമയം, ആരോപണവിധേയനായ നേതാവിന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു.